
കോട്ടയം: ആക്രമണകാരികളായ വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കുന്നതിനെച്ചൊല്ലി കേന്ദ്രവും സംസ്ഥാനവും തമ്മില്‍ തര്‍ക്കം. മനുഷ്യജീവനു ഭീഷണിയുയര്‍ത്തുന്ന വന്യമൃഗങ്ങളെ നേരിടാന്‍ കേന്ദ്രനിയമമാണു സംസ്ഥാനത്തിനു തടസമെന്ന മുഖ്യമന്ത്രിയുടെ വാദം വസ്തുതകള്‍ക്കു വിരുദ്ധമാണെന്നാണു കേന്ദ്രത്തിന്റെ നിലപാട്.
നാട്ടിലിറങ്ങി ആക്രമണം നടത്തുന്ന വന്യമൃഗങ്ങളെ നേരിടാനും മനുഷ്യജീവനും കാര്‍ഷികവിളകളും സംരക്ഷിക്കാനുമുള്ള നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും അധികാരമുണ്ടെന്നു വ്യക്തമാക്കുന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയുടെ കത്തും കേന്ദ്രം പുറത്തുവട്ടു. അക്രമകാരികളായ വന്യജീവികളെ വെടിവയ്ക്കണമെങ്കില്‍ ആറംഗ സമിതി യോഗം ചേര്‍ന്നു തീരുമാനിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്നാണ് കേന്ദ്രമന്ത്രി ഭൂപേന്ദ്രര്‍ യാദവ് ഫ്രാന്‍സിസ് ജോര്‍ജ് എം.പിക്കയച്ച കത്തില്‍നിന്നു വ്യക്തമാകുന്നത്. നാട്ടിലിറങ്ങുന്ന അപകടകാരികളായ വന്യജീവികളെ നേരിടാന്‍ സംസ്ഥാനം സ്വീകരിക്കേണ്ട നടപടികള്‍ വിശദമായി പറയുന്ന കത്തില്‍ അതിനുവേണ്ട നടപടിക്രമങ്ങളും വിശദീകരിക്കുന്നുണ്ട്.
വന്യജീവി ആക്രമണം തടയുന്നതു സംബന്ധിച്ച് ഫ്രാന്‍സിസ് ജോര്‍ജ് എം.പി. നല്കിയ നിവേദനത്തിനു മറുപടിയായാണ് കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്രമന്ത്രി കത്തയച്ചത്. വന്യജീവികളെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഇതില്‍ വിശദമായി ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും ഇതിനു വിരുദ്ധമായ വാദങ്ങളാണ് മുഖ്യമന്ത്രി ഉന്നയിച്ചത്.
മനുഷ്യജീവന് അപകടമാകുന്ന ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട വന്യമൃഗങ്ങളെ വെടിവയ്ക്കാനുള്ള അനുവാദം നല്കാന് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് 1972 ലെ വന നിയമപ്രകാരംതന്നെ അധികാരമുണ്ടെന്ന് കത്തില്‍ വ്യക്തമായി പറയുന്നു. ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെട്ടതും മനുഷ്യജീവനും സ്വത്തുവകകള്‍ക്കും ഭീഷണിയുയര്‍ത്തുന്നതുമായ വന്യമൃഗങ്ങളെ വെടിവയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോ ചുമതലപ്പെടുത്തുന്ന ഓഫീസര്‍ക്കോ അധികാരമുണ്ടെന്നും അതിലുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ മലയോരെ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിന്റെ പരാജയത്തില്‍ കൈ കഴുകാനുള്ള ശ്രമമാണു മുഖ്യമന്ത്രി നടത്തുന്നതെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എം.പി. മംഗളത്തോടുപറഞ്ഞു.
സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ കര്‍ഷകരുടെ ജീവനും കാര്‍ഷികവിളകളും സംരക്ഷിക്കാനായി ഉപയോഗിക്കേണ്ടതിനു പകരം കേന്ദ്ര സര്‍ക്കാരിനെ പഴിചാരുന്ന സ്ഥിരം പല്ലവിയാണു മുഖ്യമന്ത്രി പിന്തുടരുന്നത്. ആധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഉപയോഗിച്ച് വന്യജീവികളുടെ സഞ്ചാരപഥങ്ങളെക്കുറിച്ചു മുന്നറിയിപ്പ് നല്കാന് പരിശീലനം നല്കി പ്രത്യേക ദ്രുതകര്‍മ്മസേനയെ സജ്ജമാക്കണമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോടു നിര്‍ദ്ദേശിച്ചിട്ടുള്ളതായി കത്തില്‍ എടുത്തുപറയുന്നുണ്ട്. എന്നാല്‍ വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളെ നേരിടാന്‍ സംസ്ഥാനത്തിനുള്ള പ്രധാന തടസം 1972 ലെ കേന്ദ്രനിയമങ്ങളാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞദിവസം പറഞ്ഞത്.
ഏറെ വിവാദമായ വനനിയമ ഭേദഗതി സംബന്ധിച്ച വാര്‍ത്താസമ്മേളനത്തിലാണ് വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിലെ പരാജയത്തിന്റെ പഴി മുഴുവന്‍ മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ചത്. മന്ത്രിസഭ ചര്‍ച്ചചെയ്തു തയ്യാറാക്കി കരട് പ്രസിദ്ധീകരിച്ച വനനിയമ ഭേദഗതിയാണ് കാര്‍ഷികമേഖലയില്‍ ഉയര്‍ന്ന കടുത്ത പ്രതിഷേധംമൂലം സര്‍ക്കാരിന് ഉപേക്ഷിക്കേണ്ടി വന്നത്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം വന്യജീവികളെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയമങ്ങളാണു സംസ്ഥാന സര്‍ക്കാരിനു തടസമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം.






