
കാസര്‍ഗോഡ്: മണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥിയായി മത്സരിക്കുന്ന ഷാനവാസ് പാദൂരിനെതിരേ ഭാര്യാസഹോദരന്മാര്‍ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. തങ്ങളുടെ കുടുംബസ്വത്ത് തട്ടിയെടുക്കാന്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്നും രാഷ്‌ട്രീയസ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും ഭാര്യസഹോദരന്‍മാരായ ലത്തീഫ്, അബ്‌ദുല്‍ഖാദര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മരണപ്പെട്ട പിതാവിന്റെ സ്വത്തവകാശവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണ് ആരോപണം. നിയമപരമായ അവകാശങ്ങള്‍ നല്‍കാന്‍ തങ്ങള്‍ തയാറായിരുന്നുവെങ്കിലും കൂടുതല്‍ വിഹിതം ആവശ്യപ്പെട്ട് ഷാനവാസ് സമ്മര്‍ദം ചെലുത്തിയതായി ഇവര്‍ പറയുന്നു. അതിന് വഴങ്ങാത്ത പക്ഷം ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസുകളില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയതായും ഇവര്‍ ആരോപിച്ചു.
മേല്‍പറമ്പ് പോലീസ് സ്‌റ്റേഷനിലെ ചില ഉദ്യോഗസ്‌ഥരും അന്നത്തെ ഡിവൈ.എസ്.പിയും ചേര്‍ന്ന് ഗൂഢാലോചന നടത്തി തങ്ങളെ നിരന്തരം വേട്ടയാടുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
സ്വത്ത് കൈമാറാത്ത പക്ഷം നിലവിലുള്ള കേസുകള്‍ ശക്‌തമാക്കുകയും പുതിയ കേസുകള്‍ ചുമത്തി ജീവിതം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു.
തങ്ങളുടെ പേരില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയില്‍ നിന്നും നിബന്ധനകളില്ലാതെ മുന്‍കൂര്‍ ജാമ്യം ലഭിച്ചതായും പിന്നീട് കേരള ഹൈക്കോടതിയും കീഴ്‌കോടതിയുടെ ഉത്തരവ് ശരിവെച്ചതായും അവര്‍ വ്യക്‌തമാക്കി.
പിതാവിന്റെ പേരിലുള്ള കാര്‍ വില്‍പന നടത്തുന്നതിനിടെ ചില രേഖകളില്‍ ഒപ്പുവപ്പിക്കുകയും ഒ.ടി.പി. നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തതായി ആരോപണം ഉണ്ട്. തുടര്‍ന്ന് സ്വത്ത് വിഭജന ചര്‍ച്ചകളില്‍ കൂടുതല്‍ വിഹിതം ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തിയതായും അവര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദാ്യേഗസ്‌ഥര്‍ക്കും ഉന്നത പോലീസ് ഉദദ്യോഗസ്‌ഥര്‍ക്കും ഡി.ജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും പകരം ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സമ്മര്‍ദ്ദം നേരിടേണ്ടി വന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.






