
ന്യൂഡൽഹി: ഡോക്കിങ് സാങ്കേതികവിദ്യ സ്വായത്തമാക്കിയ റഷ്യ, അമേരിക്ക, ചൈന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. സ്പാഡെക്സ് ദൗത്യ ത്തിന്റെ ഭാഗമായി ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങൾ ഡോക്ക് ചെയ്യാനുള്ള ഐഎസ്ആർഒയുടെ നാലാമത്തെ ശ്രമം വിജയിച്ചു. ഇതോടെ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ.
രണ്ട് വ്യത്യസ്ത ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് കൂട്ടിയോജിപ്പിക്കുന്ന ഐഎസ്ആർഒയുടെ നിര്‍ണായക ദൗത്യമായിരുന്നു സ്പാഡെക്സ്.ചന്ദ്രയാൻ ദൗത്യങ്ങൾക്കും ബഹിരാകാശ നിലയം രൂപകൽപന ചെയ്യുന്നതിലും നിർണായകമാണ് ഡോക്കിങ് സാങ്കേതിക വിദ്യ. ആദ്യം ജനുവരി 7 നും പിന്നീട് ജനുവരി 9 നും ഷെഡ്യൂൾ ചെയ്തിരുന്ന ഡോക്കിംഗ് പിന്നീട് മാറ്റി വെയ്ക്കുകയായിരുന്നു. 220 കിലോ വീതം ഭാരമുള്ള രണ്ട് ഉപഗ്രഹങ്ങളും ഡിസംബർ 30ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിച്ചത്.
ജനുവരി 12ന് സ്പാഡെക്സ് ദൗത്യത്തിന്റെ ട്രയൽ പരീക്ഷണത്തിന്റെ ഭാഗമായി ചേസർ, ടാർഗെറ്റ് ഉപഗ്രഹങ്ങൾ പരസ്പരം മൂന്ന് മീറ്ററിനുള്ളിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ ഉപഗ്രഹങ്ങളെ വേർപെടുത്തി സുരക്ഷിത അകലങ്ങളിലേക്ക് മാറ്റി. ഡോക്കിങ് വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ടെങ്കിലൂം ശാസ്ത്രജ്ഞരുടെ ടീമിന്റെ വിശദമായ ഡാറ്റ വിശകലനം പൂർത്തിയാക്കിയ ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനം വരൂ എന്നാണ് സൂചന. കഴിഞ്ഞ ഡിസംബർ 30 ന് ആയിരുന്നു സ്പാഡെക്സ് പേടകങ്ങൾ ഐഎസ്ആർഒ വിക്ഷേപിച്ചത്.






