
കൊച്ചി: 2018 ലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ ഇന്ത്യന്‍ വ്യോമസേനയെ നല്‍കിയതിന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട തുകയും സംസ്ഥാനസര്‍ക്കാര്‍ വിവരാവകാശപ്രകാരം നല്കിയ മറുപടിയിലെ കണക്കും തമ്മില്‍ പൊരുത്തക്കേട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു വ്യോമസേന ആവശ്യപ്പെട്ടത് 113.69 കോടി രൂപയെന്നാണു വിവരാവകാശ രേഖ. എന്നാല്‍ കേന്ദ്രം 104 കോടി രൂപ ആവശ്യപ്പെട്ടതായാണ് സംസ്ഥാന സര്‍ക്കാരിനയച്ച കത്തിലുള്ളത്.
വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരിക്ക് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് (എ) നല്കിയ വിവരാവകാശ മറുപടിയിലാണ് വ്യോമസേന ആവശ്യപ്പെട്ടത് 113.69 കോടിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ സാഹചര്യം കണക്കിലെടുത്ത് പണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രസര്‍ക്കാരിനു കത്തയച്ചിരുന്നതായും മറുപടിയിലുണ്ട്.
വയനാട് ദുരന്തത്തില്‍ സാമ്പത്തിക സഹായമുണ്ടാകാത്തതിനെതിരേ പ്രതിഷേധം ശക്തമായിരിക്കെ ദുരന്തങ്ങളില്‍ എയര്ലിഫ്റ്റിനു ചെലവായ തുക കേരളം തിരിച്ചടയ്ക്കണമെന്നു കേന്ദ്രം ആവശ്യപ്പെട്ടത് വിവാദമായിരുന്നു. പ്രളയം മുതല്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം വരെയുള്ളതിന്റെ തുകയാണ് അടയ്ക്കേണ്ടത്. തുക അടിയന്തരമായി തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബറിലാണ് ചീഫ് സെക്രട്ടറിക്കു കത്ത് നല്‍കിയത്. പ്രളയകാലത്ത് അരിക്കുള്പ്പെടെഅനുവദിച്ച തുക തിരിച്ചുനല്കണമെന്നാവശ്യപ്പെട്ടതിനു പുറമേയാണ് പുതിയ കത്ത്. വയനാട് ദുരന്തത്തെത്തുടര്‍ന്നുള്ള പുനരധിവാസത്തിന് 2300 കോടിയിലേറെ രൂപ വേണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.






