
പാലക്കാട്: പ്രതി ചെന്താമരയെ പേടിച്ച് ബന്ധുവീട്ടിലാണ് കഴിഞ്ഞിരുന്നത് നെന്മാറയില് കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖില. കഴിഞ്ഞദിവസം കൊല്ലപ്പെട്ട പിതാവിനൊപ്പം ഈ വീട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. എന്നാല്‍ പേടിച്ചിട്ടായിരുന്നു വരാതിരുന്നതെന്നും ചെന്താമരയെ പേടിച്ചാണ് ഇവിടെ താമസിക്കാതിരുന്നതെന്നും പിതാവിനൊപ്പം വന്നിരുന്നെങ്കില്‍ തന്നെയും കൊല്ലുമായിരുന്നെന്നും സുധാകരന്റെ മകള്‍ അഖില പ്രതികരിച്ചു. തനിക്ക് ഇപ്പോള്‍ അപ്പനെയും അമ്മയേയും നഷ്ടമായിരിക്കുകയാണെന്നും അഖില പറഞ്ഞു.
തന്റെ പിതാവും നാട്ടുകാരും പരാതി കൊടുത്തിട്ടും പോലീസ് ഒന്നും ചെയ്തില്ലെന്നും ഡിസംബര്‍ 29 ന് താനും വന്ന് ഭീഷണിപ്പെടുത്തുന്നു എന്ന് പറഞ്ഞ് പോലീസില്‍ പരാതി നല്‍കിയിരുന്നതായും പറഞ്ഞു. കൂട്ടപ്പരാതി കിട്ടിയിട്ടും പോലീസ് എന്താണ് ചെയ്തതെന്നും ചോദിച്ചു. നല്കിയ പരാതിയില്‍ പോലീസ് അന്നേ നടപടിയെടുത്തിരുന്നെങ്കില്‍ തങ്ങളുടെ പിതാവിനും മുത്തശ്ശിക്കും ഈ ഗതിവരില്ലായിരുന്നെന്നും പറയുന്നു.
5 വര്‍ഷം മുമ്പാണ് ചെന്താമരയ്ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടുള്ള പകയും വൈരാഗ്യവും തുടങ്ങിയത്. 2019 ല്‍ സജിതയെ കൊലപ്പെടുത്തിയിട്ടും കലിയടങ്ങാതെ പ്രതി ഇന്നലെ ഭര്‍ത്താവ് സുധാകരനെയും ഭര്‍ത്യമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തി.
ആദ്യകൊലപാതകം നടക്കുന്നതിനും ആറുമാസം മുമ്പാണ് പ്രതി ചെന്താമരാക്ഷന്റെ ഭാര്യയും മകളും പിരിഞ്ഞ് കഴിയാന്‍ തുടങ്ങിയത്. എന്നും വഴക്കു മാത്രമുള്ള കുടുംബ പശ്ചാത്തലമായിരുന്നു ഇവരുടേത്. കുടുംബ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം അയല്‍ക്കാരാണെന്നായിരുന്നു പ്രതിയുടെ സംശയം. കുടുംബം പിരിഞ്ഞുപോകാന്‍ കാരണവും ഇവര്‍ തന്നെയാണെന്നായിരുന്നു പ്രതി വിശ്വസിച്ചിരുന്നത്.
ചെന്താമരയുടെ കടുത്ത അന്ധവിശ്വാസവും കൊലപാതകങ്ങള്‍ക്ക് പശ്ചാത്തലമായി. ചെന്താമരയുടെ ഭാര്യയും മക്കളും അകന്നുകഴിയുന്നതിന് കാരണം സജിതയും കുടുംബവും നടത്തിയ ദുര്‍മന്ത്രവാദമെന്നാണ് വിശ്വസിക്കുന്നതെന്നാണ് ഇയാള്‍ സജിതയുടെ കൊലപാതകത്തിന് ശേഷം പൊലീസിന് നല്കിയ മൊഴി. കുടുംബപ്രശ്നങ്ങള്‍ക്ക് കാരണം മുടി നീട്ടി വളര്‍ത്തിയ ഒരു സ്ത്രീയാണെന്ന ജ്യോതിഷി പറഞ്ഞതായും ആ വാക്കുകളില്‍ വിശ്വസിച്ച ചെന്താമര അത് സജിതയാണെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നതായി കൊലപാതകത്തിന് ശേഷം പൊലീസിനോട് മൊഴി നല്‍കിയത്. ഈ അന്ധവിശ്വാസമാണ് മുടി നീട്ടി വളര്‍ത്തിയ സജിതയുടെ കൊലപാതകത്തിന് കാരണമായത്.
വീടിന്റെ പുറക് വശത്തുള്ള വാതിലൂടെ അകത്ത് കയറിയാണ് അന്ന് ഇയാള്‍ സജിതയുടെ കഴുത്തറുത്തത്. 'നീണ്ട മുടിയുള്ള സ്ത്രീ യാണ്' ഭാര്യ പോകാന്‍ കാരണമെന്ന് ഏതോ ജോത്സ്യന് പറഞ്ഞതായും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. സജിതയാണ് ഇതെന്ന് ഉറച്ചുവിശ്വസിച്ച ഇയാള്‍ സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലര്‍ത്തി. സജിതയെ വെട്ടിക്കൊന്ന അതേ രീതിയിലാണ് അതേ വീടിന്റെ മുന്നിലിട്ട് ഭര്‍ത്താവിനേയും ഓടിയെത്തിയ അമ്മയേയും വകവരുത്തിയത്. അയല്‍പ്പക്കത്തെ വേറേ രണ്ടു സ്ത്രീകളേയും ഇയാള്‍ സംശയിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിതിരുന്നു. ചെന്താമരയെ ഭയന്ന് വീടിന് പുറത്തുള്ള ശുചിമുറിയില്‍ പോലും പോകാന്‍ ഭയമായിരുന്നു.






