
നമ്മുടെ തെരുവുകള്‍ വീണ്ടും അക്രമികള്‍ വീഴ്‌ത്തുന്ന ചോരയാല്‍ നനയുകയാണ്. തിരുവനന്തപുരം വിഴിഞ്ഞത്ത് ഒരു തര്‍ക്കത്തില്‍ ഇടപെട്ട സുമന്‍ എന്ന യുവാവിനെ നടുറോഡില്‍ ക്രൂരമായി തല്ലിക്കൊന്ന വാര്‍ത്ത കേവലം ഒരു ക്രമസമാധാന പ്രശ്‌നമായി കണ്ട് തള്ളിക്കളയാവുന്നതല്ല. മദ്യലഹരിയില്‍ രണ്ട് സഹോദരങ്ങള്‍ ചേര്‍ന്ന് ഒരു മനുഷ്യനെ ചവിട്ടിയും മര്‍ദിച്ചും കൊലപ്പെടുത്തുമ്പോള്‍, അവിടെ നോക്കിനിന്ന പതിനഞ്ചോളം പേര്‍ ആ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു എന്നത് നമ്മുടെ സമൂഹത്തിന് വന്നുഭവിച്ച മാനസിക ജീര്‍ണ്ണതയുടെ ആഴം വ്യക്‌തമാക്കുന്നു.
'കൊല്ലെടാ അവനെ' എന്നാക്രോശിച്ചുകൊണ്ട് ഒരാളെ മൃതപ്രായനാകുന്നത് വരെ മര്‍ദിക്കുമ്പോഴും അത് തടയാന്‍ ആരും മുന്നോട്ടുവന്നില്ല എന്നത് ഭയപ്പെടുത്തുന്ന സംഗതിയാണ്. അപകടം നടക്കുമ്പോഴും അക്രമം നടക്കുമ്പോഴും രക്ഷകരാകേണ്ടവര്‍ വെറും 'കാഴ്‌ചക്കാരായി' മാറുന്ന ഈ പ്രവണത പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. മര്‍ദനമേറ്റ സുമന്‍ റോഡരികില്‍ മരണത്തോട് മല്ലിടുമ്പോള്‍, അത് ക്യാമറയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ വെമ്പുന്നവര്‍ വിസ്‌മരിക്കുന്നത് സ്വന്തം സഹോദരന്റെ ജീവനാണ് അവിടെ പൊലിഞ്ഞതെന്നാണ്.
വിഴിഞ്ഞത്തെ സംഭവം പെട്ടെന്നുണ്ടായ പ്രകോപനമാണെങ്കില്‍, കഴിഞ്ഞ മാര്‍ച്ചില്‍ കരുനാഗപ്പള്ളിയില്‍ നടന്ന സംഭവം ആസൂത്രിതമായ ഗുണ്ടാപ്പകയുടെ പ്രതിഫലനമാണ്. ജാമ്യത്തിലിറങ്ങി സ്‌റ്റേഷനില്‍ ഒപ്പിടാന്‍ പോയ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ വാര്‍ത്ത നിയമവ്യവസ്‌ഥയെ തന്നെ വെല്ലുവിളിക്കുന്നതാണ്. ജിം സന്തോഷ് വധക്കേസിലെ പ്രതിയായ അലുവ അതുലിന്റെ മരണം ചോരയ്‌ക്ക് ചോര എന്ന പ്രാകൃത നീതിബോധത്തിന്റെ ഉദാഹരണമാണ്. തെരുവുകളില്‍ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ സാധാരണക്കാരന്റെ സൈ്വര്യജീവിതമാണ് തകരുന്നത്.
വിഴിഞ്ഞം കൊലപാതകത്തില്‍ പ്രതികളായവര്‍ വെറും 24,19 വയസുള്ള യുവാക്കളാണ്. നിസാരമായ ഒരു വാക്കുതര്‍ക്കം ഒരു ജീവന്‍ എടുക്കുന്ന തലത്തിലേക്ക് വളരണമെങ്കില്‍ നമ്മുടെ യുവത്വത്തിന്റെ ഉള്ളില്‍ പുകയുന്ന അക്രമവാസനയും ലഹരിയുടെ അമിതസ്വാധീനവും നാം ചര്‍ച്ച ചെേയ്യണ്ടതുണ്ട്. ബാറുകളിലും പൊതുസ്‌ഥലങ്ങളിലും ലഹരി നുണഞ്ഞ് നിയന്ത്രണം വിടുന്നവര്‍ക്ക് നിയമത്തെയോ സമൂഹത്തെയോ ഭയമില്ലാത്ത അവസ്‌ഥയാണിന്ന്.
ഒരു വശത്ത് ക്രിമിനല്‍ സംഘങ്ങള്‍ നിയമം കൈയിലെടുക്കുമ്പോള്‍, മറുവശത്ത് സാധാരണക്കാര്‍ അക്രമങ്ങളെ കണ്ടില്ലെന്ന് നടിച്ച് മാറിനില്‍ക്കുന്നു. ഈ നിസംഗത അക്രമികള്‍ക്ക് നല്‍കുന്ന വളം ചെറുതല്ല. ലാലു കൃഷ്‌ണനെപ്പോലെയുള്ള സുഹൃത്തുക്കള്‍ ആപത്തുഘട്ടത്തില്‍ സുഹൃത്തിനെ ഉപേക്ഷിച്ചു കടന്നുകളയുന്നതും, കണ്ടുനിന്നവര്‍ കുരുമുളക് സ്‌പ്രേ പ്രയോഗിക്കാന്‍ വൈകിയതുമെല്ലാം ഒരു മനുഷ്യജീവന്‍ രക്ഷിക്കാനുള്ള അവസരങ്ങള്‍ നഷ്‌ടപ്പെടുത്തി.
പോലീസ് സംവിധാനങ്ങള്‍ കൂടുതല്‍ ശക്‌തമാകേണ്ടതുണ്ട്. രാത്രികാല പട്രോളിങ്ങും ബാറുകളിലെ നിയന്ത്രണങ്ങളും കടലാസ്സില്‍ ഒതുങ്ങരുത്. എന്നാല്‍, നിയമം കൊണ്ടുമാത്രം മാറ്റാവുന്നതല്ല ഈ സാഹചര്യം. സഹജീവിയുടെ വേദനയില്‍ ഇടപെടാനും അക്രമത്തെ ചോദ്യം ചെയ്യാനുമുള്ള ആര്‍ജവം ഓരോ പൗരനും ഉണ്ടാകണം. നിശബ്‌ദരായ കാഴ്‌ചക്കാര്‍ ഉള്ളിടത്തോളം കാലം അക്രമിക്ക് കരുത്ത് കൂടും. സുമന്റെ മൂന്നുവയസ്സുള്ള കുഞ്ഞിന്റെയും ഭാര്യയുടെയും കണ്ണീരിന് മറുപടി നല്‍കാന്‍ അവിടെ കാഴ്‌ചക്കാരായിരുന്നവര്‍ക്കു ബാധ്യതയുണ്ട്. ഇനി ഒരു ചോരത്തുള്ളിയും നമ്മുടെ തെരുവുകളില്‍ വീഴാതിരിക്കാന്‍ ഭരണകൂടവും പൊതുസമൂഹവും ഒരുപോലെ ജാഗരൂകരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.



