
ഇന്നലെ അകാലിദളിനൊപ്പം, രണ്ടുദിവസം മുമ്പ് ആംആദ്മിപാര്‍ട്ടി, കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ്, പിന്നെ ബിജെപി. ഇന്ന് വിധിയെഴുതുന്ന പഞ്ചാബില്‍ കഴിഞ്ഞ പ്രചരണം ചൂടുപിടിച്ച കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഒരു പണിയുമില്ലാഞ്ഞിട്ടും യുവാക്കള്‍ കൊയ്തത് 20,000 രൂപ മുതല്‍ 30,000 രൂപ വരെ. അലസസമയം തെരഞ്ഞെടുപ്പ് പ്രചരണത്തൊഴിലാക്കി മാറ്റി യുവാക്കള്‍ വരുമാനമാര്‍ഗ്ഗമാക്കി മാറ്റുകയായിരുന്നു.
പാര്ട്ടിപ്രശ്നമാക്കാതെ വിളിച്ചവരുടെയെല്ലാം വീടുകളില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുള്ള ആള്ക്കൂട്ടമാകാന് പോകുകയായിരുന്നു തൊഴിലില്ലാത്തവര്‍. 300 മുതല്‍ 500 രൂപ വരെയാണ് ദിവസവും പ്രചരണത്തൊഴിലാളികള് കൂലി വാങ്ങിയത്. ഭക്ഷണത്തിനും ചെലവുകള്‍ക്കും പുറമേയായിരുന്നു ഈ കൂലി. വെള്ളിയാഴ്ച എല്ലാത്തരത്തിലുമുളള പ്രചരണം അവസാനിക്കുകയും ശനിയാഴ്ച എല്ലാവരും ബൂത്തില്‍ എത്തുകയും ചെയ്തതോടെ ഇവരെല്ലാം വീണ്ടും തൊഴിലില്ലാത്ത ചെറുപ്പക്കാരായി മാറും. പ്രചരണത്തൊഴിലാളികളെ സ്ഥാനാര്‍ത്ഥികള്‍ ദിവസക്കൂലിക്ക് വിളിക്കുകയായിരുന്നു. കോര്‍ണര്‍ മീറ്റിംഗ് സംഘടിപ്പിക്കുക, വീടുകള്‍ കയറിയിറങ്ങി പ്രചരണം നടത്തുക തുടങ്ങി പാര്ട്ടിക്കാര് ആവശ്യപ്പെടുന്നതെല്ലാം ചെയ്തു കൊടുക്കണമെന്നതാണ് കരാര്‍.
അടുത്തകാലത്ത് പഞ്ചാബിലെ ഏറ്റവും വലിയ പ്രതിസന്ധി തൊഴിലില്ലായ്മ ആണെന്നാണ് യുവാക്കള്‍ പറയുന്നത്. ഇന്ത്യയിലെ തൊഴിലില്ലായ്മ അഞ്ചു ശതമാനം ആണെന്നിരിക്കെ പഞ്ചാബിലേത് ആറ് ശതമാനമാണ്. വിദ്യാഭ്യാസം നേടിയ യുവാക്കള്‍ മാതാപിതാക്കളുടെ കാര്ഷികപാരമ്പര്യത്തോട് താല്‍പ്പര്യം കാട്ടുന്നില്ല എന്നതാണ് പ്രധാന പ്രതിസന്ധിയായി യുവാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.






