
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പല മേഖലകളിലും തൊഴില്‍ ഭീഷണി ഉയര്‍ത്തുമ്പോള്‍ ബ്ലൂ കോളര്‍ മേഖലയില്‍ ഡിമാന്‍ഡും വരുമാനവും വര്‍ദ്ധിക്കുന്നു. വെറും 45 മിനിറ്റ് നീണ്ട ജോലിക്ക് ഒരു ആശാരിക്ക് 900 രൂപ നല്‍കേണ്ടി വന്ന അനുഭവം ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് പങ്കുവെച്ചതോടെ, ബ്ലൂ കോളര്‍ തൊഴിലാളികളുടെ ഭാവി സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. സാങ്കേതിക വിദ്യ എത്ര വളര്‍ന്നാലും മനുഷ്യന്റെ നേരിട്ടുള്ള വൈദഗ്ധ്യം ആവശ്യമുള്ള ജോലികള്‍ക്ക് പ്രാധാന്യം ഏറുമെന്നാണ് ഈ ചര്‍ച്ചകള്‍ വിരല്‍ചൂണ്ടുന്നത്.
എഐ ടൂളുകളുടെ വളര്‍ച്ച പല വ്യവസായങ്ങളിലും പിരിച്ചുവിടലുകള്‍ക്ക് കാരണമാകുമ്പോള്‍, വൈറ്റ് കോളര്‍ ജീവനക്കാര്‍ ആശങ്കയിലാണ്. എന്നാല്‍, ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്ക് എഐ ഭീഷണിയില്ലാതെ തന്നെ മികച്ച രീതിയില്‍ മുന്നേറാന്‍ കഴിയുമെന്ന് ഒരു എക്‌സ് (ട്വിറ്റര്‍) പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു. ഷെല്‍ഫുകള്‍ സ്ഥാപിക്കുന്നതിനും ചിത്രങ്ങള്‍ തൂക്കുന്നതിനുമാണ് ആശാരി 900 രൂപ ഈടാക്കിയത്. എന്നാല്‍ വൈദഗ്ധ്യമുള്ള തൊഴില്‍ പരിശീലനത്തിന് പ്രാധാന്യം നല്‍കണമെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയരുന്നു.
'ഷെല്‍ഫുകള്‍ ഘടിപ്പിക്കാനും കുറച്ച് ചിത്രങ്ങള്‍ തൂക്കാനുമായി 45 മിനിറ്റ് ജോലി ചെയ്തതിന് ആശാരിക്ക് 900 രൂപ നല്‍കി.' ഗുഡ്ഗാവ് ഡീല്‍സ് എന്ന എക്‌സ് ഹാന്‍ഡിലില്‍ വന്ന കുറിപ്പാണ് ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്. 'ബ്ലൂ കോളര്‍ ജോലികളാണ് ഭാവി. കാലഹരണപ്പെട്ട ബിരുദങ്ങളേക്കാള്‍ പ്രാധാന്യം യുവാക്കളുടെ തൊഴില്‍ വൈദഗ്ധ്യ പരിശീലനത്തിന് നല്‍കണം. ഇതിന് എഐയില്‍ നിന്ന് ഭീഷണിയില്ല.' എന്നായിരുന്നു കുറിപ്പ്. കഴിഞ്ഞ മാസം മുംബൈയില്‍ നിന്നുള്ള മറ്റൊരു വാര്‍ത്തയും ഇതിനോടൊപ്പം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മിരാ റോഡ്, ബോറിവലി മേഖലകളില്‍ ജോലി ചെയ്യുന്ന ഒരു പ്ലംബര്‍ വര്‍ഷം 18 ലക്ഷം രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും അദ്ദേഹം സ്വന്തമായി കാറും വീടും കൃഷിയിടവും വാങ്ങിയെന്നും ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് വെളിപ്പെടുത്തിയിരുന്നു.
ഈ പോസ്റ്റ് വൈറലായതോടെ നിരവധി പേര്‍ തങ്ങളുടെ അനുഭവങ്ങളുമായി രംഗത്തെത്തി: 'ബംഗളൂരുവില്‍ ഇത് സാധാരണമാണ്. ഇലക്ട്രീഷ്യനോ പ്ലംബറോ വന്നാല്‍ 1-2 മണിക്കൂര്‍ ജോലിക്ക് 1000-2000 രൂപ ചോദിക്കും. പോരാത്തതിന് അവര്‍ക്ക് ഇഷ്ടമുള്ള സമയത്തേ അവര്‍ വരൂ.' ഒരു ഉപയോക്താവ് കുറിച്ചു. ബ്ലൂ കോളര്‍ തൊഴിലാളികളെ സമൂഹം ബഹുമാനിക്കാന്‍ തുടങ്ങിയാല്‍ ഇതൊരു മികച്ച കരിയര്‍ ഓപ്ഷനാണെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസത്തേക്കാള്‍ വൊക്കേഷണല്‍ ട്രെയിനിംഗിന് പ്രാധാന്യം നല്‍കിയതാണ് വിയറ്റ്‌നാം പോലുള്ള രാജ്യങ്ങള്‍ ഉല്‍പ്പാദന മേഖലയില്‍ മുന്നേറാന്‍ കാരണമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.






