
കൊച്ചി : കൊടുംവേനലിനേത്തുടര്‍ന്ന് സംസ്ഥാനം വൈദ്യുതി ക്ഷാമത്തിലേക്ക് നീങ്ങുമ്പോള്‍, സോളാര്‍ പുനരുപയോഗ ഊര്‍ജപദ്ധതി പരാജയമാണെന്ന നിലപാടില്‍ ഉറച്ച് വൈദ്യുതി ബോര്‍ഡ്. പുരപ്പുറ സൗരോര്‍ജപദ്ധതി വ്യാപകമാകുമ്പോഴും, ഉത്പാദിപ്പിക്കപ്പെടുന്ന അധികവൈദ്യുതി ഏറ്റെടുക്കാന്‍ കെ.എസ്.ഇ.ബി. ട്രാന്‍സ്‌ഫോമറുകള്‍ക്കു ശേഷിയില്ലാത്തതാണ് പ്രതിസന്ധി.
തിരുവനന്തപുരത്തും മധ്യകേരളത്തിലെ ചില ജില്ലകളിലും ട്രാന്‍സ്‌ഫോമറുകള്‍ ഹോസ്റ്റിംഗ് കപ്പാസിറ്റിയുടെ 90 ശതമാനത്തോളം എത്തിയതോടെ പലയിടത്തും സോളാര്‍ അപേക്ഷകര്‍ക്ക് സാങ്കേതികാനുമതി ലഭിക്കാത്ത സാഹചര്യമാണ്. ഈമാസത്തെ കണക്കനുസരിച്ച്, 2.2 ലക്ഷം സോളാര്‍ നിലയങ്ങളുമായി രാജ്യത്ത് നാലാംസ്ഥാനത്താണ് കേരളം. സംസ്ഥാനത്തിന്റെ ആകെ ഉത്പാദനശേഷി 871 മെഗാവാട്ട്.
2025-ലെ പുതുക്കിയ പുനരുപയോഗ ഊര്‍ജചട്ടങ്ങള്‍ സംസ്ഥാനത്തെ സോളാര്‍ മേഖലയെ പിന്നോട്ടടിക്കുന്നതാണെന്ന് കേരള ഡൊമസ്റ്റിക് സോളാര്‍ പ്രോഡ്യൂസേഴ്‌സ് കമ്യൂണിറ്റി ചൂണ്ടിക്കാട്ടുന്നു. നെറ്റ് മീറ്ററിങ് സൗകര്യം ബാറ്ററി സംവിധാനമില്ലാതെ 10 കിലോവാട്ടായും ബാറ്ററി സംവിധാനത്തോടെ 20 കിലോവാട്ടായും പരിമിതപ്പെടുത്തുന്നതും, അതിനു മുകളിലുള്ളവര്‍ക്ക് ആനുകൂല്യം കുറഞ്ഞ നെറ്റ് ബില്ലിങ്ങോ ഗ്രോസ് മീറ്ററിങ്ങോ നിര്‍ബന്ധമാക്കുന്നതും ഇടത്തരം കുടുംബങ്ങളെ സോളാറില്‍നിന്ന് അകറ്റും.
കേന്ദ്രനിയമപ്രകാരം 10 കിലോവാട്ട് വരെയുള്ള പദ്ധതികള്‍ക്ക് ട്രാന്‍സ്‌ഫോമര്‍ ശേഷി നോക്കാതെ അനുമതി നല്‍കണമെന്നും അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടത് വൈദ്യുതി ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സോളാര്‍ പദ്ധതിയെ ആദ്യം പ്രോത്സാഹിപ്പിക്കുകയും പിന്നീട് അത് ബാധ്യതയാണെന്ന നിലപാടെടുക്കുകയും ചെയ്ത കെ.എസ്.ഇ.ബി. നയം പദ്ധതി ഗുണഭോക്താക്കള്‍ക്കു തിരിച്ചടിയായി. ശേഖരിക്കുന്ന സൗരോര്‍ജം അധികമാണെന്നും പകല്‍ ഗ്രിഡിലേക്ക് കടത്തിവിട്ടാല്‍ ഓഫാക്കേണ്ടിവരുമെന്നുമുള്ള വാദമാണ് കെ.എസ്.ഇ.ബി. ഉയര്‍ത്തുന്നത്.






