
ആലപ്പുഴ: യു. പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്സൈസിനെതിരെ മന്ത്രി സജി ചെറിയാൻ. കുട്ടികൾ പുകവലിച്ചതിന് എന്തിനാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്നാണ് മന്ത്രി ചോദിച്ചത്. പുകവലിക്കുന്നത് മഹാ അപരാധമാണോ എന്നു ചോദിച്ച സജി ചെറിയാൻ താനും ജയിലിൽ കിടന്നപ്പോൾ പുകവലിക്കാറുണ്ടായിരുന്നെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന സിപിഎം രക്തസാക്ഷി പരിപാടിയിൽ സംസാരിക്കുകയായിരുന്നു സജി ചെറിയാൻ. യു പ്രതിഭ എംഎൽഎയും വേദിയിലുണ്ടായിരുന്നു.
‘യു പ്രതിഭ എംഎൽഎയുടെ മകൻ പോളിടെക്നിക്കിന് പഠിക്കുകയാണ്. കുട്ടികൾ കൂട്ടു കൂടേണ്ടേ… കുറച്ചു വർത്തമാനം പറഞ്ഞു. ആരോ വന്നു പിടിച്ചു. പുക വലിച്ചെന്ന് എഫ്ഐആറിൽ ഇട്ടിരുന്നു. അതിന് എന്തിനാണ് ജാമ്യമില്ലാത്ത വകുപ്പ് ഇടുന്നത്. കുഞ്ഞുങ്ങളല്ലേ? അവർ വർത്തമാനം പറയും കമ്പനിയടിക്കും ചിലപ്പോൾ പുകയും വലിക്കും. അതിനെന്താണ്? പുകവലിച്ചത് ശരിയാണെന്ന് പറയുന്നില്ല. ചെയ്തെങ്കിൽ തെറ്റാണ്. എഫ്ഐആര്‍ ഞാന്‍ വായിച്ചു. പുക വലിച്ചു എന്നാണ്. ഞാന്‍ പുകവലിക്കുന്നയാളാണ്. വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കും. പറയാന്‍ പേടിയൊന്നുമില്ല. പണ്ട് ജയിലിൽ കിടന്നിരുന്ന സമയത്ത് പഠിച്ചതാണ്.
പ്രതിഭയുടെ മകൻ ഇങ്ങനെ ഒരു കാര്യത്തിൽ കൂട്ടുകൂടി. അതിന് പ്രതിഭ എന്താണ് വേണ്ടത്. അവർ ഒരു സ്ത്രീയല്ലേ? ആ പരിഗണനയെങ്കിലും കൊടുക്കേണ്ടേ? അവരുടെ കുട്ടിയെപ്പറ്റി അനാവശ്യം പറഞ്ഞുകാണും. അതിന് പ്രതികരണം നടത്തിക്കാണും. അവര്‍ ഒരു അമ്മയല്ലേ? സ്വാഭാവികമായും പറഞ്ഞു പോകും’ മന്ത്രി പറഞ്ഞു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ ആറു കുട്ടികൾ മരിച്ചു. ഏറ്റവും മിടുക്കരായ കുട്ടികളാണ് മരിച്ചത്. അവർ ചെയ്ത തെറ്റെന്താണ്. വൈകീട്ട് സിനിമ കാണാൻ പോയി. മാതാപിതാപിതാക്കൾക്ക് എന്ത് ചെയ്യാൻ പറ്റും. ഏഴ് പേർ പോകേണ്ട വാഹനത്തിൽ 12 പേർ പോയി. ആ മാതാപിതാക്കളെ വേട്ടയാടാൻ തുടങ്ങിയാൽ എന്തായിരിക്കും സ്ഥിതിയെന്നും മന്ത്രി ചോദിച്ചു.






