
മെല്‍ബണ്‍ : ഏകദിന ലോകകപ്പ് ചാംപ്യന്മാരായ ഓസ്ട്രേലിയ മറ്റൊരു ഐസിസി ടൂർണമെന്റിനായി കളത്തിലിറങ്ങുകയാണ്. ആറ് ഏകദിന ലോകകപ്പുകൾ, രണ്ട് ചാമ്പ്യൻസ് ട്രോഫി, ഒരു ടി20 ലോകകപ്പ്. ഐ.സി.സി ടൂർണമെന്റുകളുടെ ചരിത്രത്തില്‍ ഓസ്ട്രേലിയൻ ഷെൽഫിനെപ്പോലെ കിരീടങ്ങൾ കൊണ്ട്സമ്പന്നമായൊരു ഷെൽഫില്ല. പക്ഷേ ചാമ്പ്യൻസ് ട്രോഫിയിൽ ഓസീസിസ് കിരീടം ചൂടിയിട് ഒന്നരപ്പതിറ്റാണ്ട് കാലമായി. 2006 ലും 2009 ലും തുടർച്ചയായി കിരീടമണിഞ്ഞ ശേഷം അവര്‍ക്ക് ഇതുവരെ ടൂർണമെമെന്റിൽ ചാമ്പ്യൻ പട്ടം അലങ്കരിക്കാനായിട്ടില്ല.
15 വർഷങ്ങൾക്ക് ശേഷം ആ കിരീടം ഷെൽഫിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കങ്കാരുക്കൾ ഇക്കുറി കച്ചകെട്ടിയിറങ്ങുന്നത്. എന്നാല്‍ പ്രധാന അഞ്ച് താരങ്ങൾ ഇല്ലാതെയാണ് ഓസ്ട്രേലിയ ചാംപ്യൻസ് ട്രോഫിക്കെത്തുന്നത്. ഓസ്ട്രേലിയയെ ലോകചാംപ്യനാക്കിയ ക്യാപ്റ്റൻ പാറ്റ് കമിൻസ് ഉൾപ്പെടെ ഓസ്ട്രേലിയൻ ടീമിലെ മൂന്നു താരങ്ങൾ പരുക്കുമൂലം പിൻമാറിയിരുന്നു. പേസ് ബോളർ ജോഷ് ഹെയ്സൽവുഡ്, ഓൾറൗണ്ടർ മിച്ചൽ മാർഷ് എന്നിവരാണ് പരിക്കിന്റെ പിടിയിലുള്ള മറ്റ് താരങ്ങൾ.വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പേസർ മിച്ചൽ സ്റ്റാർക് ടൂർണമെന്റിൽ നിന്ന് പിന്മാറി. ടൂർണമെന്റിനുള്ള ടീമിൽ ഉൾപ്പെട്ട ഓൾ റൗണ്ടർ മാർകസ് സ്റ്റോയിനിസ് ദിവസങ്ങൾക്ക് മുമ്പ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയും ചെയ്തു.
അതേസമയം സ്റ്റീവ് സ്മിത്ത് നയിക്കുന്ന 15 അംഗ ടീമാണ് ഓസ്ട്രേലിയയ്ക്കായി ചാംപ്യൻസ് ട്രോഫി കളിക്കുക. 59 ഏകദിനങ്ങളിൽ ഓസ്ട്രേലിയയെ നയിച്ച അനുഭവ സമ്പത്തുള്ള സ്മിത്ത് അതിൽ 30 ലും ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്. ഇതുകൂടാതെയാണ് ഒടുവിൽ കളിച്ച നാല് ഏകദിനങ്ങളിലും ഓസ്ട്രേലിയ പരാജയപ്പെട്ടിരിക്കുന്നത്.പാകിസ്താനെതിരെ സ്വന്തം നാട്ടിലായിരുന്നു ഓസീസ് പരമ്പര തോൽവി വഴങ്ങിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് പാകിസ്താൻ സ്വന്തമാക്കി. പിന്നാലെ ശ്രീലങ്കയോട് 2-0ത്തിന് പരമ്പര തോൽവി വഴങ്ങിയിരിക്കുന്നത്. ഇതോടെ മുൻനിര താരങ്ങളില്ലാതെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസീസ് സംഘത്തിന്റെ സഞ്ചാരം എവിടം വരെ.. കാത്തിരുന്ന് കാണണം.




