
ഭുവനേശ്വര്‍: മാവോയിസ്റ്റ് നേതാവ് ചലപതി(60)ക്കു തിരിച്ചടിയായത് ഭാര്യയ്ക്കൊപ്പമുള്ള സെല്‍ഫിയെന്നു റിപ്പോര്‍ട്ട്. ഒഡീഷ-- ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ ചൊവ്വാഴ്ചയുണ്ടായ ഏറ്റുമുട്ടലിലാണു ചലപതി അടക്കം 20 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. രാമചന്ദ്ര റെഡ്ഡി, അപ്പറാവു, രാമു എന്നിങ്ങനെ നിരവധി പേരുകളുണ്ട് ചലപതി എന്ന് അണികള്‍ വിളിക്കുന്ന ജയറാം റെഡ്ഡിക്ക്. അയാളുടെ തലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരു കോടി രൂപയായിരുന്നു വിലയിട്ടിരുന്നത്. സുരക്ഷയ്ക്കായി മാത്രം 8-10 ഗാര്ഡുകളെയാണു മാവോയിസ്റ്റുകള്‍ നിയോഗിച്ചിരുന്നത്.
2008 ല്‍ ഒഡീഷയിലെ നയഗഡില് 13 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് ആക്രമണത്തിന് നേതൃത്വം നല്‍കിയത് ചലപതിയായിരുന്നു. പോലീസ് ആയുധപ്പുര കൊള്ളയടിച്ച ശേഷം മാവോയിസ്റ്റുകള്‍ക്ക് നയഗഡ് പട്ടണത്തില്‍നിന്ന് വിജയകരമായി രക്ഷപ്പെടാന്‍ വഴിയൊരുക്കിയതും അയാളായിരുന്നു. അന്നു ചലപതിക്കും കൂട്ടര്‍ക്കും രക്ഷപ്പെടാന്‍ പട്ടണത്തിലേക്കുള്ള എല്ലാ റോഡുകളും മാവോയിസ്റ്റുകള്‍ കൂറ്റന്‍ മരക്കൊമ്പുകള്‍ ഉപയോഗിച്ച് തടഞ്ഞതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഛത്തീസ്ഗഡിലും ഒഡീഷയിലുമാണ് ചലപതി പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്. പക്ഷേ, അയാളുടെ ഒരു ചിത്രം പോലും അനേ്വഷണ ഏജന്‍സികളുടെ പക്കലില്ലായിരുന്നു. കുറച്ച് വര്‍ഷങ്ങളായി ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയിലെ ദാരഭയിലാണ് അയാള്‍ താമസിച്ചിരുന്നത്. കാല്‍മുട്ടിലെ പ്രശ്നങ്ങള്‍ കാരണം ചലപതിക്ക് കൂടുതല്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല. എങ്കിലും തന്ത്രങ്ങളിലും ഗറില്ലാ യുദ്ധത്തിലും വിദഗ്ദ്ധനായിരുന്നു.
സ്കൂളില്‍ പോയില്ലെങ്കിലും തെലുങ്ക്, ഹിന്ദി, ഇംഗ്ളീഷ്, ഒഡിയ എന്നീ ഭാഷകര്‍ ഒഴുക്കോടെ സഹായിക്കാന്‍ അയാള്‍ക്ക് കഴിയുമായിരുന്നു. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കിടെയാണു മാവോയിസ്റ്റ് ദളമായ ആന്ധ്ര ഒഡീഷ ബോര്‍ഡര്‍ സ്പെഷല്‍ സോണല്‍ കമ്മിറ്റിയുടെ ഡെപ്യൂട്ടി കമാന്‍ഡര്‍ അരുണ(ചൈതന്യ വെങ്കട്ട് രവി)യുമായി ചലപതി അടുപ്പത്തിലായത്. പിന്നീട് ഇരുവരും വിവാഹിതരായി. സുരക്ഷാ ഏജന്‍സികള്‍ക്ക് അദ്ദേഹം ഒരു നിഗൂഢതയായിരുന്നു, പക്ഷേ അരുണയ്ക്കൊപ്പമുള്ള സെല്‍ഫി അദ്ദേഹത്തെ തിരിച്ചറിയാന്‍ ഏജന്‍സികളെ സഹായിച്ചു.






