തിരുവനന്തപുരം: സംസ്‌ഥാനത്തു വേനല്‍ച്ചൂട് കഠിനമായതോടെ വൈദ്യുതി ഉപയോഗം റെക്കോഡിലേക്ക്. ചരിത്രത്തിലാദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5,933 മെഗാവാട്ട് ആയി കഴിഞ്ഞ ദിവസം ഉയര്‍ന്നു. കഴിഞ്ഞ 13നു മാത്രം സംസ്‌ഥാനത്ത് ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി. സംസ്‌ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വീടുകളിലും ഓഫീസുകളിലും എസി, കൂളര്‍ തുടങ്ങിയവയുടെ അമിത ഉപയോഗമാണ് ഉപഭോഗം കുതിച്ചുയരാന്‍ കാരണം. പീക്ക് സമയത്തെ ഈ വര്‍ധന കെ.എസ്.ഇ.ബിയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. വൈകിട്ട് ആറു മുതല്‍ രാത്രി 11 വരെയുള്ള സമയത്ത് അമിത ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ ലോഡ് ഷെഡിങ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് അധികൃതര്‍ ല്‍കുന്നത്.
നിലവിലെ ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നത് സാമ്പത്തിക ബാധ്യത വരുത്തുന്നതിനാല്‍ വരും മാസങ്ങളില്‍ വൈദ്യുതി നിരക്ക് വര്‍ധനയ്‌ക്കും സാധ്യതയേറെയാണ്.
ഇന്ധന, പാചകവാതക വിലവര്‍ധനയില്‍ നടുവൊടിഞ്ഞു നില്‍ക്കുന്ന സാധാരണക്കാരന് ഇരുട്ടടിയായാണ് വൈദ്യുതി പ്രതിസന്ധി. പുറത്തുനിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ ബോര്‍ഡ് നടത്തുന്നുണ്ടെങ്കിലും വിതരണ ശൃംഖലയിലെ അമിതഭാരം പലയിടങ്ങളിലും ട്രാന്‍സ്‌ഫോര്‍മറുകള്‍ പണിമുടക്കുന്നതിനും വോള്‍ട്ടേജ് ക്ഷാമത്തിനും കാരണമാകുന്നുണ്ട്.
ജലവൈദ്യുത പദ്ധതികളെ ആശ്രയിക്കുന്ന കേരളത്തിന് ഇത്തവണ ഇടവപ്പാതിയും ആശങ്കയുടെ കരിനിഴലിലാണ്. ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇത്തവണ കുറയാനാണ് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പ് പ്രവചിക്കുന്നു. പസഫിക് സമുേ്രദാപരിതലം അസാധാരണമായി ചൂടാകുന്ന 'എല്‍നിനോ' പ്രതിഭാസം ജൂണ്‍ജൂലൈ മാസങ്ങളില്‍ രൂപപ്പെട്ടേക്കാം. ഇത് രാജ്യത്താകെ ലഭിക്കേണ്ട മഴയുടെ അളവില്‍ ഗണ്യമായ കുറവുണ്ടാക്കും.
2016ലും 2024ലും കേരളം സാക്ഷ്യം വഹിച്ച ഉഷ്‌ണതരംഗങ്ങള്‍ എല്‍നിനോ വര്‍ഷങ്ങളിലായിരുന്നു എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. കാലവര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മഴ കുറയാനുള്ള സാധ്യതയും വേനല്‍മഴയിലെ കുറവും ഡാമുകളിലെ ജലനിരപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. ദീര്‍ഘകാല ശരാശരിയുടെ 92 ശതമാനം മഴ മാത്രമേ രാജ്യത്ത് ലഭിക്കാന്‍ സാധ്യതയുള്ളൂ എന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ വിലയിരുത്തല്‍. ഇത് ജലവൈദ്യുതി നിലയങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് തിരിച്ചടിയാകും. അതേസമയം, കേരളത്തില്‍ ഇത്തവണ കാലവര്‍ഷം സാധാരണ തോതിലായിരിക്കുമെന്ന് സ്വകാര്യ കാലാവസ്‌ഥാ ഏജന്‍സിയായ സ്‌കൈമെറ്റ് പ്രവചിക്കുന്നത് നേരിയ ആശ്വാസം നല്‍കുന്നുണ്ട്. മേയ് ആദ്യവാരം കാലാവസ്‌ഥാ വകുപ്പിന്റെ ഔദ്യോഗിക പ്രവചനം വന്നാലേ വ്യക്‌തമായ ചിത്രം ലഭിക്കൂ.
അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
സംസ്‌ഥാനത്ത് ഉഷ്‌ണതരംഗ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. യുവി രശ്‌മികള്‍ ശക്‌തമായ സമയത്ത് പുറത്തിറങ്ങുന്നവര്‍ കുട, തൊപ്പി, സണ്‍ഗ്‌ളാസ് എന്നിവ നിര്‍ബന്ധമായും കരുതണം. ശരീരം പൂര്‍ണമായും മറയ്‌ക്കുന്ന ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ര്‌തങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. ബൈക്ക് യാത്രക്കാര്‍, മത്സ്യത്തൊഴിലാളികള്‍, പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
യു.വി. രശ്‌മികള്‍ ശരീരത്തില്‍ അമിതമായി ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും പുറമെ കാഴ്‌ചശക്‌തിയെ ബാധിക്കുന്ന നേത്രരോഗങ്ങള്‍ക്കും കാരണമായേക്കാം. ഉയര്‍ന്ന പ്രദേശങ്ങളിലും തീരദേശങ്ങളിലും ഇതിന്റെ തീവ്രത കൂടുതലായിരിക്കും.
തെളിഞ്ഞ ആകാശമാണെങ്കില്‍ പോലും വികിരണ തോത് ഉയര്‍ന്നു നില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതയില്‍ വിട്ടുവീഴ്‌ച ചെയ്യരുത്. കാന്‍സര്‍ രോഗികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, ചര്‍മ്മരോഗങ്ങളുള്ളവര്‍ എന്നിവര്‍ ഈ സമയത്ത് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ആശങ്കകള്‍ക്കിടെ വ്യാജപ്രചാരണവും
സംസ്‌ഥാനത്തെ താപനില 45 മുതല്‍ 55 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ഇത്തരം അടിസ്‌ഥാനരഹിതമായ പ്രചരണങ്ങളില്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുത്. ഔദ്യോഗിക വിവരങ്ങള്‍ക്കായി 1070, 1077 എന്നീ ടോള്‍ ഫ്രീ നമ്പറുകളെ ആശ്രയിക്കണം. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ചുട്ടുപൊള്ളുന്ന വേനലിനിടെ ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴയ്‌ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എങ്കിലും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ സാന്നിധ്യം വിയര്‍പ്പും അസ്വസ്‌ഥതയും വര്‍ധിക്കാന്‍ കാരണമാകും. ഈ സാഹചര്യം കണക്കിലെടുത്ത് നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണമെന്നും യാത്രാവേളകളില്‍ വിശ്രമം ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.






