
കണ്ണൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥ വരുന്നു. നവംബര്‍ മൂന്നിന് കണ്ണൂരില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്‌തകം പ്രകാശനം ചെയ്യും. 'ഇതാണ് എന്റെ ജീവിതം' എന്ന പേരില്‍ മാതൃഭൂമി ബുക്‌സ് ആണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്.
നേരത്തെ 'കട്ടന്‍ ചായയും പരിപ്പുവടയും' എന്ന പേരില്‍ ഡി.സി. ബുക്‌സ് ഇ.പിയുടെ ആത്മകഥ പ്രസിദ്ധീകരിക്കുമെന്നു വാര്‍ത്ത വന്നിരുന്നു. ഇതിന്റെ കവര്‍ ചിത്രവും ആത്മകഥയുടെ ഭാഗമെന്ന നിലയില്‍ കുറച്ചു ഭാഗങ്ങളും പുറത്ത് വന്നതും വിവാദം സൃഷ്‌ടിച്ചിരുന്നു. തന്റെ അനുമതിയോടെയല്ല ഡി.സി. ബുക്‌സ് ആ പുസ്‌തകം തയാറാക്കിയത് എന്നായിരുന്നു ഇ.പിയുടെ പ്രതികരണം.
വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസമായിരുന്നു സംഭവം. ആത്മകഥയുടെ ഭാഗമെന്ന നിലയില്‍ പുറത്തുവന്ന ഭാഗത്ത് സിപിഎമ്മിനെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനമാണുണ്ടായിരുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദവും ഇ.പി.ഉയര്‍ത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്വതന്ത്ര സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ച പി.സരിനെതിരേ ഇതില്‍ വിമര്‍ശനവുമുണ്ടായിരുന്നു. സ്‌ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് വരുന്നവര്‍ വയ്യാവേലിയാണെന്നും പി.വി.അന്‍വര്‍ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും പുസ്‌തകത്തില്‍ പരാമര്‍ശമുണ്ടെന്ന സൂചനകളും പുറത്തുവന്നിരുന്നു.
എന്നാല്‍, ഇതിന് പിന്നാലെ ഇ.പി. ജയരാജന്‍ ആരോപണങ്ങളെ പൂര്‍ണമായും തള്ളി. തന്റെ ആത്മകഥയിലേതെന്നു പറഞ്ഞ് പ്രചരിച്ച വാര്‍ത്തകള്‍ അടിസ്‌ഥാനരഹിതമാണെന്നായിരുന്നു ഇ.പി.പറഞ്ഞത്. പുറത്ത് വന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ ചിത്രം പോലും തയ്ാറാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു. ഇ.പിയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ ഡി സി ബുക്‌സ് പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി എ.വി.ശ്രീകുമാറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു.
നേരത്തെ ശ്രീകുമാറിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ ഡി.സി.ബുക്‌സിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. എഴുത്തുകാരന്റെ അനുമതിയില്ലാതെയല്ലേ ആത്മകഥയുടെ തലക്കെട്ട് തയാറാക്കിയതെന്നും പുസ്‌തകം പ്രസിദ്ധീകരണത്തിന് നല്‍കിയതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പുസ്‌തകത്തിന്റെ ഉള്ളടക്കം പുറത്തുവിട്ട ഡി.സി. ബുക്‌സിന്റെ നടപടിയെയും കോടതി വിമര്‍ശിച്ചിരുന്ന






