
യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് അവരെ ഇകഴ്ത്തുന്ന രീതിയിലുളള ട്രോളുകളിലൂടെയും സോഷ്യല്‍ മീഡിയ കണ്ടന്റുകളിലൂടയും ആകരുതെന്ന് നടന്‍ കിഷോര്‍ സത്യ. വാഴ 2 സിനിമയില്‍ അഭിനയിച്ച സോഷ്യല്‍ മീഡിയ താരം ' ഹാഷിര്‍ മോഹന്‍ലാലിനെ മലര്‍ത്തിയടിച്ചോ?' എന്ന തരത്തിലുളള ട്രോളുകള്‍ പ്രചരിക്കുന്നതില്‍ പ്രതികരിക്കുകയായിരുന്നു കിഷോര്‍ സത്യ.
മലയാള സിനിമയിലെ രണ്ട് വന്‍മരങ്ങളാണ് മമ്മൂക്കയും ലാലേട്ടനും എന്നും അവരുടെ തണലില്‍ തന്നെയാണ് മലയാള സിനിമ വളരുന്നതും പുതിയ ആളുകളുടെ പിറവിയുണ്ടാകുന്നതെന്നും കിഷോര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.
"ഇപ്പോൾ എല്ലാവരും സംസാരിക്കുന്നത് വാഴ 2 വിനെക്കുറിച്ചാണ്. നിർഭാഗ്യവശാൽ, ഒരു യാത്രയിൽ ആയിരുന്നതു കൊണ്ട് വാഴ 2 എനിക്ക് കാണാൻ പറ്റിയില്ല. തിയറ്ററിൽ ടിക്കറ്റുമില്ല, അതുകൊണ്ട് സിനിമ കാണാൻ പറ്റിയിട്ടില്ല. ഏതാണ്ട് രണ്ടാഴ്ച കൊണ്ട് 150 കോടി ആഗോളതലത്തിൽ ഒരു മലയാള സിനിമ കളക്ട് ചെയ്തു എന്ന് പറയുന്നത് സന്തോഷമുള്ള കാര്യമാണ്. ഞാൻ അടുത്തിടെ ശ്രദ്ധിച്ചിട്ടുള്ള ഒരു അനാരോഗ്യകരമായ ഒരു പ്രവണതയെക്കുറിച്ചാണ് പറയുന്നത്.
നേരത്തെ ലോക സിനിമ ഓടിയപ്പോൾ അല്ലെങ്കിൽ സന്ദീപിന്റെ സിനിമ ഓടിയപ്പോഴൊക്കെ ഈ പ്രതിഭാസം കണ്ടു തുടങ്ങിയതാണ്. ഇപ്പോൾ ഏറ്റവും കൂടുതൽ കാണുന്നത്, ഹാഷിറിനെ പറ്റിയാണ്.
ഹാഷിറിന്റെ സിനിമ, ഇത്രയും കളക്ട് ചെയ്ത ഒരു സിനിമയുടെ ഭാഗമാകുമ്പോൾ ഈ പുതിയ താരങ്ങളെ അല്ലെങ്കിൽ ഈ ചെറുപ്പക്കാരെ മമ്മൂട്ടി സാറുമായും മോഹൻലാൽ സാറുമായുമൊക്കെ താരതമ്യം ചെയ്ത് അവരെ മലർത്തിയടിച്ചു എന്ന തരത്തിലുള്ള ചില ട്രോളുകൾ വളരെ വ്യാപകമായി സാമൂഹിക മാധ്യമങ്ങളിൽ കാണുന്നുണ്ട്.
ഇതൊരു നല്ല പ്രവണതയായിട്ട് എനിക്ക് തോന്നുന്നില്ല. നിങ്ങൾക്കും അതേ അഭിപ്രായമായിരിക്കുമെന്നാണ് എന്റെ വിശ്വാസം. നസ്‌ലിൻ ആകട്ടെ, സന്ദീപ് ആകട്ടെ ഇപ്പോൾ ഹാഷിർ ആകട്ടെ ഇവരൊക്കെ വളർന്നു വരുന്ന പുതിയ തലമുറയിൽപ്പെട്ട കുട്ടികളാണ്. അതുകൊണ്ട് തന്നെ മാറിയ കാലത്തെ സിനിമയുടെ ഭാഗമായിട്ടാണ് അവർ പോകുന്നത്.
അവർ അവരുടെ സിനിമകൾ ചെയ്യട്ടേ. തീർച്ചയായും നമ്മൾ മറന്നുപോകരുതാത്ത കാര്യം, വാഴ 1, വാഴ 2 എന്നീ സിനിമകൾക്ക് പിന്നിൽ വിപിൻ ദാസ് എന്ന എഴുത്തുകാരൻ, സംവിധായകൻ, നിർമാതാവ് ഉണ്ടെന്ന കാര്യം മറന്നു പോകരുത്. ഇതൊരു വലിയ കളക്ടീവ് എഫേർട്ട് ആണ്. മലയാള സിനിമയിലെ രണ്ട് വൻമരങ്ങളാണ് മമ്മൂക്കയും ലാലേട്ടനും.
അവരുടെ തണലിൽ തന്നെയാണ് മലയാള സിനിമ വളരുന്നതും പുതിയ ആളുകളുടെ പിറവിയുണ്ടാകുന്നതും. മലയാള സിനിമ വളരുക എന്ന് പറയുമ്പോൾ സാങ്കേതികപരമായും കണ്ടന്റിലുമൊക്കെ വളരട്ടേ. ആരുടെ സിനിമകൾ 100 കോടി, 200 കോടി കളക്ട് ചെയ്യട്ടേ അത് മലയാള സിനിമയുടെ ഒരു വിജയമാണ്. ഹാഷിർ സാമൂഹിക മാധ്യമങ്ങളിലൂടെ വളർന്നു വന്ന ഒരു താരമാണ്.
ഇന്ന് മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിൽ അദ്ദേഹം എത്തി നിൽക്കുന്നു. അതുകൊണ്ട് തന്നെ ഇതിലെ ചതിക്കുഴികൾ ഏറ്റവും കൂടുതൽ അറിയാവുന്ന ആളായിരിക്കും ഹാഷിർ. കൊണ്ടു നടന്നതും നീയേ ചാപ്പ, കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ എന്ന് പറയുന്ന തരത്തിലുള്ള ഇരുതല സ്വഭാവം സോഷ്യൽ മീഡിയയ്ക്കുണ്ട്. നമുക്ക് വേണ്ടത് എന്താണ്. നമുക്ക് നല്ല സിനിമകൾ വേണം.
അത് മമ്മൂക്ക, ലാലേട്ടൻ എന്നിവർ അഭിനയിച്ചാലും നസ്‍ലിൻ, ഹാഷിർ, സന്ദീപ് എന്നിവർ അഭിനയിച്ചാലും നല്ല സിനിമകളാണ് നമുക്ക് ഉണ്ടാകേണ്ടത്. അതുകൊണ്ട് ഒരു സിനിമയെ ഇകഴ്ത്തി കൊണ്ടാകരുത് മറ്റൊരു സിനിമയെ പുകഴ്ത്തേണ്ടത്. ഇവരൊക്കെ പുതിയ കുട്ടികളാണ്. അവർ പിച്ചവച്ചു തുടങ്ങിയിട്ടേയുള്ളൂ. അവർക്ക് മുൻപിൽ വിശാലമായൊരു ലോകം കിടപ്പുണ്ട്. അവർ പറക്കട്ടേ.
അവർ പറന്ന് ഈ വിഹായുസിലേക്ക് എത്തി അവർ അവരുടെ കഴിവുകൾ തെളിയിക്കട്ടെ. അവരെ പ്രോത്സാഹിപ്പിക്കേണ്ടത് അവരെ ഇകഴ്ത്തുന്ന രീതിയിലുള്ള ട്രോളുകളിലൂടെയും സോഷ്യൽ മീഡിയ കണ്ടന്റുകളിലൂടെയും ആകരുതെന്ന് വളരെ വിനീതമായി ഞാൻ അഭ്യർഥിക്കുന്നു.
വാഴ 2 ടീമിനും ഹാഷിറിനും ബാക്കിയുള്ള എല്ലാ പുതിയ അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും ആശംസകൾ അറിയിക്കുന്നു".- കിഷോർ സത്യ വീഡിയോയില്‍ പറയുന്നു.






