
തെന്നിന്ത്യന്‍ സിനിമാ സംവിധായകനില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി നടി ഡെയ്സി ഷാ. മുംബൈയിൽ വച്ച് ഒരു ഓഡിഷനിടെയാണ് ദുരനുഭവം ഉണ്ടായതെന്നും ദ് ഫ്രീ പ്രസ് ജേർണലിനോട് സംസാരിക്കവേ ഡെയ്സി പറഞ്ഞു. "തെന്നിന്ത്യയിലെ ഒരു സംവിധായകൻ എന്നെ മോശമായി സ്പർശിച്ചു.
കാസ്റ്റിങ്ങിനായി മുംബൈയിൽ എത്തിയതായിരുന്നു അദ്ദേഹം. ഞങ്ങൾ ആറേഴ് പെൺകുട്ടികൾ അദ്ദേഹത്തെ കാണാനായി കാത്തുനിൽക്കുകയായിരുന്നു. ഓരോരുത്തരേയും അദ്ദേഹം കണ്ടു. അയാൾ എന്നെ സ്പർശിക്കുകയും കൈ പിടിക്കുകയും ചെയ്തത് എനിക്കിഷ്ടമായില്ല".- ഡെയ്സി പറഞ്ഞു.
ആളുകളുടെ സ്പർശനം തന്നെ എപ്പോഴും ഭയപ്പെടുത്തിയിരുന്ന കാര്യമാണെന്നും ഡെയ്സി പറയുന്നു. നേരത്തെ ടോക്സിക് റിലേഷൻഷിപ്പിനെ കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ളയാളാണ് ഡെയ്സി. സിനിമകളിൽ അഭിനയിക്കുന്നതിൽ നിന്ന് ആ പങ്കാളി തന്നെ വിലക്കിയെന്നും അതോടെ ആ ബന്ധം ഉപേക്ഷിച്ചെന്നും അവർ വ്യക്തമാക്കിയിരുന്നു.
ഒരു പുരുഷൻ തന്റെ ചെലവുകൾ വഹിക്കേണ്ടതില്ലെന്നും അവർ വ്യക്തമാക്കി. സൽമാൻ ഖാന്റെ തേരേ നാം എന്ന ചിത്രത്തിലെ 'ലഗൻ ലഗി' എന്ന ഗാനരംഗത്തിൽ ബാക്ക്ഗ്രൗണ്ട് ഡാൻസറായാണ് ഡെയ്സി വെള്ളിത്തിരയിലെത്തിയത്.
2014-ൽ ആക്ഷൻ സിനിമ ‘ജയ് ഹോ’യിലൂടെ അവർ ശ്രദ്ധിക്കപ്പെട്ടു. 2018-ൽ റോമിയോ ഡിസൂസയുടെ ആക്ഷൻ ത്രില്ലറായ ‘റേസ് 3’-യിലും അവർ അഭിനയിച്ചു. 2024-ൽ ‘റെഡ് റൂം’ എന്ന വെബ് സീരിസിന്റയും ഭാഗമായി.






