
കൊച്ചി : ഉപതെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ചയ്ക്കെടുത്താല്‍ അത് സംസ്ഥാന ബി.ജെ.പിയില്‍ സംഘടനാപരമായ പൊട്ടിത്തെറിയില്‍ കലാശിക്കുമെന്ന് കേന്ദ്ര നേതൃത്വത്തിന് ആശങ്ക. തെരഞ്ഞെടുപ്പു തോല്‍വി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലക്ഷ്യമിട്ട് കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പി. സംസ്ഥാന കോര്‍ കമ്മിറ്റിയില്‍, വിഷയം ചര്‍ച്ചയ്ക്കെടുക്കാതെ കേരളത്തിലെ പാര്‍ട്ടിയുടെ ചുമതലക്കാരനായ പ്രഭാരി പ്രകാശ് ജാവദേക്കര്‍ മടങ്ങി. വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകള്‍ തല്ക്കാലം മറക്കാമെന്ന നയമാണ് ജാവദേക്കര്‍ യോഗത്തിനു മുമ്പേ സ്വീകരിച്ചത്.
അതിനാല്‍ത്തന്നെ ആ തോല്‍വികള്‍ പുറത്തെടുത്ത് ഇഴകീറി പരിശോധിക്കാന്‍ പല നേതാക്കളും തയാറായില്ല. മുന്‍ സംസ്ഥാന അധ്യക്ഷന്മാര് ഉള്‍പ്പെടെയുള്ളവര്‍ മൗനംപാലിച്ചു. നിലവിലെ സംസ്ഥാന ഘടകം നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന അഭിപ്രായക്കാരനാണ് പ്രകാശ് ജാവദേക്കര്‍. ആ അഭിപ്രായം നിലനില്‍ക്കെ, കെ. സുരേന്ദ്രനെതിരേ പരസ്യ നിലപാടെടുക്കാന്‍ എതിര്‍പ്പുള്ളവര്‍ പോലും മടിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന് പോലും യോഗത്തില്‍ സംയമനം പാലിച്ചു.
പാലക്കോട്ടെ തോല്‍വി പാര്‍ട്ടി വിശദമായി പരിശോധിക്കുകയും അതിന്റെ പേരില്‍ സംസ്ഥാന ഘടകം വിമര്‍ശിക്കപ്പെടുകയും ചെയ്യുമെന്ന് കരുതിയ വലിയൊരു വിഭാഗത്തിന് കോര്‍ കമ്മിറ്റിയുടെ നിലപാട് അമ്പരപ്പുണ്ടാക്കി. തോല്‍വിയുടെ പേരില്‍ ആരും നേതൃമാറ്റം പ്രതീക്ഷിക്കേണ്ടെന്ന കെ. സുരേന്ദ്രന്റെ ആത്മവിശ്വാസം എന്തു കൊണ്ടായിരുന്നുവെന്ന് കൊച്ചി യോഗത്തോടെ വ്യക്തമായി. തോല്‍വി സംബന്ധിച്ച് നിയമസഭാ മണ്ഡലങ്ങളില്‍നിന്നുള്ള ജില്ലാ ഘടകങ്ങളുടെ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ നേതൃയോഗം തേടിയിരുന്നു.
ആ റിപ്പോര്‍ട്ടുകള്‍ ഇനിയും തയാറായിട്ടില്ല. അതിന്മേല് ഇനിയൊരു ചര്‍ച്ചയ്ക്കും സാധ്യതയില്ല. സംസ്ഥാനത്തെ കോര്‍പറേഷനുകള്‍, നിയമസഭാ സീറ്റുകള്‍ എന്നിവ പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ മെനയാന്‍ തീരുമാനിച്ച യോഗം, ജാതീയമായ പ്രീണനങ്ങള്‍ അതിരു വിടരുതെന്നും നിലപാടെടുത്തു. സംസ്ഥാന ബി.ജെ.പിയില്‍ നിലവിലുള്ള ഗ്രൂപ്പിസം ഉപതെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ശക്തിപ്രാപിക്കരുതെന്ന മുന്നറിയിപ്പ് നല്കിയിട്ടാണ് പ്രകാശ് ജാവദേക്കര്‍ കേരളം വിട്ടത്.






