
മുംബൈ: മുംബൈ തീരത്ത് ഇന്നലെ നാവികസേനയുടെ സ്പീഡ് ബോട്ടും യാത്രാ ബോട്ടുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാണാതായവരില്‍ മലയാളി ദമ്പതികളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയം. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ആറു വയസ്സുകാരന് മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചതോടെയാണ് സംശയം ബലപ്പെട്ടിരിക്കുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
നിലവില്‍ ഉറാനിലെ ജെഎന്‍പിടി ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടി യാത്രയില്‍ മാതാപിതാക്കള്‍ ഒപ്പം ഉണ്ടായിരുന്നെന്ന് പൊലീസിനോട് പറഞ്ഞു. മറ്റ് ആശുപത്രികളില്‍ കുട്ടിയുടെ രക്ഷിതാക്കളുണ്ടോ എന്ന് പരിശോധിക്കുകയാണ്. മൂന്ന് നാവിക സേനാംഗങ്ങളും 10 സാധാരണക്കാരും ഉള്‍പ്പെടെ പതിമൂന്ന് പേരായിരുന്നു അപകടത്തില്‍ മരണമടഞ്ഞത്. നാവിക സേനാ ബോട്ട് ഇടിച്ചുകയറിയതും 110 പേരുമായി വന്ന യാത്രാ ബോട്ട് മുങ്ങുകയായിരുന്നു. രക്ഷപ്പെടുത്തിയ 99 പേരില്‍ നാലുപേരുടെ നില ഗുരുതരമാണ്.
കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചികില്‍സയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്. ഗേറ്റ് വേ ഓഫ് ഇന്ത്യക്കു സമീപമാണ് ബോട്ടപകടം. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍നിന്ന് വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റ ദ്വീപുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകുകയായിരുന്ന നീല്‍ക്കമല്‍ എന്ന ബോട്ടിലേക്കാണ് നാവികസേനയുടെ നിയന്ത്രണം നഷ്ടപ്പെട്ട സ്പീഡ് ബോട്ട് ഇടിച്ചുകയറിയത്. നാവികസേനാ ബോട്ടില്‍ രണ്ട് നാവികരും നാല് സ്റ്റാഫുകളും ഉള്‍പ്പെടെ ആറുപേരാണ് ഉണ്ടായിരുന്നത്.
സ്പീഡ് ബോട്ടിന് എന്ജിന് തകരാറുണ്ടായെന്നും അതാണ് അപകടത്തിന് കാരണമെന്നുമാണ് നാവികസേനാ വൃത്തങ്ങള്‍ പറയുന്നത്. ലൈഫ് ജാക്കറ്റുകള്‍ ധരിച്ച യാത്രക്കാരെ രക്ഷപ്പെടുത്തി മറ്റൊരു കപ്പലിലേക്കു മാറ്റുന്നത് സംഭവസ്ഥലത്തുനിന്നുള്ള വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
നാവികസേനയുടെ മറ്റ് 11 ബോട്ടുകളും മറൈന്‍ പോലീസിന്റെ മൂന്ന് ബോട്ടുകളും കോസ്റ്റ് ഗാര്‍ഡിന്റെ ഒരു ബോട്ടും വന്‍തോതിലുള്ള തെരച്ചില്‍ തുടരുകയാണ്. കൂടാതെ, നാല് ഹെലികോപ്റ്ററുകള്‍, ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് അതോറിറ്റിയില്‍നിന്നുള്ള സംവിധാനങ്ങള്‍, പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ എന്നിവരൊക്കെ ഓപ്പറേഷനില്‍ സഹായത്തിനുണ്ട്. മരിച്ചവരുടെ കുടുംബത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപയുടെ സഹായം വാഗ്ദാന ചെയ്തു.






