
ദോഹ: മിഡിൽ ഈസ്റ്റിലെ സംഘർഷം രണ്ടാമത്തെ മാസത്തിലേക്ക് കടക്കുമ്പോൾ, ഗൾഫിലെ ഊർജ്ജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ഭീഷണി വർദ്ധിക്കുന്നത് സ്ഥിതിഗതികൾ "നിയന്ത്രണാതീതമായ" ഘട്ടത്തിലേക്ക് എത്തിക്കുമെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി. ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി ദോഹയിൽ നടത്തിയ പ്രതിവാര വാർത്താ സമ്മേളനത്തിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. യുദ്ധം തുടരുന്നത് ആർക്കും ഗുണകരമാകില്ലെന്നും, രാഷ്ട്രീയമായ പരിഹാരം മാത്രമാണ് ഏക പോംവഴിയെന്നും ഖത്തർ ആവർത്തിച്ചു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യം വയ്ക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഡോ. അൽ അൻസാരി ചൂണ്ടിക്കാട്ടി.
മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങണമെന്നും ഖത്തർ അഭ്യർത്ഥിച്ചു. ഗൾഫിലെ എണ്ണ, ഗ്യാസ് നിലയങ്ങൾ ആക്രമിക്കപ്പെടുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെയും വിതരണ ശൃംഖലയെയും ഗുരുതരമായി ബാധിക്കും. ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് ആഗോള ഭക്ഷ്യസുരക്ഷയെപ്പോലും തകിടം മറിക്കുമെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി.ഖത്തറിന് നേരെ നടന്ന ഡ്രോൺ ആക്രമണങ്ങളിൽ 90 ശതമാനവും ഖത്തർ സായുധ സേന വിജയകരമായി തടഞ്ഞുവെന്ന് വക്താവ് അറിയിച്ചു. രാജ്യത്തിൻ്റെ പരമാധികാരത്തിന് മേലുള്ള ഏതൊരു കടന്നുകയറ്റത്തിനും നിയമപരമായി മറുപടി നൽകാൻ ഖത്തറിന് അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിൽ പാകിസ്ഥാൻ്റെ നേതൃത്വത്തിൽ നടക്കുന്ന സമാധാന ചർച്ചകളിൽ ഖത്തർ നേരിട്ട് പങ്കാളിയല്ലെങ്കിലും, മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളെയും ഖത്തർ പിന്തുണയ്ക്കുന്നു.തങ്ങൾ നേരിടുന്ന അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി ഖത്തർ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിനും സെക്രട്ടറി ജനറലിനും കത്തുകൾ നൽകിയിട്ടുണ്ട്.
ഷഫീക്ക് അറയ്ക്കൽ






