
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ ആനയുടെ ചവിട്ടേറ്റും രണ്ടുപേര്‍ കെട്ടിടഭാഗങ്ങള്‍ ദേഹത്തുവീണുമാണു മരിച്ചതെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ലീലയാണ് ആനയുടെ ചവിട്ടേറ്റു മരിച്ചത്.
അമ്മുക്കുട്ടി അമ്മ, രാജന് എന്നിവര്‍ കെട്ടിട ഭാഗങ്ങള്‍ ദേഹത്തുവീണും. രാജന് ആന്തരിക രക്തസ്രാവമുണ്ടായി. അമ്മുക്കുട്ടി അമ്മയുടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നു പേരുടേയും മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.
പരുക്കേറ്റവര്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി, കൊയിലാണ്ടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണു പരുക്കേറ്റവര്‍ ചികിത്സയിലുള്ളത്. ആന ഇടഞ്ഞ സംഭവത്തില്‍ വനം, റവന്യൂ വകുപ്പുകള്‍ വ്യത്യസ്ത നിലപാടിലാണ്.
പാപ്പാന്മാരുടെ മൊഴികളിലും മറ്റും പടക്കം പൊട്ടിയതാണ് പ്രകോപന കാരണമെന്നു പറയുന്നുണ്ടെങ്കിലും യഥാര്‍ഥ കാരണം അതല്ലെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. തിടമ്പേറ്റി മുന്നില്‍ വരികയായിരുന്ന പീതാംബരനെ മറികടന്ന് ഗോകുല്‍ പോകാന്‍ ശ്രമിച്ചതാണ് രണ്ട് ആനകളും തമ്മില്‍ സംഘര്‍ഷമുണ്ടാകാന്‍ കാരണമെന്നു വനം വകുപ്പ് പറയുന്നു. ഗോകുലിനെ പീതാംബരന് ആക്രമിച്ചതോടെ ഗോകുല്‍ ക്ഷേത്ര കമ്മിറ്റി ഓഫീസിലേക്ക് കയറി. ഇതോടെ ഓഫീസ് നിലം പൊത്തി. ഇതാണ് ആളുകളുടെ മരണത്തിലേക്കു നയിച്ചത്.
ലഭ്യമായ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് വനംവകുപ്പ് പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കിയത്. ഗുരുവായൂര്‍ ദേവസ്വത്തിനു കീഴിലുള്ള രണ്ട് ആനകളുടെയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ രേഖകള്‍ എല്ലാം കൃത്യമായിരുന്നെന്നും വനംവകുപ്പ് പറയുന്നു.
ആനകളുടെ തൊട്ടടുത്ത് പടക്കം പൊട്ടിക്കരുത് എന്ന നാട്ടാന പരിപാലന ചട്ടത്തിലെ നിര്‍ദേശം ലംഘിക്കപ്പെട്ടെന്നാണ് റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട്. ദൃശ്യങ്ങളില്‍നിന്ന് ഇക്കാര്യം വ്യക്തമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇരുറിപ്പോര്‍ട്ടുകളും മന്ത്രി എ.കെ.ശശീന്ദ്രനു കൈമാറും.






