
ബംഗളൂരു: നഗരത്തിലെ ഫോക്സ്കോൺ ഫാക്ടറിയുടെ ശൗചാലയത്തിൽ കൗമാരക്കാരിയായ ജോലിക്കാരി പ്രസവിച്ച ഉടൻ നവജാതശിശുവിനെ കഴുത്തറുത്ത് കൊന്നു! അവിവാഹിതയായതിനാൽ അപമാനഭാരം ഭയന്നാണ് കൊല നടത്തിയതെന്ന് കരുതുന്നു.
ബംഗളൂരുവിലെ ദേവനഹള്ളിയിൽ പ്രവർത്തിക്കുന്ന ആപ്പിളിന്റെ ഐഫോൺ അസംബ്ളിംഗ് യൂണിറ്റായ ഫോക്സ്കോണിലാണ് സംഭവം നടന്നത്. ഇവിടെ ജോലിചെയ്യുന്ന 19-കാരിയാണ് പ്രസവിച്ച ഉടൻ കുഞ്ഞിനെ കൊന്നത്. കൊന്നശേഷം കുഞ്ഞിന്റെ മൃതദേഹം ഒരു ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ രേണുക എന്ന യുവതിയെ പൊലീസ് തിരിച്ചറിഞ്ഞു.
ശൗചാലയം ഉപയോഗിക്കുമ്പോൾ അപ്രതീക്ഷിതമായി പ്രസവിക്കുകയായിരുന്നിരിക്കണം എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. രേണുകയ്ക്ക് ശേഷം ശൗചാലയം ഉപയോഗിച്ച മറ്റൊരു ജീവനക്കാരിയാണ് അസ്വാഭാവികത ശ്രദ്ധിച്ചതും മറ്റുള്ളവരെ വിവരം അറിയിച്ചതും. ഉടൻ തന്നെ അധികൃതർ പൊലീസിനു വിവരം നൽകി. തുടർന്ന് നടന്ന അന്വേഷണത്തിൽ രേണുക കുറ്റക്കാരിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇപ്പോൾ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.






