
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ഭേദഗതി മണ്ഡല പുനര്‍നിര്‍ണയത്തില്‍ തട്ടി ലോക്‌സഭയില്‍ പരാജയപ്പെട്ടു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ഒരു ബില്‍ ലോക്‌സഭയില്‍ വോട്ടെടുപ്പില്‍ പരാജയപ്പെടുന്നത് ഇതാദ്യമായാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ നടന്ന വോട്ടെടുപ്പിലേറ്റ പ്രഹരം സര്‍ക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി.
പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ തന്നെ ബില്‍ പരാജയപ്പെടുമെന്ന സൂചന കേന്ദ്രത്തിന് ലഭിച്ചിരുന്നു. എന്നാല്‍, ബില്‍ പിന്‍വലിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്.
ബില്‍ വോട്ടിനിട്ട് തള്ളുന്നത് വന്‍ പ്രചാരവുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാമെന്ന ആലോചനയിലായിരുന്നു ഈ നീക്കം. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷത്തിനെതിരെയടക്കം വന്‍ പ്രചാരണം നടത്താനാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ ക്യാമ്പിന്റെ തീരുമാനം. എന്നാല്‍, വനിത സംവരണത്തെയല്ല, മണ്ഡല പുനര്‍നിര്‍ണയത്തെയാണ് എതിര്‍ക്കുന്നതെന്ന വാദത്തിലൂന്നി തിരിച്ചടിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. നിലവിലെ 543 സീറ്റില്‍ എന്തുകൊണ്ട് വനിത സംവരണം നടപ്പാക്കിക്കൂടാ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.
അതേസമയം, പരാജയപ്പെടുമെന്ന് അറിഞ്ഞിട്ടും വനിതാ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ ആത്മവിശ്വാസത്തോടെ കൊണ്ടുവന്നതിന്റെ ലക്ഷ്യമെന്തെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് പ്രതിപക്ഷവും നിരീക്ഷകരും. പാര്‍ലമെന്റില്‍ ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കാന്‍ ഭൂരിപക്ഷമില്ലെന്ന് ഇരിക്കേ ഇത്രയും പ്രധാനപ്പെട്ട ബില്‍ കൊണ്ടുവരുന്നതാണ് പലതരം വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുന്നത്.
വിജയിക്കുന്നതിന് ഭൂരിപക്ഷമില്ലെന്ന് സര്‍ക്കാര്‍ തന്നെ തുറന്നു സമ്മതിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. സാധാരണ രീതിയില്‍ ഒരു സര്‍ക്കാരും തങ്ങള്‍ ദുര്‍ബലമാണെന്ന് സ്വയം സമ്മതിക്കാറില്ല. ഇവിടെ അത് സംഭവിച്ചു. വിജയിക്കാനായില്ലെങ്കിലും ബില്ലുമായി മുന്നോട്ടു പോകുമെന്ന പ്രഖ്യാപനമാണ് കേന്ദ്രം നടത്തിയത്. ബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പുകളില്‍ സ്ത്രീവോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് നീക്കമെന്ന് കരുതാനാകില്ല. അങ്ങനെയെങ്കില്‍ മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഈ നീക്കം നടത്താമായിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍നിന്ന് ചര്‍ച്ചകള്‍ തല്‍ക്കാലത്തേക്കെങ്കിലും മാറ്റാനാണെന്നാണ് ഒരു വ്യാഖ്യാനം. എന്നാല്‍ തുടര്‍ഭരണത്തിനുള്ള കളമൊരുക്കലിനാണ് ബിജെപി ശ്രമിക്കുന്നതെന്ന വാദത്തിനാണ് മുന്‍തൂക്കം.
തിരഞ്ഞെടുപ്പു കമ്മിഷന്‍ ഇപ്പോള്‍ നടപ്പാക്കുന്ന സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ പശ്ചാത്തലത്തില്‍, മണ്ഡല പുനര്‍നിര്‍ണയത്തെക്കുറിച്ചടക്കം പ്രതിപക്ഷത്തിന് ആശങ്കകളുണ്ട്. 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' മോദി സര്‍ക്കാര്‍ ഏറെ താല്‍പര്യമെടുക്കുന്ന പദ്ധതിയാണ്. എന്നാല്‍, അതിനും ഭരണഘടനയില്‍ പല ഭേദഗതികള്‍ വേണം. പ്രതിപക്ഷത്തിന് ഈ പദ്ധതിയോട് യോജിപ്പില്ല. അപ്പോള്‍, ഈ പദ്ധതിയും മുന്നോട്ടുപോകില്ലെന്നതിന്റെ സൂചനകൂടിയാണ് ഇപ്പോള്‍ ലഭിക്കുന്നത്.






