കേരളം മറ്റൊരു പോളിങ് ദിനത്തിനു തൊട്ടരികളിലാണ്. വോട്ടെടുപ്പിലേക്ക് ഇനി ഏതാനും ദിവസങ്ങളുടെ അകലം മാത്രം. മൂന്നു മുന്നണികളും തങ്ങളുടെ സര്‍വ സന്നാഹങ്ങളും പുറത്തെടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അന്തിമഘട്ട പോരാട്ടത്തിലാണ്. ദേശീയ നേതാക്കളുടെ സാന്നിധ്യവും റോഡ് ഷോകളും ആരോപണ പ്രത്യാരോപണങ്ങളും കൊണ്ട് അന്തരീക്ഷം സജീവമാണ്. എന്നാല്‍, ആവേശം അതിരുകടന്ന് അശ്ലീലത്തിലേക്കും വ്യക്‌തിഹത്യയിലേക്കും വഴുതിവീഴുന്നുണ്ടോ എന്ന് ഓരോ രാഷ്‌ട്രീയ പ്രവര്‍ത്തകനും ആത്മപരിശോധന നടത്തേണ്ട ദിവസങ്ങളാണിനി.
തെരഞ്ഞെടുപ്പ് എന്നത് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്, അല്ലാതെ വ്യക്‌തികള്‍ തമ്മിലുള്ള പകപോക്കലല്ല. ഏതാനും ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിലും പൊതുവേദികളിലും കണ്ടുവരുന്ന ചില പ്രതികരണങ്ങള്‍ അങ്ങേയറ്റം ഖേദകരമാണ്. സ്‌ഥാനാര്‍ഥികളെ ആക്ഷേപിക്കുന്നതും വംശീയമോ മതപരമോ ആയ അധിക്ഷേപങ്ങള്‍ ചൊരിയുന്നതും കേരളം പോലൊരു പ്രബുദ്ധ സമൂഹത്തിനു ചേര്‍ന്നതല്ല. എതിരാളിയെ നിശബ്‌ദനാക്കാന്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതു ജനാധിപത്യ പ്രക്രിയയെത്തന്നെ അശുദ്ധമാക്കുന്ന പ്രവര്‍ത്തനങ്ങളാണ്.
രാഷ്‌ട്രീയ നേതാക്കള്‍ മിതത്വം പുലര്‍ത്തുകയും അത് അണികളിലേക്ക് പകരുകയും ചെയ്യേണ്ടതുണ്ട്. നേതാക്കളുടെ ഓരോ വാക്കും താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് ആവേശമാകാറുണ്ട്;പക്ഷേ അത് അക്രമത്തിനോ വിദ്വേഷത്തിനോ ഉള്ള വിത്തുകളാകരുത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പുസ്‌തകത്തിലെ വെറും വരികളല്ല, മറിച്ച് രാഷ്‌ട്രീയ മാന്യതയുടെ ലക്ഷ്‌മണരേഖയാണെന്നു തിരിച്ചറിയണം.
തെരഞ്ഞെടുപ്പ് ഗോദയില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് എത്രത്തോളം ഉത്തരവാദിത്വമുണ്ടോ, അത്രതന്നെ ജാഗ്രത വോട്ടര്‍മാരും പുലര്‍ത്തേണ്ടതുണ്ട്. ഡിജിറ്റല്‍ യുഗത്തില്‍ അതിവേഗം പ്രചരിക്കുന്ന 'ഫേക്ക് ന്യൂസുകളും' എഡിറ്റ് ചെയ്‌ത ദൃശ്യങ്ങളും വോട്ടര്‍മാരുടെ ചിന്താഗതിയെ തെറ്റായ വഴിക്കു നയിക്കാന്‍ പടച്ചുവിടുന്നതാണ്. കേവലം വൈകാരിക പ്രകടനങ്ങള്‍ക്കോ പ്രലോഭനങ്ങള്‍ക്കോ അടിപ്പെടാതെ, ഓരോ സ്‌ഥാനാര്‍ഥിയുടെയും പാര്‍ട്ടിയുടെയും മുന്‍കാല പ്രവര്‍ത്തനങ്ങളെയും വികസന കാഴ്‌ചപ്പാടുകളെയും അളന്നുമുറിച്ചാകണം നമ്മുടെ വിലയിരുത്തല്‍. ജനാധിപത്യം നല്‍കുന്ന ഏറ്റവും വലിയ അധികാരമായ വോട്ടവകാശം വിവേകത്തോടെ വിനിയോഗിക്കുമ്പോഴാണ് ഓരോ പൗരനും രാജ്യസൃഷ്‌ടിയില്‍ പങ്കാളിയാകുന്നത്. അപവാദ പ്രചാരണങ്ങളുടെ പുകമറകള്‍ക്കപ്പുറം സത്യം തിരിച്ചറിയാനുള്ള ആര്‍ജവം കേരളീയ പൊതുസമൂഹം മുന്‍പും കാണിച്ചിട്ടുണ്ട്;ആ പാരമ്പര്യം ഇത്തവണയും ആവര്‍ത്തിക്കേണ്ടതുണ്ട്. വോട്ട് എന്നത് ഒരു പ്രതിഷേധമോ വെറും സമ്മതിയോ മാത്രമല്ല, മറിച്ച് നമ്മുടെ നാടിന്റെ വരുംകാലത്തേക്കുള്ള വിധിനിര്‍ണയമാണെന്ന തിരിച്ചറിവ് ഓരോ വോട്ടര്‍ക്കും ഉണ്ടാകണം.
നാം ഓര്‍ക്കേണ്ട പ്രധാനമായ ഒരു കാര്യമുണ്ട്: ഏപ്രില്‍ ഒന്‍പതിന് പോളിങ് കഴിഞ്ഞ് വോട്ടെണ്ണല്‍ ഫലം വരുമ്പോഴും നമുക്ക് ഈ മണ്ണില്‍ തന്നെ ഒരുമിച്ച് ജീവിക്കേതാണ്. കൊടിനിറം നോക്കാതെ അയല്‍ക്കാരനായി, സുഹൃത്തായി, സഹപ്രവര്‍ത്തകനായി ഒരേ സമൂഹത്തില്‍ കഴിയേണ്ടവര്‍. തെരഞ്ഞെടുപ്പിന്റെ പേരില്‍ തീര്‍ക്കുന്ന വൈര്യം പോളിങ് കഴിയുന്നതോടെ അവസാനിക്കണമെന്നത് ചിലരെങ്കിലും മറന്നുപോകുന്നു. രാഷ്‌ട്രീയ വൈരാഗ്യം കുടുംബ ബന്ധങ്ങളെയും സാമൂഹിക സൗഹൃദങ്ങളെയും തകര്‍ക്കാന്‍ അനുവദിക്കരുത്.
വിമര്‍ശനങ്ങള്‍ മൂര്‍ച്ചയുള്ളതാകട്ടെ, പക്ഷേ, അത് അന്തസ്സുള്ളതാകണം. വികസനവും രാഷ്‌ട്രീയനയങ്ങളും ചര്‍ച്ച ചെയ്യപ്പെടട്ടെ. വോട്ടര്‍മാര്‍ക്കു മുന്നില്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്‌തമായി അവതരിപ്പിക്കാന്‍ ഓരോ പാര്‍ട്ടിക്കും അവകാശമുണ്ട്. എന്നാല്‍, അത് മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടാകരുത്. ഇനിയുള്ള ദിവസങ്ങളിലെങ്കിലും വാക്കുകളില്‍ മിതത്വവും പ്രവൃത്തിയില്‍ മാന്യതയും പുലര്‍ത്തുക. ജനാധിപത്യത്തിന്റെ ഈ ഉത്സവത്തില്‍ അഴുക്കുപുരളാതെ കാക്കേണ്ടത് ഓരോ വോട്ടറുടെയും ഓരോ പ്രവര്‍ത്തകന്റെയും കടമയാണ്.





