
തൃശൂര്‍ : ഗുരുവായൂരിൽ വിവാദഫ്ലക്സുമായി എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ . 1977 മുതൽ 2021 വരെയുള്ള ഗുരുവായൂരിലെ എംഎൽഎമാരുടെ പേരുകൾ പ്രദർശിപ്പിക്കുന്നതാണ് ഫ്ലക്സ് .'50 വർഷത്തെ അവഗണന, ഇതു മാറണം, മാറ്റത്തിനായി ഒരു വോട്ട്' എന്നാണ് ഫ്ലക്സിലുള്ളത് . ഗുരുവായൂരിന്റെ് ചരിത്രമാണ് ഫ്ലക്സിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ആ ബോർഡിൽ എന്താണ് കുത്തകയെന്നും അത് ചട്ടലംഘനം അല്ലെന്നും ബി ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു .
ഗുരുവായൂരിൽ നിന്ന് ഹിന്ദു എംഎൽഎ വേണമെന്ന് വർഗീയ പരാമർശത്തിൽ ബി ഗോപാലകൃഷ്ണനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശപ്രകാരം കേസെടുത്തെങ്കിലും വർഗീയ പ്രചാരണത്തിൽ നിന്ന് ഗോപാലകൃഷ്ണൻ പിന്നോട്ടില്ല .ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് സ്വീകരിച്ച നടപടി അറിയിക്കാൻ രണ്ടുമാസം സമയം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കലക്ടറുടെ റിപ്പോർട്ട് തേടി ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
അതേസമയം, ഗോപാലകൃഷ്ണൻ മണ്ഡലത്തിൽ സ്ഥാനാർഥിയായത് അറിയിക്കാനുള്ള ശ്രമമാണെന്നും വർഗീയ പ്രചാരണം ഗുരുവായൂരിൽ ഏശില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു പ്രതികരിച്ചു. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നെന്നും കേസ് കാട്ടി പേടിപ്പിക്കേണ്ടെന്നുമാണ് ബി ഗോപാലകൃഷ്ണന്റെ നിലപാട്.






