
ലക്നൗ: സീതാപൂരില്‍ നിന്നുള്ള 28 കാരി വീട്ടമ്മയെ ഒരു യുവാവ് ഒരു പ്രത്യേക നമ്പരില്‍ നിന്നും വിളിക്കുക പതിവായിരുന്നു. എന്നാല്‍ ഹെല്പ്പ്ലൈന് വഴി പോലീസില്‍ പരാതി സമര്‍പ്പിച്ചതോടെ യുവാവ് വിളി നിര്‍ത്തി. ഇപ്പോള്‍ പുതിയ പുതിയ നമ്പറില്‍ നിന്നും എല്ലാ ദിവസവും രാത്രി വിളിച്ചുകൊണ്ടിരിക്കുകയാണ്. ഭര്‍ത്താവിന് സംശയമുണ്ടാകുമോ എന്ന ഭയത്തിലാണ് ഇപ്പോള്‍ യുവതി കഴിയുന്നത്. ഉത്തര്‍പ്രദേശില്‍ മൊബൈലുള്ള അനേകം സ്ത്രീകള്‍ക്കാണ് ഈ അനുഭവം. വെറുതേ സൗഹൃദത്തിന് എന്ന് പറഞ്ഞ് തുടങ്ങുന്ന ഇത്തരം വിളികളില്‍ പിന്നീട് അശ്ളീല വര്‍ത്തമാനവും നീലച്ചിത്ര ക്ളിപ്പിംഗുകളും എത്തിത്തുടങ്ങും.
മൊബൈല്‍ ദുരുപയോഗത്തിന്റെ കാര്യത്തില്‍ ലക്ഷക്കണക്കിന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന ഉത്തര്‍പ്രദേശില്‍ റീചാര്‍ജ്ജ് ചെയ്യാന്‍ നല്കുന്ന സുന്ദരികളായ സ്ത്രീകളുടെ മൊബൈല്‍ നമ്പറുകള്‍ വില്‍പ്പന നടത്തുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ നടന്ന അന്വേഷണത്തിലാണ് നമ്പര്‍ നല്കുന്ന റാക്കറ്റിനെ കുറിച്ച് വിവരം കിട്ടിയത്. യുവതികളുടെ സൗന്ദര്യത്തിന്റെ കണക്ക് പ്രകാരം 50 മുതല്‍ 500 വരെയാണ് തുക. സുന്ദരികളായ യുവതികളുടെ നമ്പറിന് 500 രൂപയ്ക്ക് മുകളിലാണ് ഫീസ്. പണം കൊടുത്തു വാങ്ങുന്ന നമ്പറില്‍ തുടക്കത്തില്‍ നിങ്ങളുമായി സൗഹൃദം സ്ഥാപിക്കാന്‍ താല്‍പ്പര്യമുണ്ട് എന്ന രീതിയിലാണ് വിളിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ മൊബൈല്‍ ശല്യത്തിന്റെ ആറു ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് പരാതി റജിസ്റ്റര്‍ ചെയ്യാന്‍ ഹെല്പ്പ്ലൈന് സ്ഥാപിച്ചിരിക്കുകയാണ്.
മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് സ്ത്രീകളെ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങള്‍ ഉത്തര്‍പ്രദേശില്‍ കൂടുന്നതായും റീചാര്‍ജ്ജിനായി നല്കുന്ന സ്ത്രീകളുടെ നമ്പറുകള്‍ വില്‍പ്പനയ്ക്ക് റീചാര്‍ജ്ജ് ചെയ്യുന്ന കടക്കാരന് വില്‍പ്പന നടത്തുന്നതായിട്ടുമാണ് റിപ്പോര്‍ട്ട്. വിലയ്ക്ക് വാങ്ങുന്ന നമ്പറുകള്‍ ഉപയോഗിച്ച് അജ്ഞാതര്‍ യുവതികളെ ദുരുപയോഗം ചെയ്യുകയാണ്. ഇവരുടെ മൊബൈലിലേക്ക് വിളിക്കുകയും അശ്ളീലം സംസാരിക്കുകയും നീലച്ചിത്രങ്ങള്‍ പോലെയുള്ള ക്ളിപ്പുകളും മറ്റും അയയ്ക്കുകയും ചെയ്യുന്നു. മൊബൈലുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 90 ശതമാനം കേസുകളും സ്ത്രീകള്‍ക്ക് നേരെയുള്ള ശല്യമായിരുന്നെന്നതാണ് റിപ്പോര്‍ട്ട്.
ഇത്തരം സംഭവങ്ങള്‍ വ്യാപകമായതോടെ യുപി പോലീസും പ്രത്യേക ശ്രദ്ധ എടുത്തിരിക്കുകയാണ്. പോലീസ് നടത്തിയ വ്യാജ ഇടപെടലിലൂടെ മൂന്ന് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ദിവസവും ഹെല്പ്പ്ലൈന് വഴി 100 ലധികം കേസുകള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും ഇതില്‍ യുവാക്കള്‍, പ്രായമായവര്‍, കൗമാരക്കാര്‍, നഗരത്തിലുള്ളവര്‍, ഗ്രാമത്തിലുള്ളവര്‍, അഭ്യസ്തവിദ്യര്‍, തൊഴില്‍ ചെയ്യുന്നവര്‍ തുടങ്ങിയവരെല്ലാം പെടുമെന്നും ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന് പറയുന്നു. ചോദ്യം ചെയ്യുമ്പോള്‍ തന്റെ കാമുകി ആയിരുന്നവള്‍ കുറേ കാലമായി മിണ്ടാത്തതിനെ തുടര്‍ന്നാണ് വിളിച്ചതെന്നും അറിയാതെ വിളിച്ചതാണെന്നും ഒക്കെയാണ് പറയുന്ന ന്യായീകരണം.






