
ഡമാസ്ക്കസ് : പ്രസിഡന്റ് ബാഷര്‍ അസദിനെ പുറത്താക്കി വിമതസേന മേധാവിത്വം നേടിയതിന് പിന്നാലെ സിറിയയുടെ ആയുധപ്പുരകളില്‍ ഉടനീളം വ്യോമാക്രമണം നടത്തി ഇസ്രായേല്‍. സിറിയയുടെ തന്ത്രപരമായ ആയുധങ്ങളും യുദ്ധോപകരണങ്ങളുടെ ശേഖരങ്ങളും വിമതരുടെ കയ്യില്‍ എത്തുന്നത് തടയുന്നതിനായി 48 മണിക്കൂര്‍ നീളുന്ന വ്യോമാക്രമണമാണ് നടത്തിയതെന്നാണ് ഇസ്രായേല്‍ മിലിട്ടറി വ്യക്തമാക്കിയിരിക്കുന്നത്.
പ്രധാന കേന്ദ്രങ്ങളായ ഡമാസ്ക്കസ്, ഹോംസ്, ലാതാകിയ എന്നിങ്ങനെ സിറിയന്‍ വ്യോമവേധ ബാറ്ററികള്‍, മിസൈല്‍ കേന്ദ്രങ്ങള്‍, വ്യോമതാവളങ്ങള്‍, ആയുധം നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ എന്നിവ സ്ഥിതിചെയ്യുന്ന ഇടങ്ങളില്‍ വെറും 48 മണിക്കൂറിനുള്ളില്‍ 480 ആക്രമണം നടത്തിയതായും പറയുന്നു. മേഖലയിലെ സൈനിക യുദ്ധക്കപ്പലുകള്‍ക്കും സാധാരണ ജനങ്ങള്‍ക്കും നേരെയുള്ള ഭീഷണി ഒഴിവാക്കുന്നതിനാണ് നടപടിയെന്നും ആക്രമണത്തിലൂടെ 15 സിറിയന്‍ നാവികസേനാ കപ്പലുകള്‍, ഡസന്‍ കണക്കിന് ലോംഗ്റേഞ്ച് മിസൈലുകള്‍ എന്നിവ തകര്‍ത്തതായും പറയുന്നു.
അതേസമയം ഡമാസ്ക്കസില്‍ ആക്രമണം നടത്തിയെന്ന ആരോപണം ഇസ്രായേല്‍ തള്ളിയിട്ടുണ്ട്. സിറിയയുടെ ദക്ഷിണ അതിര്‍ത്തിയിലെ ഇസ്രായേലി മേഖലകള്‍ സുരക്ഷിതമാക്കുക മാത്രമാണ് ചെയ്തിട്ടുള്ള തെന്നും സിറിയയുടെ അതിത്തിയില്‍ ഒരിടത്തും പ്രവേശിച്ചിട്ടില്ലെന്നും ഇസ്രായേല്‍ പ്രതിരോധ വിഭാഗം പറഞ്ഞു. എന്നാല്‍ സിറിയന്‍ തലസ്ഥാനത്തേക്ക് 25 കിലോമീറ്റര്‍ ഇസ്രായേല്‍ അതിക്രമിച്ചു കടന്നെന്നാണ് സിറിയ ആരോപിക്കുന്നത്. അതേസമയം ഇസ്രായേല്‍ നടപടിയെ മേഖലയിലെ അനേകം രാജ്യങ്ങള്‍ അപലപിച്ചിട്ടുണ്ട്.
ഈജിപ്ത്, ജോര്‍ദ്ദാന്‍, സൗദി അറേബ്യ, തുര്‍ക്കി എന്നിവ സിറിയയുടെ അസ്ഥിരതയില്‍ ഇസ്രായേല്‍ തങ്ങളുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കാനുള്ള മുതലെടുപ്പ് നടത്തുകയാണെന്നാണ് ആക്ഷേപിച്ചിരിക്കുന്നത്. 1974 ലെ ഉടമ്പടിയുടെ ലംഘനമാണ് ഇതെന്ന് യുണൈറ്റഡ് നേഷനും പറയുന്നു. അതേസമയം സിറിയയില്‍ ആസാദ് ഭരണകൂടം താഴെ വീണതിന് പിന്നാലെ ഹയാത്ത് ടെഹ്റിര് അല്‍ ഷാം നയിക്കുന്ന വിമതര്‍ പുതിയ ഭരണകൂടം സ്ഥാപിക്കാനുള്ള നീക്കത്തിലാണ്. ഡമാസ്കസ് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നുകൊണ്ടിരിക്കുകയാണ്. ബിസിനസ് സ്ഥാപനങ്ങള്‍ വീണ്ടും തുറന്നു. സുസ്ഥിരതയുടെ പുതിയ കാലത്തെ സ്വപ്നം കാണുകയാണ് പ്രദേശവാസികള്‍.






