
ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്നെത്തി പ്രശസ്തി നേടിയ ഒരുപാട് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുണ്ട്. അക്കൂട്ടത്തില്‍ എടുത്തു പറയാവുന്ന ഒരു മലയാളി സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് സീമ വിനീത്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുള്ള സീമയ്ക്ക് ആരാധകര്‍ ഒരുപാടുണ്ട്. ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ നിന്നുള്ള സീമ മേക്കപ്പിനൊപ്പം കുക്കിംഗിലും വലിയ താത്പര്യം പ്രകടിപ്പിക്കാറുണ്ട്. സീമയുടെ മേക്കപ്പ്, കുക്കിംഗ് വീഡിയോകള്‍ എപ്പോഴും ലൈക്കും ഷെയറും വാരിക്കൂട്ടാറുണ്ട്. അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന സീമ പലപ്പോഴും സ്വന്തം കമ്മ്യൂണിറ്റിയിലെ പ്രശ്നങ്ങള്‍ക്കെതിരെ വരെ തുറന്നു സംസാരിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വലിയ വിഷമങ്ങളെക്കുറിച്ചും തകര്‍ന്നു പോയ ബന്ധത്തെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് സീമ വിനീത്. മിമിക്രി ആർട്ടിസ്റ്റുകളോടൊപ്പം വർക്ക് ചെയ്യുമ്പോഴുണ്ടായ മോശം അനുഭവമാണ് സീമ പങ്കിട്ടത്. ഒരു ട്രൂപ്പില്‍ പ്രോഗ്രാം ചെയ്ത് കൊണ്ടിരിക്കുന്ന സമയത്ത് തനിക്ക് വളരെ മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് സീമ വിനീത് പറയുന്നു. ‘‘ അവസാനമാണ് എനിക്ക് ബാത്ത്റൂം കിട്ടുക. ഫ്രഷ് ആയി വരാൻ എനിക്ക് ഒരുപാട് സമയം വേണം. ലേസർ ട്രീറ്റ്മെന്റൊന്നും എടുക്കാത്ത സമയമാണ് അന്ന്. ഹെയർ വാക്സ് ചെയ്യണം. ഫ്രഷായി വന്ന സമയത്ത് ബസിലുണ്ടായിരുന്ന രണ്ട് പേർ അത്രയും പേരുടെ മുന്നില്‍ വെച്ച് നീ ആണാണോ പെണ്ണാണോ, ഇത്രയും നേരം വേണോ കുളിക്കാൻ എന്ന് ചോദിച്ച് വളരെ മോശമായി ദേഹത്ത് പിടിക്കുകയും ഡ്രസ് അഴിക്കാൻ ശ്രമിക്കുകയും ചെയ്തു. അപ്പോള്‍ തന്നെ ഞാൻ പൊലീസിനെ വിളിച്ചു. കോട്ടയത്ത് വെച്ചാണ് സംഭവം നടക്കുന്നത്. പൊലീസ് വന്നു. മുഴുവൻ ട്രൂപ്പും പൊലീസ് സ്റ്റേഷനില്‍ കയറി. പത്ത് മുപ്പതോളം പേരെ ഞാൻ പൊലീസ് സ്റ്റേഷനില്‍ കയറ്റി. എനിക്കതില്‍ ഒരു വേദനയും തോന്നിയിട്ടില്ല.
കാരണം അവർ കണ്ട് നിന്ന് ആസ്വദിച്ചു. സ്ത്രീകളും പുരുഷൻമാരും അതിലുണ്ട്. പൊലീസ് സ്റ്റേഷനില്‍ കയറാൻ അവരും അർഹരാണെന്ന് എനിക്ക് തോന്നി. എല്ലാവരെക്കൊണ്ടും മാപ്പ് പറയിച്ചു. പൊലീസുകാർ എന്നെ വളരെയധികം പിന്തുണച്ചു...’’ സീമ വിനീത് പറയുന്നു. ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിലാണ് സീമ വിനീത് മനസ്സ് തുറന്നത്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് സീമയിത് പറയുന്നത്.
താൻ തകർന്ന് പോയ ഒരു ബന്ധത്തെക്കുറിച്ചും സീമ സംസാരിച്ചു. ‘‘വിവാഹിതനുമായുള്ള പ്രണയ ബന്ധം തെറ്റാണെന്ന് മനസിലാക്കി അതില്‍ നിന്ന് പിന്തിരിഞ്ഞ ശേഷമാണ് ട്രാൻസ് പേഴ്സണ്‍ തന്നെ മനസിലാക്കാനാകുമെന്ന് തോന്നിയത്. എന്റെ കമ്മ്യൂണിറ്റിയിലെ ഒരു കുട്ടി എന്നെ പ്രേരിപ്പിക്കുകയും ചെയ്തു. ആരെങ്കിലും ചേർത്ത് പിടിക്കാൻ വേണ്ടി കാത്തിരിക്കുന്ന സമയമാണ്. അങ്ങനെ ആ റിലേഷനിലേക്ക് പോയത്.
പക്ഷെ അത് വലിയ ട്രാപ്പായിരുന്നു എന്ന് പിന്നീടാണ് മനസിലായത്. കുറെ പണംനഷ്ടമായി. അതില്‍ നിന്ന് റിക്കവറാകാനാണ് പാട് പെട്ടത്. എന്തും സഹിക്കും, പക്ഷെ വഞ്ചിക്കുന്നത് ഒരിക്കലും സഹിക്കില്ല. ഞാൻ കേസ് കൊടുത്തു, പുള്ളിയെ പൊലീസ് അറസ്റ്റ് ചെയ്തു. റിമാന്റില്‍ കഴിഞ്ഞു. പുള്ളിയുടെ മാതാപിതാക്കള്‍ എന്നെ കാണാൻ വന്നു. മാപ്പ് പറഞ്ഞു. തനിക്കുണ്ടായ നഷ്ടം പരിഹരിച്ച് തന്നു. അങ്ങനെ ആ കേസ് ഞാന്‍ പിന്‍വലിച്ചു...’’ സീമ വിനീത് പറയുന്നു.






