
തിരുവനന്തപുരം: 'പോടാ...പുല്ലേ...പോലീസേ' വിളിയുമായി ബന്ധപ്പെട്ട് നടന്ന പോലീസ് സ്റ്റേഷന് മാര്‍ച്ചില്‍ മൂന് ഡിജിപി ആര്. ശ്രീലേഖയ്ക്ക് എതിരേ ഒടുവില്‍ പ്രതിചേര്‍ത്ത് പോലീസ്. വട്ടിയൂര്‍ കാവില്‍ നടന്ന പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശ്രീലേഖയെ അഞ്ചാം പ്രതിയാക്കിയാണ് പ്രതിചേര്‍ത്തത്. ശ്രീലേഖ ഉള്‍പ്പെടെ 15 പേരെയാണ് പുതിയതായി പ്രതിചേര്‍ത്തിരിക്കുന്നത്.
മാര്‍ച്ചില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം പോലീസിനെതിരേ ശ്രീലേഖയും മുദ്രാവാക്യം വിളിക്കുകയും വിരമിച്ച ശേഷം സേനയെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയതിന് പോലീസ് അസോസിയേഷന് തന്നെ അതൃപ്തി പ്രകടിപ്പിക്കുകയും ശ്രീലേഖയ്ക്ക് ഇനി നല്കുന്ന സല്യൂട്ട് വേണ്ടെന്നതടക്കം തീരുമാനം എടുക്കുകയും ചെയ്തിരുന്നു. ശ്രീലേഖ ഉള്‍പ്പെടെ പരിപാടിയില്‍ പങ്കെടുത്ത കൗണ്‍സിലര്‍മാരെ ഒഴിവാക്കി കണ്ടാലറിയാവുന്ന 50 ലധികം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസെടുത്തത്.
എന്നാല്‍ ഇതിനെതിരേ വട്ടിയൂര്‍ക്കാവ് എംഎല്‍എ പി. പ്രശാന്ത് അടക്കം രംഗത്ത് വരികയായിരുന്നു. മാര്‍ച്ച് ഉദ്ഘാടനം ചെയ്തയാളെ പ്രതി ചേര്‍ക്കാത്തത് അവര്‍ മുന്‍ ഡിജിപി ആയതുകൊണ്ടാണോ എന്നായിരുന്നു പ്രശാന്ത് വിമര്‍ശിച്ചത്. തുടര്‍ന്ന് കമ്മീഷണറെ രൂക്ഷമായി വിമര്‍ശിക്കാനും വട്ടിയൂര്‍കാവ് എംഎല്‍എ തയ്യാറായി. സാമൂഹ്യമാധ്യമങ്ങളിലൂടെ മന്ത്രി വി. ശിവന്‍കുട്ടിയും വിമര്‍ശനം ഉന്നയിച്ചിരുന്നു. ഡിജിപി ആണെങ്കില്‍ വിരമിച്ച് കഴിഞ്ഞാല്‍ സാധാരണ പൗരനാണെന്നും നിയമത്തിന് മുന്നില്‍ എല്ലാവരും ഒരുപോലെയാണെന്നും പറഞ്ഞു. ഇതോടെ നെടുമങ്ങാട് കോടതിയില്‍ പ്രത്യേക റിപ്പോര്‍ട്ട് നല്കിയ ശേഷം ശ്രീലേഖ ഉള്‍പ്പെടെയുള്ളവരെ പിന്നീട് പ്രതി ചേര്‍ക്കുകയായിരുന്നു.






