
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ലോണ്‍ ആപ്പ് വഴി ഭീഷണിപ്പെടുത്തിയവര്‍ പിടിയില്‍. സൈബര്‍പോലീസിന്റെ നീക്കത്തില്‍ 'ഇന്‍സ്റ്റന്റ് ഫണ്ട്‌സ്' എന്ന ലോണ്‍ ആപ്പിന്റെ നടത്തിപ്പുകാരായ ഋഷികേഷ് തിവാരി (32), പ്രശാന്ത് ഖേവല്‍ (28), ഹരിയാന ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് (54) എന്നിവരാണു പിടിയിലായത്.
കോളജിലെ അധ്യാപിക നല്‍കിയ പരാതിയില്‍ ഉത്തര്‍പ്രദേശ് സ്വദേശികളാണ് മൂന്ന് പേരെയും സൈബര്‍പോലീസ് നോയിഡയില്‍ നിന്നുമാണ് പൊക്കിയത്. പ്രതികള്‍ കോണ്‍ടാക്ട് ചെയ്ത നമ്പറുകള്‍ എല്ലാം സ്വിച്ച് ഓഫ് ആക്കിയിരുന്നു. എന്നാല്‍ ഇവര്‍ ഉപയോഗിച്ച ഒരു നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നോയ്ഡയില്‍ പ്രതികളുടെ സാന്നിദ്ധ്യം പോലീസ് മനസ്സിലാക്കിയത്.
പിന്നാലെ ഇവര്‍ക്ക് വേണ്ടി പൊലീസ് അങ്ങോട്ട് തിരിക്കുകയായിരുന്നു. പ്രതികള്‍ ആളുകളെ വിളിക്കാന്‍ ഫോണിനു പകരം സിം ബോക്‌സുകളാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി. ഒരേസമയം 30 സിം കാര്‍ഡുകള്‍ വരെ ഉപയോഗിക്കാന്‍ സാധിക്കുന്നവയായിരുന്നു ഇവ.
നിതിന്‍രാജ് ലോണ്‍ആപ്പ് വഴി എടുത്ത വായ്പയില്‍ തിരിച്ചടവ് വീഴ്ച വരുത്തിയതിന് റഫറന്‍സ് എന്ന രീതിയില്‍ നല്‍കിയിരുന്ന അധ്യാപിക യുടെ ഫോണ്‍ നമ്പരിലേക്ക് നിരന്തരം കോളുകളും മെസേജുകളും വന്നതോടെയാണ് അദ്ധ്യാപിക പരാതി നല്‍കിയത്. പണം അടച്ചില്ലെങ്കില്‍ നിരന്തരം ശല്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഇവര്‍ ഒരു മണിക്കൂറില്‍ തന്നെ നിരവധി കോളുകള്‍ അധ്യാപികയ്ക്ക് ചെയ്തിരുന്നു.
ലോണ്‍ ആപ്പുകള്‍ പ്രമോട്ട് ചെയ്യുന്നതും പണം നല്‍കുന്നതും തിരിച്ചടവിനായി വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതിനുമായി നാല്‍പ്പതോളം ജീവനക്കാരാണ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നത്. പ്രതികള്‍ക്കൊപ്പം സിം ബോക്‌സുകളും സിം കാര്‍ഡുകളും കസ്റ്റഡിയിലെടുത്തു. 15,000 രൂപയാണ് നിതിന്‍ ആപ്പില്‍ വഴി ലോണ്‍ എടുത്തത്. തിരിച്ചടവ് മുടങ്ങിയതിനാല്‍ ആപ്പില്‍ നിന്നും സമ്മര്‍ദമുണ്ടായെന്ന് എഫ്ഐആറില്‍ സൂചിപ്പിക്കുന്നു.
ഏപ്രില്‍ പത്തിനാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. അതേസമയം നിതിന്റെ മരണത്തില്‍ ആദ്യം കേസെടുത്ത ഡോ. എം കെ റാം, സംഗീത എന്നിവര്‍ ഒളിവിലാണ്. ഇരുവരെയും നേരത്തെ തന്നെ കോളേജ് സസ്പെന്‍ഡ് ചെയ്തിരുന്നു. റാമിനെ മാനേജ്മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു.
വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുമുണ്ടായിരുന്നു. പല ഘട്ടങ്ങളിലായി നിതിനോട് വൈരാഗ്യം കാണിച്ചിരുന്നു. കോളേജില്‍ നേരിടുന്ന അധിക്ഷേപങ്ങളെക്കുറിച്ച് കുട്ടി വീട്ടില്‍ പറയുകയും കുറച്ചുനാള്‍ വീട്ടില്‍ വന്ന് നില്‍ക്കുകയും ചെയ്തിരുന്നു.






