
തിരുവനന്തപുരം: വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ പിണങ്ങി ഇറങ്ങിപ്പോയെന്ന വാർത്തകൾ നിഷേധിച്ചു. തനിക്കെതിരെ മറ്റ് ആരോപണങ്ങളൊന്നും ഉന്നയിക്കാൻ ഇല്ലാത്തതുകൊണ്ടാണ് ഇത്തരം കള്ളവാർത്തകൾ ചമയ്ക്കുന്നതെന്നും, വ്യക്തിപരമായ സംഭാഷണങ്ങൾ ഒളിഞ്ഞുനിന്ന് പകർത്തി തെറ്റായി പ്രചരിപ്പിക്കുകയാണെന്നും ശ്രീലേഖ വ്യക്തമാക്കി.
ഇത്തരമൊരു വാർത്ത പ്രചരിക്കുന്നത് ലജ്ജാകരമാണെന്ന് അവർ പ്രതികരിച്ചു. ബിജെപി നേതാവ് കെ. സോമനുമായി സംസാരിച്ചത് തികച്ചും വ്യക്തിപരമായ കാര്യമാണെന്നും അത് മാധ്യമങ്ങളോട് വെളിപ്പെടുത്തേണ്ടതില്ലെന്നും അവർ പറഞ്ഞു. വേദിയിൽ നിന്നും ഇറങ്ങിപ്പോയി എന്നത് വാസ്തവമല്ലെന്നും പാർട്ടിക്കുള്ളിൽ പറയാനുള്ള കാര്യങ്ങൾ അവിടെത്തന്നെ പറയുമെന്നും അവർ കൂട്ടിച്ചേർത്തു.
വിദേശകാര്യമന്ത്രി എസ്. ജയശങ്കർ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വട്ടിയൂർക്കാവിലെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു സംഭവം. പ്രസംഗത്തിനിടെ മന്ത്രി സ്ഥാനാർത്ഥിയുടെ പേര് പരാമർശിച്ചില്ലെന്ന് ആരോപിച്ചാണ് ശ്രീലേഖ മടങ്ങിയതെന്നായിരുന്നു വാർത്തകൾ. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സംസാരിക്കുമ്പോൾ പുറത്തേക്ക് പോയ ശ്രീലേഖയെ പിന്നീട് നേതാക്കൾ ഇടപെട്ടാണ് തിരികെ കൊണ്ടുവന്നത്.
ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു സംസാരിച്ച കേന്ദ്രമന്ത്രി, വട്ടിയൂര്‍ക്കാവ് മണ്‌ഡലത്തെക്കുറിച്ചോ സ്‌ഥാനാര്‍ഥി ആര്‍. ശ്രീലേഖയെക്കുറിച്ചോ പരാമര്‍ശിച്ചില്ല. പകരം, രാജീവ് ചന്ദ്രശേഖറെ വിജയിപ്പിക്കണമെന്ന ആഹ്വാനമാണ് അദ്ദേഹം നടത്തിയത്. സ്വന്തം മണ്‌ഡലത്തിലെ കണ്‍വെന്‍ഷനില്‍ സ്‌ഥാനാര്‍ഥിയായ തന്നെ അവഗണിച്ചതില്‍ പ്രകോപിതയായാണ് ശ്രീലേഖ വേദിവിട്ടതെന്നാണ് ആക്ഷേപമുയര്‍ന്നത്.
വിവാദം കൊഴുത്തതോടെ വിശദീകരണവുമായി ബി.ജെ.പി. മുന്‍ ജില്ലാ പ്രസിഡന്റും മേയറുമായ വി.വി. രാജേഷ് രംഗത്തെത്തി. സ്‌ഥാനാര്‍ഥികള്‍ക്കു സ്വാഭാവികമായും നിരവധി തിരക്കുകള്‍ ഉണ്ടാകുമെന്നും അതുകൊണ്ടാകാം അവര്‍ പുറത്തേക്കു പോയതെന്നും രാജേഷ് വിശദീകരിച്ചു. ശ്രീലേഖ ഉടന്‍തന്നെ തിരികെ വന്നുവെന്നും അസ്വാരസ്യങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.






