വാനോളമുയര്‍ന്ന പ്രചാരണകോലാഹലം കൂട്ടപെരുക്കലോടെ കൊട്ടിക്കലാശിച്ച് വന്നണിഞ്ഞ ഒരു ദിവസത്തെ നിശബ്‌ദതയ്‌ക്കുശേഷം ഇന്നു കുറിക്കുന്ന ജനവിധിയില്‍ നെഞ്ചിടിപ്പോടെ രാഷ്‌ട്രീയപ്പാര്‍ട്ടികളും നേതാക്കളും. ഇടതു-വലതു പക്ഷങ്ങള്‍ക്ക് ഇതു നിലനില്‍പ്പിന്റെ പോരാട്ടം. ബി.ജെ.പിക്കാകട്ടെ കിട്ടുന്നതത്രയും ലാഭമെങ്കിലും കരുത്തു തെളിയിക്കേണ്ടത് അനിവാര്യം.
കൊടുംചൂടും ചൂടിനെ വെല്ലുന്ന വിവാദങ്ങളും കത്തിക്കയറിയ പ്രചാരണത്തിനൊടുവില്‍ ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നവരുടെ മനസിലിരിപ്പ് എന്താണെന്നറിയാത്ത അങ്കലാപ്പ്
മുന്നണികളില്‍ പ്രകടം. 'ഡീല്‍' വിവാദം മുതല്‍ വര്‍ഗീയത പറഞ്ഞുള്ള വോട്ടുപിടിത്തമെന്ന ആക്ഷേപവും എഫ്.സി.ആര്‍.എ. നിയമ ഭേദഗതിയുമെല്ലാം പ്രചാരണരംഗം കൊഴുപ്പിച്ചു. എല്‍.ഡി.എഫ്, യു.ഡി.എഫ്. മുന്നണികള്‍ക്കൊപ്പം എന്‍.ഡി.എ.യും ചേര്‍ന്നതോടെ പല മണ്ഡലങ്ങളിലും ത്രികോണപ്പോരാട്ടത്തിന്റെ ചൂടും ചൂരും പ്രകടമായിരുന്നു. വോട്ടെടുപ്പ് പ്രഖ്യാപിക്കുംമുമ്പേ തുടങ്ങിയ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് കൊട്ടിക്കലാശ ദിനത്തിലും കുറവൊന്നുമുണ്ടായില്ല.
ഡീലും പിന്തുണയും
എഫ്.സി.ആര്‍.എ. ഭേദഗതി വിവാദം കത്തിയതോടെ 'ഡീല്‍' പിന്നിലേക്ക് പോയെങ്കിലും പരസ്യ പ്രചാരണ അവസാനഘട്ടങ്ങളില്‍ ഇത് വീണ്ടും ഉയര്‍ന്നു. എന്നാല്‍ യഥാര്‍ഥ ഡീല്‍ ഇന്ത്യാ സഖ്യത്തിലെ കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലാണെന്നാണ് ബി.ജെ.പി.യുടെ വാദം. ഇതിനിടെ അപ്രതീക്ഷിതമായാണ് എസ്.ഡി.പി.ഐ. പിന്തുണവിഷയം പ്രചാരണ
രംഗത്ത് സജീവമായത്. തെരഞ്ഞെടുപ്പില്‍ പൊതുവായ പിന്തുണ എല്‍.ഡി.എഫിനായിരിക്കുമെന്നായിരുന്നു എസ്.ഡി.പി.ഐയുടെ പ്രഖ്യാപനം. വര്‍ഗീയ വോട്ട് വേണ്ടെന്നു പറയാനുള്ള ആര്‍ജവം
എല്‍.ഡി.എഫിനുണ്ടോ എന്നതായിരുന്നു യു.ഡി.എഫിന്റെ ചോദ്യം. ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ലെന്നായിരുന്നു ഇടതുപക്ഷത്തിന്റെ നിലപാട്. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ യു.ഡി.എഫ്. സ്വീകരിക്കുന്നതു ചൂണ്ടിക്കാട്ടി
മുഖ്യമന്ത്രി എസ്.ഡി.പി.ഐ. പിന്തുണയെ ന്യായീകരിച്ചു. ഇരുമുന്നണികളും വര്‍ഗീയതയെ താലോലിക്കുന്നവരാണെന്ന പ്രചാരണത്തിന് എന്‍.ഡി.എയ്‌ക്ക് ഇതോടെ അവസരം ലഭിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഒന്നിലേറെ തവണ കേരളത്തിലെത്തി പ്രചാരണത്തിന് ചൂട്
പകര്‍ന്നു. ബി.ജെ.പി. അധ്യക്ഷന്‍ നിതിന്‍ നബീന്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി അടക്കം വിവിധ പാര്‍ട്ടികളുടെ ദേശീയ അധ്യക്ഷന്‍മാരും പ്രവര്‍ത്തനം ഏകോപിപ്പിക്കാനെത്തി. ഇതര സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും കേന്ദ്രമന്ത്രിമാരുടെയും പടയാണു ബി.ജെ.പിക്കായി പടനയിക്കാനെത്തിയത്.
മോഹിച്ച് ബി.ജെ.പി.
ജയവും അധികാരവും ഏതു മുന്നണിക്കെന്നതിലെ പ്രവചനാതീത അനിശ്‌ചിതത്വം ഇരുമുന്നണികളിലും പ്രകടം. നിയമസഭയില്‍ ഒറ്റ സീറ്റുമില്ലാത്ത ബി.ജെ.പി.ക്ക് ആഞ്ഞുപിടിച്ചാല്‍ രണ്ടക്കം തികയ്‌ക്കാമെന്ന ആത്മവിശ്വാസം അവസാന റൗണ്ടില്‍ ഒത്തുവന്നിട്ടുണ്ട്.
രാജീവ് ചന്ദ്രശേഖര്‍ സംസ്‌ഥാന നേതൃത്വം ഏറ്റെടുത്തതിനു പിന്നെയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ബി.ജെ.പി. പിടിച്ചത്. ഇതോടെ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര നേതൃത്വത്തിലും താരമായി. ഒത്തുപിടിച്ചാല്‍ സംസ്‌ഥാനത്തും നിര്‍ണായക ശക്‌തിയാകാമെന്ന ആത്മവിശ്വാസം കൈവന്ന പ്രവര്‍ത്തകരും ഇതോടെ സജീവമായി. സഹായങ്ങളുമായി കേന്ദ്ര നേതൃത്വവും ഒപ്പം നിന്നു. ഡല്‍ഹിയിലിരുന്ന് നരേന്ദ്ര മോദിയും അമിത് ഷായും നേരിട്ടു നിയന്ത്രിക്കുന്ന പ്രചാരണ തന്ത്രം.
രണ്ട് തവണയെത്തിയ മോദിക്കൊപ്പം ഒന്നിനു പിറകെ ഒന്നായി കേന്ദ്ര നേതാക്കളും കേന്ദ്ര മന്ത്രിമാരും
കേരളത്തിലെ കളത്തിലെത്തി പകര്‍ന്നത് പൊടിപാറും പോരാട്ടത്തിനുള്ള ഊര്‍ജം. നിലവില്‍ നിയമസഭയില്‍ സാന്നിധ്യമില്ലാത്തതിനാല്‍ എത്ര സീറ്റ് പിടിച്ചാലും, അത് രാജീവ് ചന്ദ്രശേഖര്‍ നേതൃത്വം നല്‍കുന്ന ടീമിന്റെ വിജയമാകും.തുടര്‍ ഭരണ സാധ്യതയില്‍ ഇടതുനിരയ്‌ക്ക് അത്ര ഉറപ്പില്ല. കിട്ടിയാല്‍ 71-75 സീറ്റുകളുടെ നേരിയ ഭൂരിപക്ഷമായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. അതിനാല്‍ തന്നെ മുന്‍കാലങ്ങളിലേതിനെ പോലെ വോട്ട് മറിച്ച് ബി.ജെ.പി.യെ തോല്‍പ്പിക്കാന്‍സി.പി.എം. തയാറാകില്ല. എതിര്‍പക്ഷത്ത് കൂടുന്ന ഓരോ സീറ്റും ഭരണ സാധ്യതയ്‌ക്കാണ് മങ്ങലേല്‍പ്പിക്കുകയെന്ന തിരിച്ചറിവും ജാഗ്രതയും ഭരണ പക്ഷത്തുണ്ട്.
വാഴുമോ പിണറായി
ഇടതിനു ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ പിണറായി
വിജയന്‍ തന്നെയാകും മുഖ്യമന്ത്രി. ഇതുവരെ കണ്ടതിനെക്കാള്‍ ശക്‌തനായ മുഖ്യമന്ത്രിയായി പിണറായി വാഴും. പ്രായാധിക്യത്താല്‍ പാതിയില്‍
മുഖ്യമന്ത്രിസ്‌ഥാനം ഒഴിഞ്ഞേക്കുമെന്നു രാഷ്‌ട്രീയ പ്രവചനം നടത്തുന്നവരും കുറവല്ല. തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. പരാജയപ്പെട്ടാല്‍ അത് പിണറായി യുഗത്തിന്റെ അന്ത്യവുമാകും. പ്രതിപക്ഷ നേതാവ് സ്‌ഥാനം പിണറായി ഏറ്റെടുക്കാന്‍ സാധ്യതയില്ല. പകരം പി.രാജീവും കെ.എന്‍. ബാലഗോപാലും ഉള്‍പ്പെടെയുള്ള പല പേരുകളില്‍ കെ.കെ. ശൈലജയുമുണ്ട്. യു.ഡി.എഫി.ന്റെ സിറ്റിങ് സീറ്റായ പേരാവൂരില്‍ അങ്കം കുറിച്ച്, എതിരാളി കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിനെ മണ്ഡലത്തില്‍ തളച്ചിട്ട ശൈലജ വിജയിച്ചെത്തിയാല്‍ പാര്‍ട്ടിക്ക് ആ നേട്ടത്തിനുനേരേ കണ്ണടയ്‌ക്കാനും സാധിക്കില്ല.
തെരഞ്ഞെടുപ്പു പരാജയം പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സ്‌ഥാനവും തുലാസിലാക്കിയേക്കാം. ഭാര്യയ്‌ക്ക് സീറ്റ് നല്‍കിയതില്‍ മാത്രമല്ല, ഗോവിന്ദന്‍ ശൈലിയുടെ വിമര്‍ശകരായി
പാര്‍ട്ടിയില്‍ നേതാക്കളുടെ എണ്ണം ഏറുകയാണ്. പിണറായി യുഗത്തിന് പ്രതാപം കുറഞ്ഞാല്‍ ജനറല്‍ സെക്രട്ടറി എം.എ. ബേബി സംസ്‌ഥാന ഇടതു രാഷ്‌ട്രീയത്തില്‍ പിടിമുറുക്കിയേക്കും. ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഒരു സിറ്റിങ് എം.എല്‍.എയും രണ്ട് മുന്‍ എം.എല്‍.എമാരുമാണ് ഇടതു നിരയില്‍ നിന്ന് ബി.ജെ.പി.യിലെത്തി മത്സരരംഗത്തുള്ളത്. മുന്‍ മന്ത്രിമാരടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പല പാര്‍ട്ടികളിലേക്കൊഴുകി.
ആലപ്പുഴയിലെ മുതിര്‍ന്ന നേതാവ് ജി.സുധാകരന്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിയെന്ന നിലയില്‍ നിന്നുമാറി, രാഹുല്‍ ഗാന്ധിയുമായി വേദി പങ്കിട്ട് കോണ്‍ഗ്രസിലേക്ക് 'പരകായ പ്രവേശം' നേടിയതായി തെളിയിച്ചു. പയ്യന്നൂരും തളിപ്പറമ്പിലുമടക്കം മുന്‍നിര നേതാക്കള്‍ വിമതരായി. പിണറായിയുടെ അധികാര നഷ്‌ടത്തില്‍ പാര്‍ട്ടിയില്‍ പടലപ്പിണക്കം മൂര്‍ച്‌ഛിച്ചേക്കുമെന്ന കണക്കുകൂട്ടലില്‍, സി.പി.എമ്മിനെ ത്രിപുര മോഡലില്‍ വിഴുങ്ങാനുളള മുന്നൊരുക്കത്തിലാണ് ബി.ജെ.പി.
സതീശന്റെ ഭാവി
ശക്‌തമായ ഭരണ വിരുദ്ധ വികാരം ആഞ്ഞടിക്കുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. നിശബ്‌ദ തരംഗത്തിലാണ് കണ്ണ്. അങ്ങിനെയെങ്കില്‍ ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തിലാകും ആദ്യ തലവേദന. പ്രതിപക്ഷ നേതാവെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിച്ചതിന്റെ പ്രതിഫലമായി മുഖ്യമന്ത്രിക്കസേരയില്‍ കുറഞ്ഞതൊന്നും സതീശന്‍ പ്രതീക്ഷിക്കില്ല. എന്നാല്‍ നിലപാടില്‍ കണിശക്കാരനായ സതീശനോട് മറ്റ് നേതാക്കള്‍ക്ക് താല്‍പ്പര്യകുറവുണ്ട്. നയചാതുരിയില്‍ മുമ്പനായ രമേശ് ചെന്നിത്തലയാണ്‌അവര്‍ക്ക് പ്രിയം. അടിമൂത്താല്‍ സ്‌ഥാനനിര്‍ണയം ഡല്‍ഹിവരെ നീളും. മന്ത്രിസഭാ രൂപീകരണ അനിശ്‌ചിതത്വം ആഴ്‌ചകള്‍ നീണ്ടാല്‍ ഒത്തുതീര്‍പ്പ് മുഖ്യനായി കടന്നുവരാനുളള തന്ത്രപരമായ നീക്കം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നടത്തിയേക്കും.
തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. തോറ്റാല്‍ പ്രതിപക്ഷ നേതാവാകാനില്ലെന്നും സജീവ രാഷ്‌ട്രീയം മതിയാക്കുമെന്നും സതീശന്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. തോല്‍വിയുടെ
ഭാരം തലയിലാകുമെന്ന കൃത്യമായ ധാരണയില്‍ തന്നെയാണ് ഈ നിലപാടെന്നും വ്യക്‌തം. തുടര്‍ച്ചയായി മൂന്നാം വട്ടവും പ്രതിപക്ഷത്തിരിക്കേണ്ടി വരവേ ആരാകും നേതാവെന്നതിലും പ്രസക്‌തിയില്ല.
ജിനേഷ് പൂനത്ത്




