
എറണാകുളം ജില്ല പൊതുവേ കോണ്‍ഗ്രസിന് അനുകൂലമാണ്. ലീഗിന് മലപ്പുറം എന്നു പറഞ്ഞതു പോലെയാണ് കോണ്‍ഗ്രസിന് എറണാകുളം. 1980, 1987, 2006കളില്‍ ഉണ്ടായ എല്‍.ഡി.എഫ്. തരംഗത്തില്‍ മാത്രം ജില്ല ഇടത്തോട്ട് അല്‍പമൊന്ന് ചാഞ്ഞതൊഴിച്ചാല്‍ യു.ഡി.എഫിനൊപ്പമാണെപ്പോഴും.
മണ്ഡല പുനര്‍വിഭജനത്തിനു മുമ്പ് നാലു മണ്ഡലത്തില്‍മാത്രമേ എല്‍.ഡി.എഫിന് നില്‍ക്കക്കള്ളിയുണ്ടായിരുന്നുള്ളൂ. വടക്കേക്കര, പറവൂര്‍, തൃപ്പൂണിത്തുറ, പള്ളുരുത്തി. പുനര്‍വിഭജനം കഴിഞ്ഞപ്പോള്‍ വടക്കേക്കരയും പള്ളുരുത്തിയും ഇല്ലാതായി. അതോടെ ഇടതുപക്ഷത്തിന്റെ ശക്‌തി പറവൂരിലും, തൃപ്പൂണിത്തുറയിലുമായി ചുരുങ്ങിപ്പോയി. അങ്ങനെ എറണാകുളം ജില്ലയില്‍ രണ്ടു സീറ്റേ എല്‍.ഡി.എഫിന്റേതായി അവകാശപ്പെടാനുള്ളൂ.
പറവൂര്‍ മണ്ഡലത്തില്‍ സി.പി.എം., സി.പി.ഐ. എന്നിവര്‍ കുടുതലുള്ള ഭാഗവും വടക്കേക്കരയില്‍ സി.പി.എമ്മുകാര്‍ മാത്രമുള്ള ഭാഗവും ചേര്‍ത്താണ് പുതിയ പറവൂര്‍ ഉണ്ടാക്കിയത്. പക്ഷേ, ഇടതുപക്ഷത്തിന് അവിടെ ജയിക്കാന്‍ കഴിയാത്തത് വി.ഡി. സതീശന്‍ മത്സരിക്കുന്നതുകൊണ്ടു മാത്രമാണ്.
ഇതു തന്നെയാണ് തൃപ്പൂണിത്തുറയിലെ സ്‌ഥിതി. പഴയ തൃപ്പൂണിത്തുറയില്‍ സി.പി.എമ്മുകാര്‍ മാത്രമുള്ള പ്രദേശവും, പഴയ പള്ളുരുത്തിയിലെ സി.പി.എം. കോട്ടയും ചേര്‍ത്താണ് പുതിയ തൃപ്പൂണിത്തുറ മണ്ഡലം രൂപീകരിച്ചത്. അതോടെ അതൊരു ഭയങ്കര മാര്‍ക്‌സിസ്‌റ്റ് കോട്ടയായിമാറി. എന്നിട്ടും തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസുകാരനായ കെ. ബാബു ജയിച്ചുവന്നത് ബാബുവിന്റെ മിടുക്ക്. പറവൂരില്‍ സതീശന്‍ ജയിക്കുന്നതു പോലെയാണ് ബാബുവിന്റെ ജയവും. മണ്ഡല പുനര്‍വിഭജനത്തിനു മുമ്പും ബാബു ജയിച്ചിരുന്നു. 1991ല്‍ രാജീവ് ഗാന്ധിയുടെ മരണം സംഭവിച്ചപ്പോഴാണ് എം.എം. ലോറന്‍സ് ബാബുവിനോട് തോറ്റത്. പിന്നീട് സി.പി.എം. പല സ്‌ഥാനാര്‍ഥികളെ ബാബുവിനെതിരേ പരീക്ഷിച്ചു. കെ. ചന്ദ്രന്‍പിള്ള, ഗോപി കോട്ടമുറിക്കല്‍, കെ.എന്‍. രവീന്ദ്രനാഥ്, ദിനേശ് മണി എന്നിവരെയൊക്കെ കെ. ബാബു തോല്‍പ്പിച്ചു.
പുനര്‍വിഭജനത്തിനു ശേഷം മാര്‍ക്‌സിസ്‌റ്റു കോട്ടയായ തൃപ്പൂണിത്തുറയില്‍ മത്സരിക്കാതെ തൊട്ടടുത്ത തൃക്കാക്കര മണ്ഡലത്തില്‍ മത്സരിക്കണമെന്ന് കെ. ബാബു ആഗ്രഹിച്ചിരുന്നു. പക്ഷേ, ബാബുവിന് സീറ്റ് കിട്ടിയത് തൃപ്പൂണിത്തുറയില്‍. ജയിച്ചെന്നു മാത്രമല്ല, മന്ത്രിയുമായി. 2016ല്‍ എം. സ്വരാജ് മത്സരിച്ചപ്പോള്‍ ബാബു ആദ്യമായി തോല്‍വിയേറ്റു വാങ്ങി. അഞ്ചുകൊല്ലം കഴിഞ്ഞ് ബാബുവും സ്വരാജും വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ സ്വരാജ് തോറ്റു. കഷ്‌ടിച്ച് 1000 വോട്ടിനായിരുന്നു ബാബുവിന്റെ ജയം.
2016ല്‍ ബാബുവിനെ തോല്‍പ്പിച്ചത് സ്വരാജ് ആണെന്നു നമുക്ക് തോന്നാം. സത്യത്തില്‍ അങ്ങനെയല്ല. ബാബു തോറ്റപ്പോള്‍ സ്വരാജ് ജയിച്ചു എന്നതാണു ശരി. സ്വരാജിനെ ജയിപ്പിച്ചത്, അല്ലെങ്കില്‍ ബാബുവിനെ തോല്‍പിച്ചത് നരേന്ദ്രമോദിയാണ്. കാരണം 2016ലെ അസംബ്ലി തെരഞ്ഞെടുപ്പോടെ ബി.ജെ.പി. തൃപ്പൂണിത്തുറയില്‍ പ്രബല ശക്‌തിയായി മാറി. മഹാരാജാസില്‍നിന്ന് വിരമിച്ച പ്രഫ.തുറവൂര്‍ വിശ്വംഭരന്‍ ആയിരുന്നു സ്‌ഥാനാര്‍ഥി. വളരെ നന്മയുള്ള അദ്ദേഹം ബി.ജെ.പിക്കാരന്‍ ആയിരുന്നില്ല. വിപുലമായ ശിഷ്യസമ്പത്തുണ്ടായിരുന്നു അദ്ദേഹത്തിന്. അവര്‍ ജാതിമതഭേദമില്ലാതെ തുറവൂരിന് വോട്ടു ചെയ്‌തു. ജയിക്കില്ല എന്നറിഞ്ഞുകൊണ്ട് തന്നെയാണ് അവര്‍ വോട്ടുചെയ്‌തത്. 36000 വോട്ടുകള്‍ അദ്ദേഹം പിടിച്ചു. ആ വോട്ടാണ് ബാബുവിനെ തോല്‍പ്പിച്ചത്. ഇടതിനും വലതിനും വോട്ടു നഷ്‌ടംസംഭവിച്ചിരുന്നു. മധ്യ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നരേന്ദ്രമോദി എത്തി പ്രസംഗിച്ച ഏക മണ്ഡലം തൃപ്പൂണിത്തുറയായിരുന്നു. അതൊരു വലിയ ഹൈപ് ഉണ്ടാക്കി. അങ്ങനെ ബാബു തോറ്റു.
തോറ്റതിനു ശേഷവും ബാബു മാന്യമായ പെരുമാറ്റത്തിലൂടെ എല്ലാ കല്യാണത്തിനും അടിയന്തരത്തിനും ചാത്തത്തിനും നിര്‍ബാധം പങ്കുകൊണ്ടു. കോവിഡില്‍ പോലും എല്ലാ മരണവീട്ടിലും ജീവന്‍പണയം വച്ചും ബാബു എത്തി. അങ്ങനെ ജനപ്രീതി നിലനിര്‍ത്തി. അദ്ദേഹം വലിയ പ്രസംഗകനോ സംഘാടകനോ അല്ല. ഇത്രയധികം നാള്‍ എം.എല്‍.എ. ആയിരുന്നിട്ടും തൃപ്പൂണിത്തുറയില്‍ യാതൊരു വികസന പ്രക്രിയയും ഉണ്ടായിട്ടില്ല. അത്ര പരിതാപകരമായ എം.എല്‍.എ. ആയിരുന്നു കെ. ബാബു. പക്ഷേ, വ്യക്‌തിബന്ധം മികച്ചതായിരുന്നു. പിന്നെ ശബരിമല അയ്യപ്പന്റെ വലിയ സഹായവും 2021ല്‍ ബാബുവിനു കിട്ടി. മറ്റൊന്നു ബി.ജെ.പി. സ്‌ഥാനാര്‍ഥി കെ.എസ്. രാധാകൃഷ്‌ണനായിരുന്നു. തുറവൂരിന് കിട്ടിയ അത്രവോട്ട് രാധാകൃഷ്‌ണന് കിട്ടിയില്ല. ബി.ജെ.പിക്കു വോട്ടുചെയ്‌തിരുന്ന ചിലയാളുകള്‍ സ്വരാജിനെ തോല്‍പ്പിക്കാന്‍ വേണ്ടി അയ്യപ്പനെ മുന്‍നിര്‍ത്തി ബാബുവിന് വോട്ടു കുത്തി. അങ്ങനെ അയ്യപ്പസ്വാമിയുടെ കനിവുകൊണ്ട് ബാബു നിസാര വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കടന്നുകൂടി.
2026 ലേക്കു വരുമ്പോള്‍ ബാബു സ്വയം ഒഴിവായി മത്സരവേദി വിട്ടു. വേണമെങ്കില്‍ നില്‍ക്കാമായിരുന്നു. ശക്‌തന്‍ നാടാര്‍ക്കു മത്സരിക്കാമെങ്കില്‍ ബാബുവിന് തൃപ്പൂണിത്തുറയിലും അതിനപ്പുറത്തുള്ള മണ്ഡലത്തിലും മത്സരിക്കാം. 'അയ്യോ ബാബു പോകേല്ല' എന്നൊക്കെ അടുപ്പക്കാര്‍ പറഞ്ഞുനോക്കിയെങ്കിലും ബാബു ഒഴിവായി.
ബാബു വിട്ട് ഓപ്പണ്‍ സീറ്റായപ്പോള്‍ സ്‌ഥാനമോഹികള്‍ ഒരുപാടു വന്നു. രാജു പി. നായര്‍, മുന്‍ മേയര്‍ സൗമിനി ജയിന്‍, ദീപ്‌തി മേരി വര്‍ഗീസ് എന്നിങ്ങനെ പേരുകള്‍ ഉയര്‍ന്നു. പക്ഷേ, സാമുദായിക പരിഗണനവച്ച് എറണാകുളം ജില്ലയില്‍ ഈഴവര്‍ക്ക് മാറ്റി വച്ച ഏക സീറ്റാണ് തൃപ്പൂണിത്തുറ. ഹിന്ദു ഭൂരിപക്ഷവും ഈഴവര്‍ക്ക് പ്രാധാന്യവും. ധീവര, നായര്‍ സമുദായങ്ങളും ശക്‌തം. അജയ് തറയില്‍ അടക്കമുള്ള ഈഴവര്‍ ക്ലെയിമുമായി എത്തി. ഒടുവില്‍ സ്‌ഥാനമൊഴിഞ്ഞ ബാബുവിനുതന്നെ സ്‌ഥാനാര്‍ഥിയെ നിശ്‌ചയിക്കാന്‍ കോണ്‍ഗ്രസ് അധികാരം നല്‍കി. കോണ്‍ഗ്രസില്‍ സാധാരണ സ്‌ഥാനാര്‍ഥി ഒഴിഞ്ഞാല്‍, ഭാര്യയോ മകനോ അല്ലെങ്കില്‍ അടുത്ത ബന്ധുവോ ഒക്കെയാണ് വരിക. അല്ലെങ്കില്‍ ഏതെങ്കിലും സില്‍ബന്ധി. പണ്ട് പാലക്കാട് ഷാഫി ഒഴിഞ്ഞപ്പോള്‍ മാങ്കൂട്ടം വന്നതുപോലെ. ബാബുമാറിയപ്പോള്‍ ദീപക് ജോയിക്ക് സീറ്റ് കിട്ടി.
സത്യത്തില്‍ സ്‌ഥലത്ത് യാതൊരു പരിചയവുമില്ലാത്തയാളാണ് ദീപക്. കോര്‍പറേഷന്‍ ഡപ്യൂട്ടി മേയറുമായ ദീപക് തീര്‍ത്തും അപരിചിതന്‍. ഈഴവനാണ്, ബാബുവിന്റെ നോമിനിയുമാണ് എന്നതാണ് ദീപക്കിന്റെ ക്വാളിഫിക്കേഷന്‍. തൃപ്പൂണിത്തുറയുടെ അക്ഷാംശവും രേഖാംശവും ഏതെന്നുചോദിച്ചാല്‍ ദീപക് കരഞ്ഞുപോകും. ഇതിലേതൊക്കെ മുനിസിപ്പാലിറ്റിയുണ്ട്, ഏതെല്ലാം പഞ്ചായത്തുണ്ട് എന്നുചോദിച്ചാല്‍ ടിയാന്‍ വെള്ളം കുടിക്കും. പക്ഷേ, കെ. ബാബുവിന്റെ കൈവയ്‌പുള്ള സ്‌ഥാനാഥിയായി വന്ന് ഇവിടെ അങ്കം കുറിക്കുന്നു.
മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയില്‍ ഇതിലും രസകരമാണ് കാര്യങ്ങള്‍. സ്വരാജിന് ഒന്നുകൂടി മത്സരിക്കാമായിരുന്നു. പക്ഷേ, ജന്മനാടായ നിലമ്പൂരിലും പോയി തോറ്റതോടെ ഗ്ലാമര്‍ മങ്ങിപ്പോയി. പലപേരുകളും സി.പി.എമ്മില്‍നിന്നുയര്‍ന്നു. മേയര്‍ ആയിരുന്ന എം. അനില്‍കുമാറിന്റെ പേര്‍ കാര്യമായി കേട്ടു. പക്ഷേ, ഈ കാര്യമായിട്ട് കേള്‍ക്കലില്‍ ഒരു അപകടമുണ്ട്. ആരുടെ പേര്‍ അങ്ങനെ കാര്യമായി കേള്‍ക്കുന്നോ അയാള്‍ക്കെതിരേ പാര്‍ട്ടിയിലുള്ള മറ്റുള്ളവര്‍ തിരിയും. ആര് സ്‌ഥാനാര്‍ഥിയാകരുതോ അയാളുടെ പേര് ആദ്യമേ പ്രചരിപ്പിച്ചു കളയും കശ്‌മലന്‍മാര്‍. പിന്നെ അയാള്‍ക്ക് ഒരു സാധ്യതയുമില്ല. ഇങ്ങനെ ആശങ്കയില്‍ നില്‍ക്കുമ്പോഴാണ് പെട്ടെന്ന് കെ.എന്‍. ഉണ്ണികൃഷ്‌ണന്‍ അവതരിക്കുന്നത്.
ഉണ്ണികൃഷ്‌ണന്‍ തൃപ്പൂണിത്തുറക്കാരനല്ല, എറണാകുളത്തുകാരനാണ്. അയാളെ 2021ല്‍ പാര്‍ട്ടി വൈപ്പിനിലേക്ക് പറഞ്ഞയക്കുകയായിരുന്നു. എസ്. ശര്‍മയ്‌ക്ക് സീറ്റ് നിഷേധിച്ച സാഹചര്യത്തിലായിരുന്നു അത്. വൈപ്പിനില്‍ ജയിച്ചു. അഞ്ചുകൊല്ലം കൊണ്ട് വൈപ്പിനിലെ മുഴുവന്‍ മാര്‍ക്‌സിസ്‌റ്റുകാര്‍ക്കും പുള്ളി അനഭിമതനായി എന്നു മാത്രമല്ല പല വിവാദങ്ങളും അപവാദങ്ങളും നാട്ടില്‍ പ്രചരിച്ചു. അതില്‍ എന്തുമാത്രം സത്യമുണ്ടെന്നറിയില്ലെങ്കിലും നേര്‍ബുദ്ധികളായവരൊക്കെ അതു വിശ്വസിച്ചു. അങ്ങനെ വൈപ്പിന്‍കരക്കാര്‍ക്ക് വേണ്ടാതായ ഉണ്ണികൃഷ്‌ണനെ പാര്‍ട്ടി തൃപ്പൂണിത്തുറയ്‌ക്ക് വിക്ഷേപിച്ചു.
മറ്റൊരു തമാശയുമുണ്ട്. 2021ല്‍ വൈപ്പിനില്‍ ഉണ്ണികൃഷ്‌ണനെതിരേ മത്സരിച്ചത് ഇതേ ദീപക് ജോയി ആയിരുന്നു. ഇരുവരും തമ്മില്‍ പുതിയ ഗോദയില്‍ പഴയ പോരാട്ടം. ഇതില്‍ ആരു ജയിച്ചാലും വലിയ മോശം വരില്ല. തൃപ്പൂണിത്തുറയുടെ ഭാവിയെക്കുറിച്ച് നമ്മള്‍ക്ക് അധികം വേവലാതിവേണ്ട.
ഇതിനിടെയിലാണ് ബി.ജെ.പി. സ്‌ഥാനാര്‍ഥിയുടെ രംഗപ്രവേശം. പ്രഫ. തുറവൂര്‍ വിശ്വംഭരനും ഡോ. കെ.എസ്. രാധാകൃഷ്‌ണനും മത്സരിച്ച് ബി.ജെ.പിക്ക് അന്തരീക്ഷമുണ്ടാക്കിയിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ബി.ജെ.പി. പിടിച്ചതാണ് ശ്രദ്ധേയം. മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസിന് സ്‌ഥാനമില്ലാതായി. സവര്‍ണ ഹിന്ദുക്കള്‍ക്ക് വലിയ പ്രാമുഖ്യമുള്ളതാണ് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി.
രാജകുടുംബാംഗമായ ഒരു സ്‌ത്രീയെ മുനിസിപ്പല്‍ വൈസ് ചെയര്‍മാനും സൂക്ഷ്‌മന്യൂനപക്ഷത്തില്‍പ്പെട്ട പിന്നാക്ക സമുദായക്കാരനെ ചെയര്‍മാനുമാക്കി ബി.ജെ.പി രാഷ്‌ട്രീയതന്ത്രജ്‌ഞത കാട്ടി. അപ്പോള്‍ എല്ലാവരും വിചാരിച്ചിരുന്നത് ബി.ജെ.പിയുടെ ശക്‌തനായ ഒരാള്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിയായി വരുമെന്നായിരുന്നു. ജയിച്ചില്ലെങ്കിലും വലിയ മുന്നേറ്റം ബി.ജെ.പി. കൊണ്ടുവരുമെന്നാണ് വിചാരിച്ചിരുന്നത്. അങ്ങനെയിരിക്കേയാണ് സാബു ജേക്കബിന്റെ ട്വന്റി 20 എന്‍.ഡി.എയില്‍ സഖ്യമാകുന്നതും അവരുടെ സ്‌ഥാനാര്‍ഥി വരുന്നതും. മാത്രവുമല്ല, ധീരോദാത്തന്‍, അതിപ്രതാപവാന്‍, ഗുണവാന്‍ എന്നിങ്ങനെയുള്ള സ്‌ഥാനാര്‍ഥിയെ ബി.ജെ.പിക്ക് ജില്ലയില്‍ കിട്ടാനില്ലായിരുന്നു. ട്വന്റി 20 അധ്യക്ഷന്‍ സാബു എം. ജേക്കബിനോട് മത്സരിക്കാനാണ് ബി.ജെ.പി. ആവശ്യപ്പെട്ടത്. പക്ഷേ, മത്സരിക്കാനല്ല, മത്സരിപ്പിക്കാനാണ് സാബുവിന് താല്‍പര്യം. ബി.ജെ.പി. നീക്കത്തോട് സാബു വഴിപ്പെട്ടില്ല. ഒടുവില്‍ സീരിയല്‍ നടി അഞ്‌ജലി നായര്‍ സ്‌ഥാനാര്‍ഥിയായി.
തൃപ്പൂണിത്തുറയില്‍ ഇനി തെരഞ്ഞെടുക്കാം. ഒന്നുകില്‍ കെ.എന്‍.ഉണ്ണികൃഷ്‌ണന്‍ അല്ലെങ്കില്‍ ദീപക് ജോയി, അല്ലെങ്കില്‍ അഞ്‌ജലി നായര്‍. ഏതെടുത്താലും ഒന്നരഉറുപ്പിക എന്ന് ശിവരാത്രി മണപ്പുറത്തൊക്കെ വില്‍ക്കാന്‍ വച്ച ഒരുപാട് സാധനങ്ങള്‍ പോലെ. പണ്ടൊക്കെ രാഷ്‌ട്രീയത്തില്‍ വരുന്നത് കെ.എസ്.യു., എസ്.എഫ്.ഐ. എന്നീ പ്രസ്‌ഥാനങ്ങളിലൂടെയൊക്കെയായിരുന്നു. ഇപ്പോള്‍ ബിഗ് ബോസില്‍ കൂടിയും ചന്ദനമഴ പോലുള്ള സീരിയലില്‍നിന്നുമൊക്കെയാണ് സ്‌ഥാനാര്‍ഥി വരുന്നത്. രാഷ്‌ട്രീയം മാറുന്നു. ന്യൂജന്‍ രാഷ്‌ട്രീയമാണിത്. ഇനിയിപ്പോള്‍ സീരിയല്‍ നടി തൃപ്പൂണിത്തുറക്കാരുടെ ഹൃദയം കവരുമോ? പി.സി. ചാക്കോയെ ഇന്നസെന്റ് തോല്‍പിച്ച കാലത്തിലൂടെ നമ്മള്‍ കടന്നുപോയിട്ടുണ്ട്. ടി.കെ. രാമകൃഷ്‌ണന്‍, വി. വിശ്വനാഥമേനോന്‍, കെ.ബാബു, എം. സ്വരാജ് എന്നിവരൊക്കെ പ്രതിനിധീകരിച്ച തൃപ്പൂണിത്തുറയില്‍ അഞ്‌ജലി നായര്‍ക്കും ജയിക്കാവുന്നതാണ്.





