
സ്വന്തം മതത്തിന്റെയും ജീവിച്ചിരുന്ന സാമ്രാജ്യത്തിന്റെയും വിധിയില്‍ ക്രൂശിക്കപ്പെട്ടവന്‍ കുരിശില്‍ കിടന്നു നിലവിളിച്ചു, 'എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു' (മത്താ. 27:46). ഇങ്ങനെ നിലവിളിച്ചു മരിച്ചവന്റെ ദൈവികമായ ജീവിതവഴിയെ വെളിപാടായി കാണുന്നവരാണ് ക്രിസ്‌ത്യാനികള്‍. ഭീകരമായ കുറ്റകൃത്യത്തിന്റെ പേരില്‍ ഇരയായി മാറിയവനെ ദൈവതുല്യമാക്കുന്ന നടപടി ഒരു മതവും ചെയ്‌തിട്ടില്ല. അവന്‍ മരിച്ചതു 'ദൈവം ഉപേക്ഷിച്ചു' എന്ന നിലവിളിയിലാണ്. അത് ഒരു നിരീശ്വരത്വത്തിന്റെ നിലവിളിയായിരുന്നോ? ഈ വിശ്വാസം വളരെ വിചിത്രമാണ്. ദൈവത്തിന്റെ വഴി ദൈവം ഉപേക്ഷിച്ചവന്റെ വഴിയാണോ? ദൈവത്തിന്റെ വഴി ലോകത്തിലെ പരാജയത്തിന്റെ വഴിയാണ് എന്നതു വ്യക്‌തമാണ്. ദൈവമെന്ന മനസ്സ് പറഞ്ഞതുപോലും ശൂന്യമായ ജീവിതവഴി. അടിമുടി ദൈവസങ്കല്‍പത്തിന്റെതകര്‍ച്ച. അടിമുടി പരാജയത്തിന്റെ വഴി.
വിജയ പരാജയങ്ങള്‍ നാം എങ്ങനെയാണ് നിശ്‌ചയിക്കുന്നത്? അതു വസ്‌തുനിഷ്‌ഠമായ ജയവഴിയല്ല. ബോധത്തിന്റെ ആന്തരികതയില്‍ നിന്നുള്ള ജീവിത ധര്‍മവഴിയാണ് എന്നു കരുതുന്നതാണ് ൈക്രസ്‌തവവിശ്വാസം. തന്നോട് തന്നെയുള്ള സത്യസന്ധതയുടെ ഏകകാര്യത്തിലാണ് നങ്കൂരമിട്ടിരിക്കുന്നത്. തന്നോടുള്ള വിശ്വസ്‌തത എന്നതു തന്റെ ആന്തരികതയോടുള്ള സത്യസന്ധതയാണ്. അതാണ് കാര്യങ്ങള്‍ വിധിക്കുന്ന ആന്തരികത. ഈ വിധിയിലാണ് ജീവിതത്തിന്റെ സായൂജ്യവും ജീവിതനരകവും. ദൈവത്തിന്റെ മരണം അനുഭവിച്ചവനാണ് സത്യത്തില്‍ ദൈവത്തിന്റെ കൂടെ നിന്നവന്‍. അവനാണ് സത്യം. അവനെ കാണുന്നവന്‍ ദൈവത്തെ കാണുന്നു. വസ്‌തുനിഷ്‌ഠമായ എല്ലാ പ്രപഞ്ച ദൈവങ്ങളും മരിക്കും. ആന്തരികതയുടെ ദൈവവഴിയില്‍ നടക്കുമ്പോള്‍ എല്ലാ രാജത്വങ്ങളും പരിഹാസ്യമായി മാറും. അവന്റെ കുരിശിന്റെ മുകളില്‍ നാട്ടപ്പെട്ട പ്രസ്‌താവം ഈ പരിഹാസത്തിന്റെ വൈരുദ്ധ്യത്തിന്റെ വെളിപാടാണ്. ജീവിതത്തിന്റെ ആന്തരികത മനസിലാക്കുന്നവര്‍ക്ക് ക്രിസ്‌തുവിന്റെ കുരിശ് ഒരു പരിഹാസത്തിന്റെയും രൂപമാണ്. ലോകത്തില്‍ മനുഷ്യനാകുന്നതിന്റെ തീര്‍ത്തും അനന്യമായ വീക്ഷണം അതിലുണ്ട്.
ഇങ്ങനെ വൈരുദ്ധ്യം നിറഞ്ഞ ഒരു ചിരിയുടെ കഥയാണ് സ്‌പാനിഷ് സാഹിത്യകാരനായ മിഗ്ഗുവേല്‍ ദേ സെര്‍വാന്റസ് എഴുതിയ ഡോം ക്വിയോട്ടെ. ഈ കഥാപാത്രത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ലഹരി വായനയായിരുന്നു. മധ്യശതകങ്ങളില്‍ നാടുകളിലൂടെ സാഹസികമായി സഞ്ചരിച്ച് തിന്മകള്‍ അകറ്റി നന്മയുടെ കര്‍മങ്ങള്‍ ചെയ്‌ത് ആളുകളെ ഉത്തേജിപ്പിക്കുന്ന മാടമ്പികളുടെ കഥകളായിരുന്നു വായിച്ചത്. സ്വത്തുവിറ്റ് അയാള്‍ വായിച്ചു. വായിച്ചു വായിച്ച് മാടമ്പി തലയ്‌ക്ക് പിടിച്ചു. അയാള്‍ എല്ലാം വിറ്റ് ഒരു മാടമ്പിയായി സ്വയം അണിഞ്ഞൊരുങ്ങി അഭിഷേകവും സ്വീകരിച്ച് നാടുനീളെ നടക്കുന്ന സാഹസത്തില്‍ തിന്മകളകറ്റി നാടുനന്നാക്കുന്ന യാത്ര ആഗ്രഹിച്ചു. തിന്മയ്‌ക്കെതിരായ ഈ യുദ്ധത്തില്‍ സത്യസന്ധനായ ഒരു നാട്ടുകാരനെ തന്റെ പിന്‍ചെന്നു കഴുതപ്പുറത്തു തുടരാന്‍ കൂട്ടി. തന്റെ കുതിരപ്പുറത്ത് ആയുധവുമായി അയാള്‍ നടത്തുന്ന വീരകൃത്യങ്ങള്‍ ആളുകള്‍ക്ക് വലിയ ആഹ്ലാദം നല്‍കി. ലോകം നന്നാക്കുന്ന സാഹസയാത്ര ലോകത്തില്‍ വലിയ ചിരിയാണ് ഉണ്ടാക്കിയത്. സാന്‍ചോ പാന്‍സ എന്ന കൂട്ടുകാരന്‍ പറയുന്ന യാഥാര്‍ത്ഥ്യബോധം ഒട്ടും സ്വീകരിക്കാതെ നടത്തുന്ന കുരിശുയുദ്ധങ്ങള്‍ ചിരിയുടെ മാലപ്പടക്കം ഉണ്ടാക്കി.
ലോകം നന്നാക്കി നടന്ന മാടമ്പി മരണാസന്നനായി. വളരെ പ്രസിദ്ധനായ അയാള്‍ തന്നെ പിന്‍തുടര്‍ന്ന സാന്‍ചോ പാന്‍സയോടു പറഞ്ഞു, 'ക്ഷമിക്കൂ സുഹൃത്തേ, നിന്നെ ഞാന്‍ വഴി തെറ്റിച്ചു. എനിക്കു ഭ്രാന്തായിരുന്നു.' സ്‌പാനിഷ് ചിന്തകനായ മിഗുവേല്‍ ദെ ഉനാമൂനോ ഡോം കിയോട്ടയെ സ്‌പാനിഷ് ക്രിസ്‌തു എന്നാണ് വിളിക്കുന്നത്. ക്രിസ്‌തുവിന്റെ ജീവിതം അനുകരിച്ച വൈദികന്‍ മരണക്കിടക്കയില്‍ താന്‍ കന്യാസ്‌ത്രീ മഠത്തിലേക്കു വിട്ടവളോട് 'എന്നോട് ക്ഷമിക്കൂ, നിന്നെ ഞാന്‍ വഴിതെറ്റിച്ചു. എനിക്കു ഭ്രാന്തായിരുന്നു' എന്നു പറഞ്ഞതുപോലെയാണ് ഡോം കിയോട്ടയുടെ വാചകം. ക്രിസ്‌തുവിനെ പിന്‍ചെന്നവന്‍ അതു ഭ്രാന്തായിപ്പോയി എന്നു തിരിച്ചറിയുന്ന നിമിഷമോ? സെര്‍വാന്റസിന്റെ രണ്ടു കഥാപാത്രങ്ങളും ഒരാളിലെ രണ്ടു കാഴ്‌ചപ്പാടുകളാണ്. ഒന്ന് യാഥാര്‍ത്ഥ്യബോധം, രണ്ടാമത്തേത് ആദര്‍ശ സ്വപ്‌നങ്ങള്‍. ആദര്‍ശവും യാഥാര്‍ത്ഥ്യവും ഏറ്റുമുട്ടുന്നു. അതു ലോകത്തില്‍ ഉണ്ടാക്കുന്നതു വൈരുദ്ധ്യത്തിന്റെ ചിരിയാണ്. സാന്‍ചോ പാന്‍സ പിന്‍തുടര്‍ന്ന ആദര്‍ശരൂപമാണ് ഡോം ക്വിയോട്ടെ. അതുകൊണ്ട് പിന്നീട് ഫ്രാന്‍സ് കഫ്‌ക എഴുതി, 'എല്ലാ കുരിശു യുദ്ധങ്ങളിലും സാന്‍ചോ പാന്‍സ ഉത്തരവാദിത്വബോധത്തോടെ ഡോം കിയോട്ടയെ അനുധാവനം ചെയ്‌തു. അതു വായനക്കാരെ രസിപ്പിച്ചു.' ഡോം ക്വിയോട്ടെയെ അനുകരിച്ച സാന്‍ചോ പാന്‍സ പറയുന്നില്ല 'എനിക്കു ഭ്രാന്തായിരുന്നു' എന്ന്. എങ്കിലും അതൊരു ഭ്രാന്തായിരുന്നു എന്നതു ശരിയാണ്. താന്‍ തന്റെ മനസില്‍ സൂക്ഷിച്ച ദൈവത്തിന്റെ ദര്‍ശനരൂപങ്ങള്‍ ഉടഞ്ഞു തകരുന്ന അനുഭവങ്ങള്‍ ഉണ്ടാകും. ശൂന്യത വിഴുങ്ങുന്നു എന്നു അനുഭവിക്കുന്ന ദുരന്തബോധവും ഉണ്ടാകും. സ്‌പാനിഷ് ക്രിസ്‌തുവിനെ ഹൃദയത്തില്‍ പൂജിച്ച ഊനാമുനോ ജീവിതത്തെക്കുറിച്ച് എഴുതിയ പുസ്‌തകത്തിന്റെ പേര് 'ജീവിതത്തിന്റെ ദുരന്തബോധം' എന്നായിരുന്നു.
ഉനാമൂനോ എഴുതി, 'നമ്മുടെ മരണമില്ലാത്ത ഡോം ക്വിയോട്ടെ നമ്മുടെ ആന്തരികതയാണ്. ഉള്ളിലെ ഈ ആദര്‍ശരൂപവും അതിന്റെ എല്ലാ തത്ത്വങ്ങളും വിജയിക്കില്ല എന്നറിയാം. അതു വിജയിക്കാതിരിക്കുന്നതാണ് നല്ലതെന്ന് അറിയുന്നു.' ഈ പരാജയബോധത്തിന്റെ സത്യമാണ് ൈക്രസ്‌തവീകത. യേശുവിന്റെ കുരിശിലെ നിലവിളി കണ്ണുകളില്‍ ഇരുട്ടു കയറുന്ന വിലാപമാണ്. അതു പരാജയമോ വിജയമോ? 'സാഹസികസ്‌നേഹം ഉന്നതരായവരുടെയാണ്. അതിനെ ഭ്രാന്ത് എന്നു വിളിക്കാം. അവര്‍ അതു അറിയാഞ്ഞിട്ടല്ല;അവര്‍ കൂടുതല്‍ അറിവുള്ളവരായതുകൊണ്ടാണ്.' അതുകൊണ്ട് രാജത്വത്തിന്റെ പരാജയപലക കുരിശിന്റെ മുകളില്‍ വച്ചു.
ജീവന്‍ ആര്‍ക്കും കാണാനാവില്ല. അതുണ്ടാക്കുന്ന ആന്തരിക ബോധവും കാണാനാവില്ല. ആന്തരികതയിലെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതു ആന്തരികതയുടെ അടിസ്‌ഥാന സത്യമാണ്. അതു പുറത്തു ലോകത്തിന്റെ ഒരു വസ്‌തുനിഷ്‌ഠമായ കാര്യവുമല്ല. 'എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു' എന്നതു ഒരു പ്രാര്‍ത്ഥനയുമാണ്. ദൈവം നഷ്‌ടമായവന്റെ വേദനയുള്ള വിലാപം. ഈ നഷ്‌ടബോധത്തിലും താന്‍ ദൈവത്തിന്റെ കൂടെയാണ് എന്ന ഭാഷയില്ലാത്ത അനുഭവം. ഈ അനുഭവം വേദനയുടേതാണ്. എന്നാല്‍ അതിന്റെ പിന്നിലെ നിശ്‌ചയം തന്റേതാണ്. ആ നിശ്‌ചയത്തന്റെ അടിസ്‌ഥാനവും ആന്തരികമാണ്. ഭീകരവേദനയിലും ഏകാന്തതയിലും ആള്‍ക്കൂട്ടത്തിന്റെ അന്ധമായ ആരവത്തിലും അകം പറയുന്നു - ചെയ്‌തതാണ് ശരി. ഡോം കിയോട്ടെ അപ്രസക്‌തനാകുന്നില്ല. അതു മണല്‍ക്കാട്ടിലെ ഉച്ചത്തിലുള്ള നിലവിളിയാണ്. ഈ ദുരന്തനാടകം വേദികളില്‍ തുടരും. ലോകകാര്യങ്ങളില്‍ നിന്നു ശ്രദ്ധ തെറ്റിക്കാന്‍. ദൈവം നിങ്ങള്‍ക്കു ശാന്തി നിഷേധിച്ചു മഹത്വം നല്‌കട്ടെ.
ഫാ. ഡോ. പോള്‍ തേലക്കാട്ട്



