
സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയ നടൻ വിജയ്യുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ചിത്രമാണ് ‘ജനനായകൻ’. പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി ജനുവരി ഒന്‍പതിന് ചിത്രം റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ, സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന് റിലീസ് മാറ്റിവെച്ചിരുന്നു.
എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആരാധകരെ ഏറെ സങ്കടപ്പെടുത്തുന്ന ഒരു കാര്യമായി മാറിയത് ദളപതി വിജയ്യുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമായ ‘ജനനായകന്’ റിലീസിന് മുന്‍പേ ഓണ്‍ലൈനില്‍ ചോര്‍ന്നതാണ്. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ് ഈ സംഭവം. മിക്ക താരങ്ങളും ഇതിനെതിരെയുള്ള തങ്ങളുടെ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്നുണ്ട്.
ഇപ്പോഴിതാ ഈ സംഭവത്തില്‍ അതീവ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തുകയാണ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. ഞെട്ടലും വേദനയുമുണ്ടാക്കിയ സംഭവമാണിതെന്ന് താരം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. സിനിമ ഓണ്‍ലൈനില്‍ ചോര്‍ന്നത് തന്നെ ഞെട്ടിച്ചുവെന്നും ഇത് നിര്‍മ്മാതാക്കള്‍ക്കും തമിഴ് സിനിമയ്ക്കും വരുത്തിവെക്കുന്ന നാശനഷ്ടങ്ങള്‍ വളരെ വലുതാണെന്നും താരം കുറിച്ചു.
‘‘ജനനായകന് സിനിമ ഓണ്‍ലൈനില്‍ ചോര്‍ന്നത് വലിയ ഞെട്ടലും വേദനയുമാണ് നല്‍കിയിരിക്കുന്നത്. സിനിമാ സംഘടനകള്‍ ഇതിനെതിരെ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണം. സര്‍ക്കാര്‍ ഈ കൃത്യത്തിന് പിന്നിലുള്ളവരെ കണ്ടെത്തി കർശനമായ ശിക്ഷ നൽകുകയും വേണം. ഇത്തരം കുറ്റകൃത്യങ്ങൾ ഭാവിയിൽ തുടരാൻ അനുവദിക്കരുത്...’’ രജനികാന്ത് കുറിച്ചു. തമിഴ് സിനിമാ ലോകത്തെ പിടിച്ചുലച്ച ഈ പൈറസി വിവാദത്തില്‍ ആദ്യമായാണ് രജനീകാന്ത് തന്റെ നിലപാട് വ്യക്തമാക്കുന്നത്. ജനനായകൻ സിനിമയുമായി ബന്ധപ്പെട്ടുയർന്ന ഒരു വിവാദത്തിൽ ഇതാദ്യമായാണ് രജനീകാന്ത് പ്രതികരിക്കുന്നത് എന്നതാണ് ശ്രദ്ധിക്കപ്പെടുന്നത്.
ஜனநாயகன் திரைப்படம் இணையத்தில் யாராலோ வெளியிடப்பட்டிருப்பது அதிர்ச்சியையும்,வேதனையையும் அளிக்கிறது.
திரை அமைப்புகள் இதற்கு எதிராகக் குரல் எழுப்பி, அரசு இதைச் செய்தவர்களைக் கண்டுபிடித்து கடுமையான தண்டனை அளிக்க வேண்டும்.
இது போன்ற குற்றம் இனியும் தொடரக்கூடாது.— Rajinikanth (@rajinikanth) April 10, 2026
വിജയ്യുടെ അവസാന ചിത്രം എന്ന നിലയില്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സിനിമയ്ക്ക് നേരെയുണ്ടായ ഈ സംഭവത്തില്‍ പ്രതിഷേധവും സിനിമയ്ക്ക് പിന്തുണയുമായി തെന്നിന്ത്യയിലെ മുന്‍നിര താരങ്ങള്‍ എത്തിയിരുന്നു. ചിരഞ്ജീവി, സൂര്യ, ശിവകാര്ത്തികേയന്, കാര്‍ത്തി, വിശാല്‍, വിജയ് ദേവരകൊണ്ട തുടങ്ങിയവര്‍ വിജയ്യ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിജയ്യുടെ അവസാന ചിത്രത്തെ ഇത്തരത്തില്‍ ഉപദ്രവിക്കുന്നത് ക്ഷമിക്കാനാവാത്ത തെറ്റാണെന്ന് താരങ്ങള്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
സിനിമയുമായി ബന്ധപ്പെട്ട ക്ലിപ്പുകളോ മുഴുവന്‍ ഭാഗങ്ങളോ സോഷ്യല്‍ മീഡിയ വഴിയോ മറ്റ് പ്ലാറ്റ്ഫോമുകള് വഴിയോ പങ്കുവെക്കരുതെന്ന് നിര്‍മ്മാതാക്കള്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്. ചിത്രത്തിന്റെ ടെസ്റ്റ് സ്ക്രീനിംഗിനിടെ പകര്‍ത്തിയ അഞ്ചര മിനിറ്റോളം ദൈര്‍ഘ്യമുള്ള പ്രധാന ദൃശ്യങ്ങളാണ് ആദ്യം പുറത്തുവന്നത്. വിജയ്യുടെ ആവേശം പകരുന്ന ഇന്‍ട്രോ സീന്‍, ടൈറ്റില്‍ കാര്‍ഡ്, പ്രധാന സംഘട്ടന രംഗങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും എക്സ്, യൂട്യൂബ്, റെഡ്ഡിറ്റ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ദൃശ്യങ്ങള്‍ അതിവേഗം പ്രചരിക്കുകയാണ്. സിനിമ മുഴുവനായി ചോര്‍ന്നുവെന്ന് ചിലര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. തമിഴ് സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയും സൈബര്‍ സെല്ലും സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അക്രമികളെ കണ്ടെത്താന്‍ ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റ് സാങ്കേതികവിദ്യയുടെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്. പൈറസി സിനിമയുടെ കളക്ഷനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് സിനിമാ ലോകം.






