
തെരഞ്ഞെടുപ്പ് സംബന്ധിച്ച് ജില്ലകളില്‍നിന്നു ലഭിച്ച റിപ്പോര്‍ട്ട് അടിസ്‌ഥാനമാക്കി വിജയസാധ്യത പരിശോധിക്കാന്‍ ഏപ്രില്‍ 12ന് ചേര്‍ന്ന സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ്‌യോഗത്തിനുശേഷം പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോടു പറഞ്ഞത് 90ലധികം സീറ്റുമായി എല്‍.ഡി.എഫ്. ഭരണം നിലനിര്‍ത്തുമെന്നാണ്. സംസ്‌ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു. തെരഞ്ഞെടുപ്പിനു മുമ്പ് പ്രീപോള്‍ സര്‍വേ റിപ്പോര്‍ട്ട് എന്ന നിലയില്‍ ചില ചാനലുകള്‍ എല്‍.ഡി.എഫ്. ഭൂരിപക്ഷം പ്രവചിച്ചിരുന്നു. ഭരണത്തുടര്‍ച്ചയ്‌ക്കുള്ള ഭൂരിപക്ഷം എല്‍.ഡി.എഫിനു ലഭിക്കുമെന്ന് സംസ്‌ഥാന പോലീസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്നും ചില ചാനലുകള്‍ വാര്‍ത്ത നല്‍കിയിരുന്നു.
ദീര്‍ഘകാലമായി സംസ്‌ഥാന രാഷ്‌ട്രീയം സൂക്ഷ്‌മമായി നിരീക്ഷിച്ചുവരുന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് നൂറുശതമാനം ഉറപ്പുള്ള കാര്യം മേയ് നാലിന് റിസള്‍ട്ട് വരുമ്പോള്‍ യു.ഡി.എഫിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നാണ്. ഭരണവിരുദ്ധ വികാരം ഉള്‍പ്പെടെ അതിന് ഒട്ടനവധി കാരണങ്ങള്‍ ഉണ്ട്. പോളിങ് ശതമാനം കൂടുതലാണെങ്കിലും കുറവാണെങ്കിലും വോട്ടു ചെയ്‌ത ബഹുഭൂരിപക്ഷം സമ്മതിദായകരും പിണറായി വിജയന്റെ നേതൃത്വത്തിലൊരു ഭരണം ഇനി തുടരാന്‍ പാടില്ലായെന്ന വാശിയോടെയാണ് വോട്ടു രേഖപ്പെടുത്തിയത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്.
2021ല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന എല്ലാ ജനകീയ പരിശോധനകളിലും പരാജയം സംഭവിച്ചിട്ടും മുഖ്യമന്ത്രിയോടോ സര്‍ക്കാരിനോടോ ഭരണത്തോടോ ജനങ്ങള്‍ക്ക് വെറുപ്പ് ഉണ്ടെന്ന് മുഖ്യമന്ത്രിക്ക് ബോധ്യമാകുകയുണ്ടായില്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ധാരണകളെ തിരുത്താന്‍ ധൈര്യവും ശേഷിയുമില്ലാത്ത സി.പി.എം. ജനറല്‍ സെക്രട്ടറി മുതലുള്ള നേതാക്കളും ഭരണവിരുദ്ധ വികാരം ഇല്ല എന്നു പറയാന്‍ ബോധപൂര്‍വമായ ജാഗ്രത പാലിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനശേഷവും മുഖ്യമന്ത്രിയെ ഉപദേശിക്കുന്ന പാര്‍ട്ടി ബാഹ്യതെരഞ്ഞെടുപ്പ് തന്ത്രജ്‌ഞരും പി.ആര്‍. പ്രഫഷണലുകളും ഭരണത്തുടര്‍ച്ച സാധ്യമാണെന്ന ഉറപ്പാണ് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയത്. അതിനായി പല തന്ത്രങ്ങളും ആവിഷ്‌കരിക്കപ്പെട്ടു. ഹിന്ദു വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ഒഴുകുന്നതു തടയുവാന്‍ ബി.ജെ.പിയേയും സംഘപരിവാറിനെയും കടന്നാക്രമിക്കാതെ മൃദുസമീപനം സ്വീകരിക്കുക, യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ബി.ജെ.പി. അനുഭാവ വോട്ടുകള്‍ എല്‍.ഡി.എഫിന് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക, മുസ്ലിം വോട്ടുകള്‍ ഒരുമിച്ച് യു.ഡി.എഫിന് പോകുന്നതു തടയാന്‍ നിശ്‌ചിത ശതമാനം വോട്ടും കേഡര്‍ സംവിധാനമുള്ള എസ്.ഡി.പി.ഐയുമായി രഹസ്യ ധാരണയിലെത്തുക.
സമൂഹത്തിലെ വ്യത്യസ്‌ത മതസാമുദായിക വിഭാഗങ്ങളുടെയും ബഹുജന സംഘടനകളുടെയും താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്ന ഭരണപരമായ കാര്യങ്ങള്‍ പരമാവധി തെരഞ്ഞെടുപ്പ് വിജ്‌ഞാപനം വരും മുമ്പുള്ള മന്ത്രിസഭാ യോഗങ്ങളില്‍ ഉത്തരവാക്കുക. പത്തുവര്‍ഷം പിണറായി സര്‍ക്കാര്‍ കിഫ്‌ബി വഴിയും മറ്റും നടപ്പാക്കിയ അടിസ്‌ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ എക്കാലത്തേയും വലിയ നേട്ടമായി പ്രചരിപ്പിക്കുക.
സംസ്‌ഥാനത്ത് വന്‍കിട പദ്ധതികള്‍ കൊണ്ടുവരാന്‍ പിണറായി വിജയനേ കഴിയൂ എന്ന് മധ്യവര്‍ഗത്തിനിടയില്‍ പ്രചരിപ്പിക്കുക. സംസ്‌ഥാന രാഷ്‌ട്രീയത്തില്‍ പകരംവയ്‌ക്കാനില്ലാത്ത കരുത്തനായ നേതാവെന്ന് ആരാധകര്‍ കരുതുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ അദ്ദേഹത്തിന്റെ വ്യക്‌തിപ്രഭാവം പരമാവധി ഉയര്‍ത്തിക്കാണിക്കുക. ഇതിനെല്ലാം എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ഭരണപരമായ സൗകര്യങ്ങളും പാര്‍ട്ടിയുടെ വിഭവശേഷിയും സംഘടനാശേഷിയും സമൂഹമാധ്യമങ്ങളിലുള്ള സൈബര്‍ സേനയുടെ ആധിപത്യവും പ്രയോജനപ്പെടുത്തുക എന്നിവയൊക്കെയായിരുന്ന തന്ത്രങ്ങള്‍. ഇതിലൂടെ ഭരണത്തുടര്‍ച്ച ഉറപ്പാണെന്നു മുഖ്യമന്ത്രി വിശ്വസിച്ചു. അല്ലെങ്കില്‍ വിശ്വസിക്കപ്പെട്ടു എന്നതാണ് വാസ്‌തവം.
മുഖ്യമന്ത്രിയോട് കൂറു പോരെന്നോ, സ്വന്തം വ്യക്‌തിപ്രഭാവം പ്രകടിപ്പിക്കുന്നവരെന്നോ തോന്നിയ ചില സിറ്റിങ് എം.എല്‍.എമാരെ ഒഴിവാക്കുന്നതിനായി 2021ല്‍ തവണ വ്യവസ്‌ഥയും പ്രായപരിധി വ്യവസ്‌ഥയും കര്‍ക്കശമാക്കിയതില്‍നിന്നു 2026ല്‍ പിന്നാക്കം പോകാനും മടിച്ചില്ല. സിറ്റിങ് എം.എല്‍.എമാരെല്ലാം ജനപ്രിയരാണെന്നും ഭരണവിരുദ്ധ വികാരം അവരെ ബാധിക്കില്ലെന്നുമുള്ള കണ്ടുപിടുത്തവും പാളുമെന്ന ് മേയ് നാല് കഴിയമ്പോള്‍ ആ തിയറിയുടെ ഉപജ്‌ഞാതാക്കളും തിരിച്ചറിയും.
പത്തുവര്‍ഷം തുടര്‍ച്ചയായി ഭരിച്ചാല്‍ എന്തു നല്ല കാര്യം ചെയ്‌താലും വോട്ടര്‍മാര്‍ക്ക് സര്‍ക്കാരിനോട് മടുപ്പ് തോന്നുക സ്വാഭാവികമാണെന്ന ന്യായീകരണവും മുന്‍കൂട്ടി ഓടുന്നുണ്ട്. അത്ര ലളിതമായി കാണാന്‍ കഴിയുന്നതാണോ സി.പി.എമ്മിനേയും എല്‍.ഡി.എഫിനേയും കാത്തിരിക്കുന്ന പരാജയം?
ഈ പംക്‌തിയില്‍ മുന്‍പ് കുറിച്ച ലോക പ്രശസ്‌ത ഇടതുപക്ഷ ചിന്തകനായ നോം ചോംസ്‌കിയുടെ വാക്കുകള്‍ ഒരിക്കല്‍കൂടി കുറിക്കട്ടെ. ''ഏകാധിപതികള്‍ ഉണ്ടാകുന്നത് അവര്‍ കൃത്യമായി നിര്‍മിക്കുന്ന നായക പരിവേഷങ്ങളിലൂടെയാണ്. രക്ഷകന്റെ രൂപത്തില്‍ അവതരിപ്പിക്കുന്ന ഈ ബിംബങ്ങള്‍ ക്രമേണ വ്യക്‌തിയിലും സമൂഹത്തിലും ഇടപെടും. അധികാരരൂപങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും. പോസ്‌റ്റ് ട്രൂത്ത് മാധ്യമങ്ങളില്‍ ഇടപെടുന്നത്, ഭരണകൂട പീഡനം നടത്തുന്നത് എന്നിങ്ങനെ പരസ്‌പര ആശ്രിതത്വത്തിന്റെ ഒരു മാതൃക ഇവിടെ ഉണ്ടായിവരുന്നു''.
മുഖ്യമന്ത്രിയുടെ നായകപരിവേഷം വര്‍ധിപ്പിക്കാനായി പിണറായി വിജയനുവേണ്ടി ഖജനാവിലെ പണം ചെലവാക്കിയതുപോലെ ഇ.എം.എസ്. മുതല്‍ ഉമ്മന്‍ചാണ്ടിവരെയുള്ള എല്ലാ മുഖ്യമന്ത്രിമാര്‍ക്കും വേണ്ടി ചെലവാക്കിയിട്ടുണ്ടാവില്ലെന്ന് ഉറപ്പ്.
ജനസാധ്യത സംബന്ധിച്ച് പാര്‍ട്ടി സെക്രട്ടേറിയറ്റ് തീരുമാനം പറയാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍, ഇലക്ഷനുവേണ്ടി യു.ഡി.എഫും ബി.ജെ.പിയും അമിതമായി പണം ചെലവഴിച്ചെന്ന് എം.വി. ഗോവിന്ദന്‍ ധാര്‍മികരോഷംകൊണ്ടപ്പോള്‍ എല്ലാം കാണുന്ന ജനങ്ങള്‍ക്ക് ഒരിക്കല്‍കൂടി മനസിലായത് നേതാക്കളുടെ വാചകമടിയുടെ കാപട്യം എത്ര വലുതാണെന്നാണ്.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണകാലത്ത് വി.എസ്. അച്യുതാനന്ദന്‍ ചെല്ലുന്നിടത്തെല്ലാം 'കണ്ണേ കരളേ വി.എസേ'യെന്ന് മുദ്രാവാക്യം മുഴക്കി ആള്‍ക്കൂട്ടം ഒഴുകിയെത്തി. അന്ന് വി.എസ്. വിരുദ്ധപക്ഷത്തായിരുന്ന സ്‌ഥാനാര്‍ഥികള്‍പോലും അവരുടെ പ്രചാരണ ബോര്‍ഡുകളിലും പോസ്‌റ്ററുകളിലും വി.എസിന്റെ ചിത്രമാണ് ഉപയോഗിച്ചത്. ഇതേക്കുറിച്ച് മാധ്യമങ്ങള്‍ അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനോട് ചോദിച്ചപ്പോള്‍ അദ്ദേഹം ക്ഷുഭിതനായി പ്രതികരിച്ചത് 'അതൊന്നും ശരിയല്ല, അത് കമ്യൂണിസ്‌റ്റു രീതിയല്ല' എന്നാണ്.
നേതാവിന്റെ വ്യക്‌തിപ്രഭാവം പാര്‍ട്ടിയില്‍ ഉദ്യോഗസ്‌ഥ മേധാവിത്വം വളര്‍ത്തുമെന്നും അത് യഥാര്‍ഥ വിമര്‍ശന സ്വയംവിമര്‍ശന സാധ്യതകളെ അടച്ചുകളയുമെന്നുമാണ് ലെനിനിസ്‌റ്റ് സംഘടനാതത്വത്തിന്റെ കാതല്‍. 2016 മുതല്‍ പിണറായി വിജയന്‍ എന്ന നേതാവിന്റെ മാത്രം വ്യക്‌തിപ്രഭാവം നിലനില്‍ക്കുന്ന സി.പി.എം. എന്ന പാര്‍ട്ടിക്കു സംഭവിച്ചതും മറ്റൊന്നല്ല. കാസര്‍ഗോഡ് മുതല്‍ കന്യാകുമാരിവരെ ദേശീയ പാതകളിലും സംസ്‌ഥാനപാതകളിലും പിണറായി വിജയന്റെ മുഖം മാത്രം വെച്ചുള്ള കോടാനുകോടികള്‍ മുടക്കിയുള്ള ആയിരക്കണക്കിനു ഹോര്‍ഡിങ്ങുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബി പറഞ്ഞത് 'അത് പിണറായി കേരള ജനതയുടെ പിതൃബിംബം ആയതുകൊണ്ടാ'ണെന്നാണ്.
അധികാരത്തില്‍ തുടരാന്‍ നാലു വോട്ടിനുവേണ്ടി ഈ പിതൃബിംബം പാര്‍ട്ടിക്കുണ്ടാക്കിയ വലതുപക്ഷവ്യതിയാനം, മതം ജാതി വര്‍ഗീയ സംഘടനകളോട് നടത്തിയ ഒത്തുതീര്‍പ്പുകള്‍ സി.പി.എമ്മിനെ എത്രമാത്രം ഗുരുതരമായ അഗാധമായ പ്രതിസന്ധിയിലാണ് അകപ്പെടുത്തിയിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പു ഫലം വന്നശേഷമെങ്കിലും സി.പി.എം. തിരിച്ചറിയുമോ എന്നതാണ് പ്രസക്‌തം. അപ്പോഴെങ്കിലും രാജാവ് നഗ്നനാണെന്നു പറയുവാന്‍ ബേബിയും കൂട്ടരും തയാറാകുമോ അതോ പരാജയത്തിന്റെ ഉത്തരവാദിത്വം സംഘടനാ ദൗര്‍ബല്യത്തില്‍ മാത്രമായി ചുമത്തുമോ?
2024ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം സി.പി.എം. നേതാവ് ജി. സുധാകരന്‍ എഴുതിയ ഒരു കവിത മംഗളം വാര്‍ഷിക പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിലെ ഏതാനും വരികള്‍ ഒരിക്കല്‍കൂടി വായിക്കാം.
''അധികാരത്തിന്‍ ചെങ്കോല്‍
പേറിയകാലത്തെങ്ങോ
പതിയെമറന്നേ പോയി
നിസ്വവര്‍ഗത്തെ, അവര്‍
ക്ഷമകെട്ടപ്പോള്‍ ഇന്ന്
പിടഞ്ഞു അധികാര-
ദുരതന്‍ നേരേ ഒന്നു
കൈയുയര്‍ത്തിപ്പോയല്ലോ''
എന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും സംഭവിച്ച യാഥാര്‍ഥ്യമായിരുന്നു. സമൂഹത്തിലെ അധസ്‌ഥിതര്‍, ആദിവാസികള്‍, ദളിതര്‍, പാര്‍ശ്വവല്‍കൃതര്‍ എന്നിവരില്‍നിന്ന് സമൂഹത്തിലെ മധ്യ-ഉപരിവര്‍ഗത്തിന്റെ താത്‌പര്യങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുന്ന നിലയിലേക്ക് സി.പി.എമ്മിന് സംഭവിച്ച വലതുപക്ഷ വ്യതിയാനം സി.പി.എം. അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ഒന്നാമത്തെ കാരണമാണ്. മറ്റൊന്നാണ് സി.പി.എമ്മിനുണ്ടായിരുന്ന മതനിരപേഷ പ്രതിഛായയുടെ വിശ്വാസ്യത പച്ചയായ അവസരവാദ നിലപാടിലൂടെ തകര്‍ന്നു എന്നത്. കമ്യൂണിസ്‌റ്റ് പാര്‍ട്ടികളില്‍നിന്ന് സമാന്യ ജനം പ്രതിക്ഷിച്ച നന്മകളെ, തൊഴിലാളിവര്‍ഗ കാഴ്‌ചപ്പാടിനെ കൈയൊഴിഞ്ഞു എന്നതാണ്, പാര്‍ട്ടി അതിന്റെ ഇടതുപക്ഷ ലൈന്‍ തുടരണം എന്നാഗ്രഹിക്കുന്ന നിരവധി നേതാക്കളെയും പ്രവര്‍ത്തകരെയും അനേകം അണികളെയും സി.പി.എം. ഈ തെരഞ്ഞെടുപ്പില്‍ തോല്‍ക്കണം എന്നു ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഭരണവിരുദ്ധ വികാരംകൊണ്ട് വോട്ടു ചെയ്യാത്തവരേക്കാള്‍, ബി.ജെ.പിയിലേക്ക് വോട്ടു ചോര്‍ന്നതിനേതാക്കള്‍ പാര്‍ട്ടി ഗൗരവത്തോടെ കാണേണ്ടത് ഇവരുടെ വികാരത്തേയാണ്.
ഇടതുമുന്നണിയുടെ പുരോഗമന പ്രതിച്‌ഛായയും വിശ്വാസ്യതയും ഇത്രമേല്‍ തകര്‍ന്നടിഞ്ഞപ്പോള്‍ മറുപക്ഷത്ത് അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിച്ച വി.ഡി. സതീശന്‍ എന്ന പ്രതിപക്ഷ നേതാവിന് തന്റെ പുരോഗമനപരമായ നിലപാടുകളിലൂടെ യു.ഡി.എഫ്. എന്ന മുന്നണിയുടെ വിശ്വാസ്യതയും സ്വീകാര്യതയും വര്‍ധിപ്പിക്കാനായി എന്നതാണ് വാസ്‌തവം. ന്യൂനപക്ഷങ്ങളുടെ, മതേതരവിശ്വാസികളുടെ, കക്ഷിരാഷ്‌ട്രീയത്തില്‍ താല്‍പര്യമില്ലാത്ത നിഷ്‌പക്ഷമതികളുടെ, യുവതലമുറയുടെ വിശ്വാസം ആര്‍ജിക്കാന്‍ കേരള രാഷ്‌ട്രീയത്തില്‍ സമീപകാലത്ത് മറ്റേതൊരു നേതാവിനേക്കാളും വി.ഡി. സതീശനു കഴിഞ്ഞിരിക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. സി.പി.എമ്മിനും എല്‍.ഡി.എഫിനും അതു മനസിലായതുകൊണ്ടാണ് അവര്‍ നുണേശന്‍ എന്നു വിളിച്ച് വി.ഡി. സതീശന്റെ പ്രതിച്‌ഛായ തകര്‍ക്കണം എന്നത് മുഖ്യ തെരഞ്ഞെടുപ്പ് തന്ത്രമായി സ്വീകരിച്ചത്.?



