
കിളിക്കൊഞ്ചല്‍ നാദം പോലെ മലയാള മനസ്സില്‍ ചേക്കേറിയ ഗായികയാണ് സുജാത മോഹന്‍. കഴിഞ്ഞ നാലര പതിറ്റാണ്ടായി മലയാളി പ്രേക്ഷകരുടെ കാതുകളില്‍ സംഗീതമഴ പൊഴിക്കുന്ന സുജാത മോഹന്റെ ശബ്ദം പ്രായവ്യത്യാസമില്ലാതെ ആളുകള്‍ നെഞ്ചിലേറ്റുന്നതാണ്. മലയാള സിനിമാഗാന ശ്രോതാക്കള്‍ക്ക് മാത്രമല്ല തെന്നിന്ത്യന്‍ സിനിമാ സംഗീത ലോകത്തും സുജാതയ്ക്ക് തന്റേതായ ഒരിടമുണ്ട്. യേശുദാസിനൊപ്പം ഗാനമേളകളില്‍ പാടിയിരുന്ന ബേബി സുജാത ഇന്ന് അറുപത്തിയൊന്നില്‍ എത്തിയെങ്കിലും ആ ശബ്ദത്തിന് ഇന്നും മധുര പതിനേഴിന്റെ ഭംഗിയാണ്. അന്നു മുതല്‍ കാണിച്ചിരുന്നു അതേ ഇഷ്ടവും സ്നേഹവും ഇന്നും താരത്തോട് പ്രേക്ഷകർക്കുണ്ട്.
ശബ്ദത്തിലെ ഭംഗി തന്നെ സൗന്ദര്യത്തിലും ആത്മവിശ്വാസത്തിലും ആരോഗ്യത്തിലും നിലനിര്‍ത്താന്‍ സുജാതയ്ക്ക് കഴിയുന്നുണ്ട്. എയ്ജിങ് ഗ്രേസ്ഫുള്ളി എന്നതിന്റെ തെളിവാണ് സുജാത. പ്രിയ ഗായികയുടെ കുടുംബവും മലയാളികള്‍ക്ക് ഏറെ പരിചിതമാണ്. എല്ലാ പിന്തുണയും നല്കി സുജാതയുടെ ബാക്ക് ബോണായി നില്‍ക്കുന്നത് ആരാധകന് കൂടിയായ ഭര്‍ത്താവ് മോഹനാണ്. അമ്മയുടെ പാത പിന്തുടർന്ന് സംഗീതത്തിലേക്ക് എത്തിയ ശ്വേതയും ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും തിരക്കുള്ള ഗായികയാണ്. അടുത്തിടെയായി ശ്വേത പാടുന്ന ഗാനങ്ങളെല്ലാം ഹിറ്റാണ്. വിരളമായി മാത്രം അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള ഗായിക പക്ഷേ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. സംഗീതവും കുടുംബവുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം സുജാത സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുമ്പോഴാണ് ആരാധകരറിയുന്നത്.
ഇപ്പോഴിതാ ഇതുവരെയുള്ള സംഗീത ജീവിതത്തെ കുറിച്ചും ഗന്ധർവ ഗായകൻ യേശുദാസിന്റെ കുടുംബവുമായുള്ള അടുപ്പത്തെ കുറിച്ചും മകളേയും കൊച്ചുമകളേയും കുറിച്ചെല്ലാം സുജാത പങ്കിടുകയാണ്. ദാസേട്ടനും പ്രഭ ചേച്ചിക്കും താൻ മകളെപ്പോലെയാണെന്ന് പറഞ്ഞുകൊണ്ടാണ് സുജാത സംസാരിച്ച് തുടങ്ങിയത്.
‘‘ഞാൻ ഇപ്പോള്‍ എന്ത് വേണമെന്ന് പറഞ്ഞാലും എനിക്ക് അവരുണ്ട്. പക്ഷെ എത്ര അടുപ്പമുണ്ടെങ്കിലും പാട്ടിന്റെ അടുത്തുള്ള ബഹുമാനം വേറെയാണ്. ചെറുപ്പത്തില്‍ പ്രോഗ്രാമിന് പോയി തുടങ്ങിയതാണ് ഞാൻ ഇവർക്ക് ഒപ്പം. യാത്രക്ക് ഇടയില്‍ പോകുമ്പോള്‍ ഒന്നുകില്‍ ഞാൻ പ്രഭചേച്ചിയുടെ മടിയിലോ അല്ലെങ്കില്‍ ദാസേട്ടന്റെ മടിയിലോ ആണ് ഉറങ്ങാറ്. അങ്ങനെ ട്രാവല്‍ ചെയ്തിട്ടുണ്ട്.
ശ്വേത എപ്പോഴും പറയും എന്നോട് ദാസേട്ടന് ഒരു പ്രത്യേക ഇഷ്ടമാണെന്ന്. ഞാൻ കണ്‍സീവ് ആയിരിക്കുമ്പോള്‍ മൂന്ന് മാസത്തോളം അവരുടെ ഒപ്പമായിരുന്നു. സിലഗുരി എന്നൊരു സ്ഥലത്ത് ഷോയ്ക്ക് പോയപ്പോള്‍ വലിയൊരു ബസ് പിടിച്ചാണ് പോയത്.
സ്പോഞ്ച് ഒക്കെ വെച്ച് അതില്‍ ഇരുത്തിയും കിടത്തിയുമാണ് കൊണ്ട് പോയത്. തിരിച്ചുവന്നപ്പോള്‍ എന്നെ എന്റെ വീട്ടിലേക്ക് വിട്ടില്ല. അങ്ങോട്ടേക്ക് കൊണ്ട് പോയി. അവിടെ ദാസേട്ടന്റെ വീട്ടില്‍ എനിക്ക് സ്വന്തം വീടിനേക്കാള്‍ സ്വാതന്ത്ര്യമായിരുന്നു.
എനിക്ക് രണ്ട് തവണ അബോർഷനായതാണ്. പിന്നെ മൂന്നാമത് കണ്‍സീവ് ആയതാണ് ശ്വേത. ആ സമയത്ത് ദാസേട്ടന്റെ വീട്ടില്‍ ഒരു പശുവുണ്ട്. ഈ വിശ്വാസം സത്യമാണോ എന്നൊന്നും അറിയില്ല. ആ പശുവിന് പക്ഷെ ആ സമയത്ത് അബോർഷനായി. അത് എനിക്ക് എന്തെങ്കിലും പറ്റാതെ പശുവിനുവിനായി എന്നാണ് വിശ്വസിക്കുന്നത്. ഒരു മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ഞാൻ പിന്നെ വീട്ടിലേക്ക് പോയത്. ശ്വേതയുടെ വളർച്ചയുടെ ഒരു ഘട്ടത്തിലും ഞാൻ ഒപ്പം ഉണ്ടായിരുന്നില്ല. അന്ന് ശ്വേതക്ക് ഒപ്പം ഇല്ലാത്തതിന്റെ കുറവ് എല്ലാം ഇപ്പോള്‍ ചെറുമകള്‍ വന്നപ്പോള്‍ ശ്രേഷ്ഠയിലൂടെയാണ് ഞാൻ നികത്തുന്നത്.
എന്റെ അമ്മ നല്ല സ്ട്രിക്ട് ആയിരുന്നു അവളോട്. പക്ഷെ അവളുടെ എല്ലാം നോക്കിയത് എന്റെ അമ്മയാണ്. ശ്രേഷ്ഠയുടെ എല്ലാ കാര്യങ്ങളും ഒരുപക്ഷെ ശ്വേതയെക്കാളും എനിക്കാണ് അറിയുന്നത്. സത്യത്തില്‍ ശ്വേതയെ മറന്ന് പോകും ശ്രേഷ്ഠ ഒപ്പം ഉള്ളപ്പോള്‍...’’ സുജാത പറയുന്നു.






