
ന്യൂഡല്‍ഹി: 'ബ്രെയിന്‍ ഡെത്ത്' സ്ഥിരീകരണത്തിന് നിലവിലെ രീതികള്‍ക്കു പകരം ശാസ്ത്രീയ മാര്‍ഗങ്ങള്‍ അന്വേഷിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി. ഇതിനായി വിദഗ്ധ സമിതി രൂപീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു (എ.ഐ.എം.എസ്) കോടതി നിര്‍ദേശം നല്കി. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
'ബ്രെയിന്‍ ഡെത്ത്' പ്രഖ്യാപനം പലപ്പോഴും വിശ്വസനീയമല്ലാത്ത രീതികളുടെ അടിസ്ഥാനത്തിലാണു നടക്കുന്നതെന്നാരോപിച്ച് കേരളത്തില്‍നിന്നുള്ള ഡോ. എസ്. ഗണപതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സൂപ്രീംകോടതി. രോഗിയെ നേരിട്ടു പരിശോധിക്കാതെയാണ് ചില സാഹചര്യങ്ങളില്‍ 'ബ്രെയിന്‍ ഡെത്ത്' പ്രഖ്യാപിക്കുന്നതെന്ന് ഹര്ജിക്കാരന് ആരോപിച്ചു. അപ്നിയ ടെസ്റ്റ് പോലെ പൂര്‍ണമായും വിശ്വസനീയമല്ലാത്ത രീതികളുടെ അടിസ്ഥാനത്തില്‍ പ്രഖ്യാപനം നടത്തുന്നതും അപലപനീയമാണ്. ഒരു കേസില്‍ രോഗിയെ നേരിട്ടു പരിശോധിക്കാതെ ബ്രെയിന്‍ ഡെത്ത് പ്രഖ്യാപിച്ചതായും അവയവദാനത്തിനു സമ്മതിച്ചാല്‍ ആശുപത്രി ചെലവുകള്‍ ഒഴിവാക്കി മൃതദേഹം കൊണ്ടുപോകാമെന്നു കുടുംബത്തോട് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്നിയ ടെസ്റ്റിന് പകരം ബ്രെയിന്‍ ആന്‍ജിയോഗ്രാം, ഇ.ഇ.ജി (ഇലക്ട്രോ എന്‍സെഫലോഗ്രാം) എന്നിവ ഉപയോഗിക്കണമെന്നും ഹര്ജിക്കാരന് നിര്‍ദേശിച്ചു. ബ്രെയിന്‍ ഡെത്ത് സംഭവിക്കുമ്പോള്‍ മസ്തിഷ്കത്തിലേക്കുള്ള രക്തവാഹനം നിലയ്ക്കുകയും കോശങ്ങള്‍ പ്രവര്‍ത്തനരഹിതമാകുകയും ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.
നിലവിലെ നിയമപ്രകാരം 'ബ്രെയിന്‍ ഡെത്ത്' സ്ഥിരീകരണത്തിന് സമിതി രൂപീകരിച്ച് അപ്നിയ ടെസ്റ്റ് നടത്തണ്ടതുണ്ടന്നും അത് വീഡിയോ രേഖപ്പെടുത്തണമെന്നും കോടതി നിരീക്ഷിച്ചപ്പോള്‍ പ്രായോഗികമായി ഇത്തരം നടപടികള്‍ പാലിക്കപ്പെടുന്നില്ലെന്ന് ഹര്ജിക്കാരന് മറുപടി നല്കി. ഇതേത്തുടര്‍ന്നാണ് പരിശോധനാ രീതികളുടെ വിശ്വാസ്യതയും സുരക്ഷയും വിലയിരുത്താന്‍ വിദഗ്ധ സമിതി രൂപീകരിക്കാന്‍ എ.ഐ.എം.എസിന് ബെഞ്ച് നിര്‍ദേശം നല്‍കിയത്.
ന്യൂറോളജി വിഭാഗം മേധാവിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ മൂന്നു മുതല്‍ അഞ്ചു വരെ വിദഗ്ധരെ ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം. സമിതിയുടെ റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കണമെന്നും കേസ് ജൂലൈയില്‍ വീണ്ടും പരിഗണിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.






