
തിരുവനന്തപുരം: പകുതിവില തട്ടിപ്പുകേസില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്ന് പേരുടെയും വീടുകളില്‍ ഇ.ഡി. റെയ്ഡ്. കേസിലെ ഒന്നാംപ്രതി അനന്തുകൃഷ്ണന്റെയും ആനന്ദകുമാറിന്റെയും കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെയും ആനന്ദകുമാറിന്റെ വീടുകളും ഓഫീസും ഉള്‍പ്പെടെ 12 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ലാലി വിന്‍സെന്റിന്റെ എറണാകുളത്തെ വീട്ടിലും ആനന്ദകുമാറിന്റെ ശാസ്തമംഗലത്തെ വീട്ടിലും അനന്തുവിന്റെ ഇടുക്കിയിലെ കോളപ്രയിലെ വീട്ടിലുമാണ് ഒരേസമയം ഇ.ഡി. റെയ്ഡ് നടത്തുന്നത്.
ഒരേസമയത്ത് 12 ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്. മൂവരുടേയും അക്കൗണ്ടുകള്‍ വഴി കള്ളപ്പണം ഇടപാട് നടന്നിരുന്നോ എന്നതാണ് പ്രധാന മായും സംശയിക്കുന്നത്. ആനന്ദകുമാറിന്റെ വീടിന് പുറമേ ഓഫീസിലും സായിഗ്രാമത്തിലും റെയ്ഡ് നടക്കുന്നുണ്ട്. പാതി വില പദ്ധതിയുടെ മുഖ്യ ആസൂത്രകന്‍ ആനന്ദ കുമാറാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസില്‍ ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്ത പുരം അഡീഷ്ണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
തട്ടിപ്പില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും അഭിഭാഷകയെന്ന നിലയില്‍ നിയമോപദേശം നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നുമാണ് ലാലി വിന് സെന്റ് നേരത്തേ പ്രതികരിച്ചത്. കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന് ലാലി വിന്‍സെന്റിന് 46 ലക്ഷം രൂപ കൈമാറിയെന്നാണ് അന്വേഷണ സംഘ ത്തിന്റെ കണ്ടെത്തല്‍. അനന്തുവിന്റെ സോഷ്യല്‍ ബീ വെന്‍ചേഴ്സ് എന്ന സ്ഥാപനത്തിലെ അക്കൗണ്ടുകളിലേക്ക് 548 കോടി രൂപ എത്തിയ തായി ക്രൈം ബ്രാഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. അനന്തുവിന്റെ പേരിലുള്ള 21 ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം വന്നത്.






