ചെങ്ങന്നൂര്‍: മാലദ്വീപിലെ സ്‌കൂളില്‍ മലയാളി അധ്യാപികയ്‌ക്ക് വിദ്യാര്‍ഥിയുടെ ക്രൂര മര്‍ദനം. ചെങ്ങന്നൂര്‍ തിട്ടമേല്‍ കല്ലൂര്‍ ദീപക് ശശിയുടെ ഭാര്യ സ്‌മിത എന്‍. പിള്ള(42)യ്‌ക്കാണ് മര്‍ദനമേറ്റത്. ആക്രമണത്തില്‍ സ്‌മിതയുടെ മൂക്കിന്റെ എല്ലിനു ഗുരുതരമായി പരുക്കേറ്റു.
ഗധൂ ദ്വീപിലുള്ള ഗഫ് ധാല്‍ അടോള്‍ സ്‌കൂളില്‍ കഴിഞ്ഞ 12-നായിരുന്നു സംഭവം. ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നത് സ്‌മിത തടഞ്ഞതാണ് അക്രമത്തിന് കാരണമായത്. മര്‍ദനത്തില്‍ സ്‌മിതയുടെ മൂക്കിന്റെ എല്ലിന് ഗുരുതരമായി പൊട്ടലേറ്റു. ഇവര്‍ക്ക് അടിയന്തര ശസ്‌ത്രക്രിയ വേണമെന്ന് ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചു. അധ്യാപികയുടെ കൈയില്‍നിന്നു ഫോണ്‍ തട്ടിപ്പറിച്ചെറിഞ്ഞശേഷം മുഖത്ത് പലതവണ ഇടിക്കുകയായിരുന്നു. ഫോണ്‍ എടുക്കാന്‍ കുനിയുന്നതിനിടെ നിലത്തു വീണ സ്‌മിതയെ തലമുടിക്ക് കുത്തിപ്പിടിച്ച് മര്‍ദിച്ചതായും പരാതിയിലുണ്ട്. മറ്റ് അധ്യാപകര്‍ ഓടിയെത്തിയാണ് സ്‌മിതയെ രക്ഷപ്പെടുത്തിയത്. സ്‌കൂള്‍ അധികൃതര്‍ മാലദ്വീപ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ജോലി രാജിവച്ച് ഈ മാസം 30ന് നാട്ടിലേക്ക് മടങ്ങാന്‍ ഇരിക്കെയായിരുന്നു ആക്രമണം. പരുക്കേറ്റ അധ്യാപികയെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം.അതേസമയം സംഭവത്തില്‍ ശക്‌തമായ നയതന്ത്ര ഇടപെടലുമായി ജനപ്രതിനിധികള്‍ രംഗത്തു വന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും കൊടിക്കുന്നില്‍ സുരേഷ് എം.പിയും വിദേശകാര്യ മന്ത്രാലയവുമായും മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനുമായും ബന്ധപ്പെട്ടു.
അധ്യാപികയുടെ സുരക്ഷയും ചികിത്സയും ഉറപ്പാക്കാന്‍ അടിയന്തര നടപടി വേണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറിന് കൊടിക്കുന്നില്‍ സുരേഷ് എം.പി. അടിയന്തരമായി കത്ത് നല്‍കി. ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ജി.ബാലസുബ്രഹ്‌മണ്യനുമായി ഫോണില്‍ സംസാരിച്ച എം.പി, അധ്യാപികയ്‌ക്ക് അര്‍ഹമായ നഷ്‌ടപരിഹാരം ഉറപ്പാക്കണമെന്നും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു.വിഷയത്തില്‍ സുരേഷ് ഗോപിയും സജീവമായി ഇടപെട്ടു. മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തുകയും സ്‌മിതയുടെ ആരോഗ്യസ്‌ഥിതിയും തുടര്‍ നിയമനടപടികളും വിലയിരുത്തുകയും ചെയ്‌തു. അധ്യാപികയ്‌ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എംബസി വഴി ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.മാലദ്വീപിലെ ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷയില്‍ ഈ സംഭവം വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് എം.പിമാര്‍ ചൂണ്ടിക്കാട്ടി.






