
കോട്ടയം: തെള്ളകത്തു പോലീസുകാരനെ ചവിട്ടിക്കൊന്ന കേസിലെ പ്രതി സംഭവത്തിനു മുമ്പുള്ള 12 മണിക്കൂറും ബാറിലായിരുന്നുവെന്നു പോലീസ്. ഇവിടെ, നിന്നു ലഹരിയുടെ മൂര്‍ധന്യത്തില്‍ ഇറങ്ങിവന്നതിനു പിന്നാലെയായിരുന്നു തട്ടുകടയിലെ സംഘര്‍ഷവും കൊലപാതകവും.
കോട്ടയം വെസ്്റ്റ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന മാഞ്ഞൂര്‍ തട്ടാംപറമ്പില്‍ (ചിറയില്‍) ശ്യാം പ്രസാദ് കൊലപ്പെട്ട സംഭവത്തില്‍ നടന്ന അന്വേഷണത്തിലാണു പ്രതി പെരുമ്പായിക്കാട് ആനിക്കല്‍ ജിബിന്‍ ജോര്‍ജിന്റെ ലഹരി ഉപയോഗം പോലീസ് കണ്ടെത്തിയത്. ഞായര്‍ രാവിലെ 11 മുതല്‍ ഇയാള്‍ സമീപത്തെ ബാറിലുണ്ടായിരുന്നതായാണു വിവരം. ബ്രാന്‍ഡിയും റമ്മും ബീയറും ഇടകലര്‍ത്തി പലതവണ കഴിച്ചു. കഞ്ചാവ് പോലുള്ള ലഹരിയും ഉപയോഗിച്ചിരുന്നതായി സൂചനയുണ്ട്. രാത്രി പതിനൊന്നോടെ ഇവിടെ നിന്നു പുറത്തിറങ്ങി സമീപത്തെ തട്ടുകടയിലെത്തി.
ഇയാളുടെ സുഹൃത്തായിരുന്നു പ്രകാശന്റെ തട്ടുകടയിലായിരുന്നു പിന്നീടുള്ള സമയം. ഈ സമയത്താണു പ്രകാശനും സമീപത്തെ കടയിലെ സാലിയും തമ്മില്‍ തര്‍ക്കമുണ്ടാകുന്നതും യാദൃച്ഛികമായി ശ്യാം കടയിലെത്തുന്നതും കൊലപാതകത്തില്‍ കലാശിക്കുന്നതും.ഏഴു കേസുകളില്‍ പ്രതിയായ ജിബിന്‍ ബാറിലെ നിത്യസന്ദര്‍ശകനായിരുന്നുവെന്നും മദ്യപിക്കാനെത്തുന്നവരെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കി മദ്യപിക്കുമായിരുന്നുവെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഇയാള്‍ക്കൊപ്പം ഭൂരിഭാഗം സമയത്തും സുഹൃത്തവലയവുമുണ്ടായിരുന്നു. സംഭവത്തിനു മുമ്പും ഇയാള്‍ക്കൊപ്പം രണ്ടു പേരുണ്ടായിരുന്നു. ഇവരിലൊരാളെ വീട്ടിലാക്കാന്‍ അപരന് ബൈക്കില്‍ പോയപ്പോഴാണു കൊലപാതകമെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്്.അതേസമയം, പ്രതിയെ കസ്റ്റഡിയില്‍ വാങ്ങേണ്ടതില്ലെന്നാണു പോലീസ് നിഗമനം. 24 മണിക്കൂറിനകം തെളിവെടുപ്പ് പൂര്‍ത്തിയാക്കിയാണു കോടതിയില്‍ ഹാജരാക്കിയത്. പൂഴി നിറഞ്ഞ പ്രദേശമായതിനാല്‍, മഴ ഉള്‍പ്പെടെയുള്ള സാധ്യതയുള്ളതിനാലാണു തെളിവെടുപ്പ് വേഗത്തിലാക്കിയത്.
കൂടുതലായെങ്കിലും തെളിവുകള്‍ ആവശ്യമാണെങ്കില്‍ മാത്രമേ, വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കൂ. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍, ചവിട്ടിന്റെ ആഘാതമാണ് മരണകാരണമെന്നു കണ്ടെത്തിയതിനാല്‍ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കും മുമ്പേ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുമോ എന്ന ആലോചനയിലാണു പോലീസ്. ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ. എ.എസ്. അന്‍സിലിന്റെ നേതൃത്വത്തിലാണു കേസ് അന്വേഷണം.






