
കേരളത്തിൽ 2024 ല്‍ നടന്ന അപകടങ്ങളെ കുറിച്ചും അതിൽ മരണം സംഭവിച്ചവരെ കുറിച്ചുമുള്ള കണക്ക് പുറത്തുവിട്ട് മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ വർഷം 366 പേരുടെ ശ്വാസം നിലക്കാതെ സംരക്ഷിക്കാൻ സംസ്ഥാനത്തെ മികച്ച റോഡ് സുരക്ഷാ പ്രവർത്തനങ്ങളിലൂടെ സാധ്യമായതിൽ നമുക്ക് അഭിമാനിക്കാം എന്ന് തുടങ്ങുന്ന കുറിപ്പിൽ അപകടങ്ങളുടെ എണ്ണം വര്‍ധിച്ചതായും വ്യക്തമാക്കുന്നു.
2023-ൽ സംസ്ഥാനത്ത് ഉണ്ടായ 48091 അപകടങ്ങളിൽ 4080 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം 48836 അപകടങ്ങൾ ഉണ്ടായെങ്കിലും മരണപ്പെട്ടവരുടെ എണ്ണം 3714 ആണ്. ചെറുതല്ല ആശ്വാസമെന്ന തലക്കെട്ടോടെയാണ് അപകട മരണനിരക്ക് കുറഞ്ഞ കണക്ക് ഫേസ്ബുക്കിൽ എംവിഡി പങ്കുവച്ചത്. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് മരണ നിരക്കിൽ കുറവ് വന്നിരിക്കുന്നത്. ഇരുചക്രവാഹന യാത്രക്കാരാണ് കഴിഞ്ഞ വർഷവും മരിച്ചതിൽ കൂടുതലും.അതേസമയം, മരണനിരക്ക് കുറഞ്ഞെങ്കിലും അപകടങ്ങളുടെ എണ്ണത്തിൽ വര്‍ധനവുണ്ടായെന്നും എംവിഡിയുടെ കണക്ക് വ്യക്തമാക്കുന്നുണ്ട്.
എംവിഡി കുറിപ്പിങ്ങനെ...
ഓരോ ശ്വാസവും വിലപ്പെട്ടതാണ്. കഴിഞ്ഞ വർഷം 366 പേരുടെ ശ്വാസം നിലക്കാതെ സംരക്ഷിക്കാൻ സംസ്ഥാനത്തെ മികച്ച റോഡ് സുരക്ഷാ പ്രവർത്തനങ്ങളിലൂടെ സാധ്യമായതിൽ നമുക്ക് അഭിമാനിക്കാം. ഈ മഹത്തായ ഉദ്യമത്തിന് സുരക്ഷാ മുൻകരുതലുകൾ എടുത്ത് സഹകരിച്ച ഓരോരുത്തരും അഭിനന്ദനം അർഹിക്കുന്നു. അപകടങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമ്പോഴും അപകട മരണ നിരക്ക് കുറച്ച് കൊണ്ട് വരാൻ സാധ്യമായിരിക്കുന്നു. റോഡപകട മരണങ്ങൾ ഇല്ലാത്ത ഒരു സംസ്ഥാനം എന്ന സ്വപ്നത്തിന് ഒപ്പം ചേരാൻ എല്ലാവരേയും ഓർമ്മപ്പെടുത്തുന്നു.
2023 ൽ സംസ്ഥാനത്ത് ഉണ്ടായ 48091 അപകടങ്ങളിൽ 4080 പേർ കൊല്ലപ്പെട്ടിരുന്നു. 2024 ൽ 48836 അപകടങ്ങൾ ഉണ്ടായെങ്കിലും മരണപ്പെട്ടവരുടെ എണ്ണം 3714 ആയിരുന്നു. എഐ ക്യാമറകളും എൻഫോഴ്സ്മെൻ്റ് സ്ക്വാഡുകളും ചേർന്ന് നടത്തിയ മികച്ച എൻഫോഴ്സ്മെൻ്റ് പ്രവർത്തനവും അതിനോട് സഹകരിച്ച് ഒരു വലിയ ഭൂരിപക്ഷം ഹെൽമറ്റ് സീറ്റ് ബെൽട് എന്നിവ ശീലമാക്കിയതും ഈ വലിയ ആശ്വാസത്തിന് കാരണമായി.366 പേരെ രക്ഷപ്പെടുത്തിയതിൽ സുരക്ഷാ മുൻകരുതൽ എടുത്ത യാത്രക്കാർക്കും മാന്യമായി വാഹനം ഓടിച്ച ഡ്രൈവർമാർക്കും അഭിനന്ദനം അറിയിക്കുന്നു.






