
കുടക്: കുടകിലെ ഒരു ഹോംസ്റ്റേയിൽ അമേരിക്കൻ സ്വദേശിനി പീഡിപ്പിക്കപ്പെട്ടതായി പരാതി. സംഭവം നടന്ന ശേഷം ഇക്കാര്യം പുറത്ത് അറിയാതിരിക്കാനായി ഹോംസ്റ്റേ ഉടമ വൈഫൈ സേവനം വിച്ഛേദിച്ചതായും അമേരിക്കൻ യുവതിയുടെ പരാതിയിൽ പറയുന്നു. ബലാത്സംഗം നടത്തിയ യുവാവും ഉടമയും അറസ്റ്റിലായി.
ഹോംസ്റ്റേയിലെ ജീവനക്കാരനും ജാർഖണ്ഡ് സ്വദേശിയുമായ വൃജേഷ് കുമാർ ആണ് യുവതിയെ ബലാത്സംഗം ചെയ്തത്. കുടഗിലെ കുട്ട ഗ്രാമത്തിലുള്ള ഒരു ഹോംസ്റ്റേയിലാണ് സംഭവം നടന്നത്. സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിച്ചതിനാണ് ഹോംസ്റ്റേ ഉടമയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവതിക്ക് മറ്റാരെയും ബന്ധപ്പെടാൻ സാധിക്കാത്ത വിധം മൂന്ന് ദിവസത്തേക്ക് അദ്ദേഹം വൈഫൈ സേവനം വിച്ഛേദിച്ചതാണ് ഉടമയ്ക്കെതിരെയുള്ള ആരോപണം.
മൂന്ന് ദിവസം കഴിഞ്ഞ് വൈഫൈ സേവനം പുനഃസ്ഥാപിച്ചതിന് ശേഷം, മൈസൂരിലേക്ക് യാത്ര പോകുകയാണെന്ന വ്യാജേന യുവതി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അവർ അമേരിക്കൻ എംബസിയെ വിവരം അറിയിച്ചു. എംബസി ഉദ്യോഗസ്ഥർ മൈസൂരു പോലീസിനെ ഇമെയിൽ വഴി ബന്ധപ്പെട്ടതിനെ തുടർന്നാണ് കേസ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത്.
സംഭവത്തിൽ കുട്ട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി കുടഗ് പോലീസ് സൂപ്രണ്ട് അറിയിച്ചു. അറസ്റ്റിലായ രണ്ട് പ്രതികളെയും മെയ് മൂന്ന് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.






