
കൊച്ചി: താന്‍ കോണ്‍ഗ്രസുമായി സാമ്പത്തിക ഇടപാട് നടത്തിയെന്ന ട്വന്റി 20യുടെ ആരോപണങ്ങള്‍ നിഷേധിച്ച് പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെച്ച പൂജ ജോമോന്‍. ട്വന്റി 20 പാര്‍ട്ടി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി ആരോപണം ഉയര്‍ത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ അംഗങ്ങള്‍ ട്വന്റി 20യില്‍ നിന്ന് രാജിവെക്കുമെന്നും അവര്‍ പ്രവചിച്ചു. രൂക്ഷമായ ആരോപണമാണ് വാര്‍ത്താസമ്മേളനത്തില്‍ സാബു ജേക്കബിനെതിരേ ഉന്നയിച്ചത്.
തന്റെ പേരിലുള്ള ബാങ്ക് ലോണ്‍ കോണ്‍ഗ്രസ് അടച്ചുതീര്‍ക്കുമെന്ന ട്വന്റി 20യുടെ പ്രചാരണം പച്ചക്കള്ളമാണ്. ലോണ്‍ തുക ഇപ്പോഴും കുടിശ്ശികയായി നില്‍ക്കുകയാണെന്ന് അവര്‍ വ്യക്തമാക്കി. സാബു എം. ജേക്കബ് തന്നെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്നും തന്റെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയുണ്ടെന്നും പൂജ ആരോപിച്ചു. മറ്റ് പഞ്ചായത്ത് അംഗങ്ങള്‍ ഭയം മൂലമാണ് പാര്‍ട്ടിയില്‍ തുടരുന്നതെന്നും അവര്‍ പറഞ്ഞു. സന്നദ്ധ സംഘടന എന്ന നിലയിലാണ് ട്വന്റി 20യില്‍ ചേര്‍ന്നതെങ്കിലും അവിടെ ജനാധിപത്യമില്ലെന്നും ഏകാധിപത്യമാണെന്നും അവര്‍ കുറ്റപ്പെടുത്തി. സാബു എം. ജേക്കബ് ബിജെപിയുടെ താല്പര്യങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
പാവപ്പെട്ടവരുടെ കണ്ണീരൊപ്പുമെന്ന് പറയുന്ന സാബു 'വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ വിഷമാണെന്നാണ്' പൂജ വിശേഷിപ്പിച്ചത്. ഇഡി അന്വേഷണത്തെ ഭയന്നാണ് അദ്ദേഹം ബിജെപിയുമായി സഹകരിക്കുന്നത്. അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ പങ്കെടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചതായും പൂജ പറഞ്ഞു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അങ്ങോട്ട് മാറാന്‍ സാബു തയ്യാറാണെന്നും അദ്ദേഹം പറഞ്ഞതായി പൂജ വെളിപ്പെടുത്തി. പണവും മദ്യവും ഒഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സാബു തയ്യാറാണെന്നും അവര്‍ ആരോപിച്ചു.
കോടീശ്വരനായ സാബുവിനെതിരെ നിയമപോരാട്ടം നടത്താന്‍ തനിക്ക് സാമ്പത്തിക ശേഷിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനൊപ്പം അംഗത്വവും രാജിവെച്ച പൂജ, നിലവില്‍ മറ്റൊരു മുന്നണിയിലേക്കും പോകാനില്ലെന്ന് വ്യക്തമാക്കി.






