
ഡെറാഡൂണ്‍: കൂറ്റന്‍ ജലപ്രളയവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ നിധിയില്‍ നിന്നും ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് 47 ലക്ഷം നല്‍കിയതായി ആരോപണത്തില്‍ കുടുങ്ങി ഉത്തരാഖണ്ഡ് ഭരണകൂടം വിവാദത്തില്‍. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ഇന്ത്യന്‍ നായകനുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് ഭരണകൂടം കുടുങ്ങിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ ടൂറിസം പ്രമോഷണല്‍ പരസ്യത്തില്‍ അഭിനയിക്കാന്‍ ഇന്ത്യന്‍ നായകന് 47.19 ലക്ഷം പ്രതിഫലം നല്‍കിയത് ദുരിതാശ്വാസ നിധിയില്‍ നിന്നെടുത്ത നല്‍കിയെന്നാണ് ആരോപണം.
വിവരാവകാശരേഖയുടെ അടിസ്ഥാനത്തില്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത് ഒരു ബിജെപി അംഗമാണ്. 2013 ല്‍ ഉണ്ടായ കേദാര്‍നാഥ് വെള്ളപ്പൊക്കത്തിന് കിട്ടിയ സഹായ നിധിയില്‍ നിന്നും 2015 ജൂണിലാണ് 60 സെക്കന്റ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതിന് ഇന്ത്യന്‍ നായകന് പണം നല്‍കിയത്. ഈ സമയത്ത് ഉത്തരാഖണ്ഡിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു കോഹ്ലി. അതേസമയം നടപടിയെ സര്‍ക്കാര്‍ ന്യായീകരിക്കുകയാണ്. രാജ്യത്തിന്റെ നട്ടെല്ല് തന്നെ ടൂറിസം ആണെന്നും അതുകൊണ്ട് തന്നെ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളെ കാണിക്കാന്‍ ഒരു പ്രമുഖ മുഖത്തെ തെരഞ്ഞെടുക്കുന്നതില്‍ എന്ത് തെറ്റാണുള്ളതെന്നും ചോദിക്കുന്നു. എല്ലാം നിയമപരമായിട്ടാണ് നടത്തിയതെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പറയുന്നു.
കേദാര്‍നാഥിന്റെ പുനര്‍വികസനമാണ് സര്‍ക്കാരിന്റെ പ്രധാനലക്ഷ്യമെന്നും തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭീതിയെ തുടര്‍ന്നാണ് ബിജെപി ഇത്തരം കാര്യങ്ങള്‍ പടച്ചുവിടുന്നതെന്നും സര്‍ക്കാരിന്റെ മാധ്യമ ഉപദേഷ്ടാവ് സുരേന്ദ്രകുമാര്‍ പറയുന്നു. അതേസമയം ക്രിക്കറ്റ് താരവും സര്‍ക്കാരും തമ്മില്‍ ഇത്തരം ഏതെങ്കിലും ഇടപാട് നടന്നതായി കോഹ്ലിയുടെ വൃത്തങ്ങള്‍ അംഗീകരിച്ചിട്ടില്ല. അതേസമയം ഇക്കാര്യം പരിശോധിക്കുമെന്ന് പറഞ്ഞു. അതേസമയം വിവരാവകാശ രേഖ പുറത്തു വിട്ട് കോണ്‍ഗ്രസിനെതിരേ ശക്തമായ ആക്രമണമാണ് ബിജെപി അഴിച്ചുവിടുന്നത്. കോഹ്ലിയെ ഇത്രയും പണം നല്കി ബ്രാന്‍ഡ് അംബാസഡര്‍ ആക്കേണ്ട കാര്യം എന്താണെന്നും ബിജെപി ചോദിക്കുന്നു.
2015 ജൂണില്‍ പാട്ടുകാരന് കൈലാഷ് ഖേറിന്റെ സ്ഥാപനമായ കൈലാഷ എന്റര്ടെയ്ന്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് പണം കൈമാറിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ കേദാര്‍നാഥില്‍ ടെലിസീരിയല്‍ നിര്‍മ്മിക്കുന്നതിന് കൈലാഷിന് 3.66 കോടി നല്‍കിയതായും ബിജെപി സര്‍ക്കാരിനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. രുദ്ര പ്രയാഗ് ജില്ലയിലെ ദുരിതാശ്വാസനിധിയില്‍ നിന്നുമായിരുന്നു ഈ പണം കണ്ടെത്തിയത്. ക്ഷേത്രം പുനരുദ്ധാരണത്തിനായി മഞ്ഞുകാലത്ത് പൂട്ടിയിട്ട സമയത്ത് ഷൂട്ടിംഗ് നടന്നതിനെതിരേ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. ദുരിതാശ്വസത്തിന് ലഭിച്ച പണം ദുരുപയോഗം ചെയ്തതായിട്ടാണ് ബിജെപിയുടെ ആരോപണം. കേദാര്‍നാഥിലെ ജലപ്രളയത്തില്‍ 12 പാലമാണ് ഒലിച്ചുപോയത്. ഇതില്‍ രണ്ടെണ്ണം മാത്രം പണിയാനേ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടുള്ളെന്നും പറയുന്നു.






