പണ്ടേ കേട്ടു തഴമ്പിച്ചൊരു ചൊല്ലുണ്ട്, തിരുവനന്തപുരം കിട്ടിയാല്‍ കേരളം ഭരിക്കാമെന്ന്. ഇത് വെറും ചൊല്ല് അല്ലെന്നത് കാലം കാണിച്ചു തരുന്ന യാഥാര്‍ഥ്യമാണ്. തിരുവനന്തപുരം ജില്ലയില്‍ ഭൂരിപക്ഷം നേടുന്ന മുന്നണി ഭരിക്കുന്നതാണു കേരള ചരിത്രം. അതുകൊണ്ട് തന്നെ ജില്ലയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് കടുത്ത വീറിലും വാശിയിലുമാണ്. ബി.ജെ.പി. കൂടി നിര്‍ണായക സ്വാധീനം നേടിയതോടെ തിരുവനന്തപുരത്ത് ത്രികോണമത്സരമാണ്. പത്തു വര്‍ഷത്തിന് ശേഷം ഭരണം തിരിച്ചു പിടിക്കാനൊരുങ്ങുന്ന യു.ഡി.എഫിനു പക്ഷേ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് ഒരു സീറ്റ് മാത്രം!. ആകെയുള്ള പതിനാലു സീറ്റില്‍ പതിമൂന്നിടത്തും വിജയിച്ച എല്‍.ഡി.എഫിന് ഇക്കുറി അതു നിലനിര്‍ത്തുക കടുത്ത വെല്ലുവിളിയായിരിക്കും. തദ്ദേശത്തിലെ മിന്നും പ്രകടനത്തിന്റെ ആവേശം ചോരാതെ കാത്തു സൂക്ഷിക്കുന്നതുകൊണ്ട് എന്‍.ഡി.എയുടെ പ്രതീക്ഷയും വാനോളമാണ്. വലിയ തിരിച്ചു വരവിനുള്ള തയാറെടുപ്പിലാണു യു.ഡി.എഫ്. ക്യാമ്പ്. ബി.ജെ.പിക്ക് ആകട്ടെ ജയസാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്ന മണ്ഡലങ്ങള്‍ ഏറെയും തിരുവനന്തപുരത്താണ്.
പിണറായി വിജയന്‍ സര്‍ക്കാരിന്റെ പത്തു വര്‍ഷത്തെ ഭരണത്തിന്റെ തലനാരിഴ കീറിയുള്ള മാര്‍ക്കിടല്‍ നടക്കുന്നതും തിരുവനന്തപുരത്താകും. കാരണം, 12 സിറ്റിങ് എം.എല്‍.എമാരാണു ജില്ലയില്‍ മത്സരിക്കുന്നത്. ഇടതുമുന്നണിയുടെ 13 സിറ്റിങ് എം.എല്‍.എമാരില്‍ ചിറയിന്‍കീഴിലെ സി.പി.ഐയുടെ വി. ശശിക്ക് ടേം വ്യവസ്‌ഥയില്‍ മാറേണ്ടി വന്നു. തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ കോടതി വിധിയിലൂടെ അയോഗ്യനായതിനാല്‍ തിരുവനന്തപുരത്തെ എം.എല്‍.എ. ആന്റണി രാജുവിനും മത്സരിക്കാനായില്ല. അവശേഷിക്കുന്ന 12 പേരും വീണ്ടും മത്സരത്തിനുണ്ട്.
നെടുമങ്ങാട് സി.പി.ഐയുടെ മന്ത്രി ജി.ആര്‍. അനിലിനെ എതിരിടുന്നത് മുന്‍ സി.പി.ഐക്കാരനായ മീനാങ്കല്‍ കുമാറാണ്. ചിറയിന്‍കീഴിലാകട്ടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്‌ഥാനാര്‍ഥി ആയിരുന്ന ബി.എസ്. അനൂപ് ഇക്കുറി എന്‍.ഡി.എയുടെ സ്‌ഥാനാര്‍ഥിയാണ്. എല്‍.ഡി.എഫില്‍ സീറ്റുകള്‍ സി.പി.എമ്മും സി.പി.ഐയും വീതംവച്ചെടുത്തു. കഴിഞ്ഞ തവണ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് മത്സരിച്ച തിരുവനന്തപുരത്തും ജനതാദള്‍എസ് മത്സരിച്ച കോവളത്തും ഇത്തവണ എല്‍.ഡി.എഫ്. സ്വതന്ത്രരാണു മത്സരിക്കുന്നത്. നെടുമങ്ങാടും ചിറയിന്‍കീഴും സി.പി.ഐയും മറ്റു മണ്ഡലങ്ങളില്‍ സി.പി.എമ്മും മത്സരിക്കുന്നു. യു.ഡി.എഫില്‍ തിരുവനന്തപുരത്ത് സി.എം.പിയിലെ സി.പി. ജോണ്‍ മത്സരിക്കുന്നു. ആറ്റിങ്ങല്‍ ആര്‍.എസ്.പിക്കാണ്. അവശേഷിക്കുന്ന 12 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസാണ് മത്സരിക്കുന്നത്. എന്‍.ഡി.എയിലാകട്ടെ വാമനപുരത്ത് ബി.ഡി.ജെ.എസ്. മത്സരിക്കുന്നു. മറ്റിടങ്ങളില്‍ ബി.ജെ.പിയാണു മത്സരിക്കുന്നത്. വര്‍ക്കലയില്‍ ബി.ഡി.ജെ.എസ്. സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിച്ചെങ്കിലും പിന്നീട് സി.പി.എമ്മില്‍നിന്നു രാജിവച്ചെത്തിയ സ്‌മിത സുന്ദരേശനെ ബി.ജെ.പി. ടിക്കറ്റില്‍ മത്സരിപ്പിക്കുകയായിരുന്നു.
എം.എല്‍.എമാരുടെ മികവിനും ഭരണത്തിനും പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. ടേം വ്യവസ്‌ഥകളൊന്നും നോക്കാതെ എല്ലാവരെയും വീണ്ടും മത്സരിപ്പിക്കുകയാണു സി.പി.എം. ശബരിമല വിഷയം കത്തിക്കയറുമെന്നറിയാമായിട്ടും മുന്‍ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെ വരെ വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. സുരേന്ദ്രനെ മാത്രം മാറ്റി നിര്‍ത്തിയാല്‍ അതും ദോഷമാകുമെന്ന ചിന്തയിലാണ് അദ്ദേഹത്തിനു വീണ്ടും സ്‌ഥാനാര്‍ഥിത്വം നല്‍കിയത്. ബി.ജെ.പി. ശക്‌തമായ മത്സരം നടത്തുന്ന കഴക്കൂട്ടത്ത് സുരേന്ദ്രനേക്കാള്‍ മികച്ച മറ്റൊരു സ്‌ഥാനാര്‍ഥി സി.പി.എമ്മിനില്ല താനും.
പഴയ പ്രതാപത്തിലേക്കു മടങ്ങിവരാനാകുമെന്ന പ്രതീക്ഷ വച്ചുപുലര്‍ത്തുകയാണു യു.ഡി.എഫ്. ജില്ലയിലെമ്പാടും അവര്‍ കടുത്ത മത്സരമാണു കാഴ്‌ചവയ്‌ക്കുന്നത്. ബി.ജെ.പിയാകട്ടെ ഏതാനും മണ്‌ഡലങ്ങളില്‍ മികച്ച വിജയപ്രതീക്ഷ വച്ചുപുലര്‍ത്തുകയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങല്‍, കാട്ടാക്കട എന്നീ അഞ്ചു നിയോജകമണ്ഡലങ്ങളില്‍ ബി.ജെ.പി. ഒന്നാമതെത്തിയിരുന്നു. ഇവിടെയെല്ലാം ഇക്കുറി വിജയം എന്ന ഒറ്റ ലക്ഷ്യവുമായാണ് ബി.ജെ.പി. കളത്തിലുള്ളത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വി. ശിവന്‍കുട്ടി പൂട്ടിച്ച ബി.ജെ.പിയുടെ നിയമസഭയിലെ അക്കൗണ്ട് വീണ്ടും തുറക്കുമെന്നുറപ്പിച്ചാണ് സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്തു മത്സരിക്കുന്നത്. ഇരട്ടപ്പൂട്ടാണെന്നും വീണ്ടും തുറക്കാനാകില്ലെന്നും സി.പി.എമ്മിനുവേണ്ടി വീണ്ടും മത്സരിക്കുന്ന വി. ശിവന്‍കുട്ടി പറയുമ്പോള്‍, ഇതിലും വലിയ താഴിട്ടു പൂട്ടിയ തിരുവനന്തപുരം കോര്‍പറേഷനിലെ പൂട്ടു തുറന്നില്ലേയെന്നു രാജീവ് ചന്ദ്രശേഖര്‍ ചോദിക്കുന്നു. കെ.എസ്. ശബരീനാഥിനെ സ്‌ഥാനാര്‍ഥിയാക്കിയതോടെ തങ്ങളും ഗൗരവത്തോടെ തന്നെയാണെന്നു യു.ഡി.എഫും പ്രഖ്യാപിച്ചിരിക്കുകയാണ്. കടുത്ത മത്സരമാണ് നേമത്ത് അരങ്ങേറുന്നത്. ശബരീനാഥന്‍ പിടിക്കുന്ന വോട്ടുകളായിരിക്കും ഇത്തവണ നേമത്തെ ജയപരാജയങ്ങള്‍ നിശ്‌ചയിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരന്റെ രംഗപ്രവേശത്തോടെ മത്സരം കടുത്തു. മണ്‌ഡലം നിലവില്‍ വന്ന 2011 മുതല്‍ രണ്ടു തവണ വിജയിച്ച ചരിത്രമുള്ള മുരളീധരന്‍, മണ്‌ഡലം തിരിച്ചുപിടിക്കുമെന്നുറപ്പു പറയുമ്പോള്‍ സിറ്റിങ് എം.എല്‍.എ: വി.കെ. പ്രശാന്തും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. ബി.ജെ.പി. സ്‌ഥാനാര്‍ഥി മുന്‍ ഡി.ജി.പി: ശ്രീലേഖ കൂടിയായതോടെ വട്ടിയൂര്‍ക്കാവിലും കടുകട്ടി മത്സരമാണു നടക്കുന്നത്.
കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും ബി.ജെ.പി. സ്‌ഥാനാര്‍ഥിയായ മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരനും തമ്മിലുള്ള തീപാറുന്ന പോരാട്ടത്തിനിടയിലേക്ക് കോണ്‍ഗ്രസിന്റെ ടി. ശരത്‌ചന്ദ്ര പ്രസാദ് കൂടി കടന്നു വന്നതോടെ മത്സരം പ്രവചനാതീതമായി. കാട്ടാക്കടയില്‍ ബി.ജെ.പിയുടെ പി.കെ. കൃഷ്‌ണദാസ് നാലാം തവണയും മത്സരരംഗത്തു വന്നിരിക്കുന്നതു തികഞ്ഞ പ്രതീക്ഷയിലാണ്. ചിറയിന്‍കീഴില്‍ രമ്യ ഹരിദാസിന്റെ വരവോടെയാണു കഴിഞ്ഞ തവണത്തെ യു.ഡി.എഫ്. സ്‌ഥാനാര്‍ഥി ആയിരുന്ന ബി.എസ്. അനൂപ് ബി.ജെ.പിക്കൊപ്പം പോയത്. രമ്യയുടെ സ്‌ഥാനാര്‍ഥിത്വത്തോടുള്ള എതിര്‍പ്പൊക്കെ ഇല്ലാതായിട്ടുണ്ട്. ഇടതുകോട്ടയായ ഇവിടെ മികച്ച മത്സരം കൊടുക്കാന്‍ രമ്യയ്‌ക്കു കഴിയുമോ എന്നതാണ് ഏവരും ഉറ്റുനോക്കുത്. സി.എം.പിയുടെ ഏക സ്‌ഥാനാര്‍ഥിയും യു.ഡി.എഫിന്റെ മുതിര്‍ന്ന നേതാവുമായ സി.പി. ജോണിന് ഇത്തവണയെങ്കിലും ഭാഗ്യം തെളിയുമോ എന്നും കേരളം ഉറ്റുനോക്കുകയാണ്. സിറ്റിങ് എം.എല്‍.എ. ആന്റണി രാജുവിന്റെ അഭാവത്തില്‍ എല്‍.ഡി.എഫ്. സ്വതന്ത്രനായി നടന്‍ കൂടിയായ സുധീര്‍ കരമനയാണു മത്സരിക്കുന്നത്. ബി.ജെ.പിയാകട്ടെ അവരുടെ സിറ്റി ജില്ലാ പ്രസിഡന്റായ കരമന ജയനെ മത്സരിക്കുന്നു. ഇവിടെയും ത്രികോണമത്സരമാണ്. ആരു ജില്ല പിടിക്കും എന്നാണു രാഷ്‌ട്രീയകേരളം ഉറ്റു നോക്കുന്നത്. അവര്‍ കേരളം പിടിക്കുമെന്ന പാരമ്പര്യം ഇക്കുറിയും ജില്ല കാത്തൂ സൂക്ഷിക്കുമോ എന്നും കാത്തിരുന്നു കാണാം.
ജി. അരുണ്‍




