
വയനാട്: വന്യജീവി ആക്രമണത്തിൽ സർക്കാരിനെതിരെ വിമർശനവുമായി മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം. മൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള സർക്കാർ ജോലി വാഗ്ദാനങ്ങളായി ഒതുങ്ങുന്നു. നരഭോജി കടുവ ചത്തത് താത്ക്കാലിക പരിഹാരം മാത്രമാണ് ശാശ്വത പരിഹാരം വേണമെന്ന് മാർ ജോസ് പൊരുന്നേടം പറഞ്ഞു .
പടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ ഭാര്യ നിരന്തരം ഓഫീസുകൾ കയറി ഇറങ്ങുകയാണ്. അജീഷിന്റെ ഭാര്യക്ക് നിയമനം നൽകാമെന്നു പറഞ്ഞിരുന്നെങ്കിലും പക്ഷേ പാലിക്കപ്പെട്ടില്ല. കുട്ടികളുടെ പഠനചിലവ് ഏറ്റെടുക്കാം എന്നുറപ്പു നൽകിയെങ്കിലും അതും ഉണ്ടായില്ല. കുടുംബത്തിന് 40 ലക്ഷം രൂപ സഹായം മന്ത്രിസഭയുടെ തീരുമാനപ്രകാരം നൽകാമെന്ന് പറഞ്ഞെങ്കിലും വാക്കുകളിൽ ഒതുങ്ങിയെന്നും അദ്ദേഹം വിമർശിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ശുപാർശ കത്ത് നൽകിയിരുന്നു. പക്ഷേ കാര്യങ്ങൾ ഒന്നും മുന്നോട്ടു പോകുന്നില്ല. സഹായ പദ്ധതികൾക്ക് ഉപരിയായി ശാശ്വതമായ പരിഹാരമാണ് വേണ്ടത് എന്നും മാർ ജോസ് പൊരുന്നേടം വ്യക്തമാക്കി.
വയനാടൻ കാടുകളെ ഒരു യൂണിറ്റായി കണക്കാക്കി സ്വകാര്യ ഏജൻസികളുടെ കീഴിൽ വന്യമൃഗ ശല്യത്തിനെതിരായ പദ്ധതികൾ നടപ്പിലാക്കണം. ഈ വിഷയം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു മുൻപിൽ വച്ചിട്ട് ഏറെ കാലമായി. മൃഗങ്ങൾക്ക് മാത്രമായി ഒരു സഫാരി പാർക്ക് വിഭാവനം ചെയ്തു കൂടെ?. സമഗ്രമായ ഒരു പദ്ധതി ഉണ്ടാകണമെന്നും മാർ ജോസ് പൊരുന്നേടം അഭിപ്രായപ്പെട്ടു






