
ഏറ്റവും കംഫര്‍ട്ടായി യാത്ര ചെയ്യാനായി പലരും ഫ്ലൈറ്റ് യാത്രകള്‍ തെരഞ്ഞെടുക്കാറുള്ളത്. ദീര്‍ഘദൂരമുള്ള യാത്രകളില്‍ വിമാനങ്ങളെ മാത്രം ആശ്രയിക്കേണ്ടി വരുമ്പോഴും അതിലെ യാത്ര വളരെ സുഖകരമാണെന്നുള്ളത് യാത്രക്കാരെ സംബന്ധിച്ച് വലിയൊരു പ്ലസ് പോയിന്റാണ്. എന്നാല്‍ ചിലപ്പോഴൊക്കെ വളരെ മോശം എക്സ്പീരിയന്സുകളും വിമാനയാത്രകള്‍ നല്‍കാറുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ ഹൂസ്റ്റണില്‍ നിന്ന് ഷിക്കാഗോയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ വച്ചുണ്ടായ ഒരു ദുരനുഭവം പങ്കിടുന്ന യാത്രക്കാരന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിൻസിനാറ്റി സ്വദേശിയായ കെവിൻ ഗ്ലോവർ എന്ന യാത്രക്കാരൻ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് തന്റെ ദുരനുഭവം പങ്കിട്ടത്. വിമാനത്തിന്റെ സീലിങ്ങില്‍ നിന്ന് എന്തോ ദ്രാവകം തന്റെ തലയിലേക്കും വസ്ത്രങ്ങളിലേക്കും നിർത്താതെ ഒഴുകുകയായിരുന്നുവെന്ന് 39കാരനായ കെവിൻ ഗ്ലോവർ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.
‘‘എന്റെ തല മുതല്‍ അടിവസ്ത്രം വരെ നനഞ്ഞു കുതിർന്നു. മറ്റുള്ളവരുടെ മുന്നില്‍ അപമാനിതനായി. വെള്ളം വീഴാൻ തുടങ്ങിയപ്പോള്‍ സഹായത്തിനായി കോള്‍ ബട്ടൻ അമർത്തിയെങ്കിലും ടേക്ക് ഓഫ് കഴിഞ്ഞ് ഏറെ നേരത്തിനു ശേഷമാണ് വിമാനത്തിലെ ജീവനക്കാർ എത്തിയത്. അവിടെ നിന്ന് സീറ്റ് മാറ്റി നല്കുന്നതിനു പകരം കുറച്ചു പേപ്പർ ടവലുകള്‍ നല്‍കുക മാത്രമാണ് അവർ ചെയ്തത്. പിന്നീട് സീലിങ്ങിലെ വിടവുകളില്‍ ടിഷ്യൂ പേപ്പറുകള്‍ തിരുകി കയറ്റി ചോർച്ച തടയാൻ ജീവനക്കാർ ശ്രമിച്ചു.
കുറെ നേരം വീണു കഴിഞ്ഞപ്പോള്‍ അത് സാധാരണ വെള്ളമല്ലെന്ന് എനിക്ക് മനസ്സിലായി. അത് ക്യാബിനുകളിൽ നിന്ന് വായു കണ്ടൻസേഷൻ അടിഞ്ഞുകൂടിയതില് നിന്ന് എന്റെ ശരീരമാകെ നനഞ്ഞതാണ്. നിരവധി യാത്രക്കാർ വീഡിയോ റെക്കോർഡ് ചെയ്തതിനാൽ അവർ എനിക്ക് വേണ്ടി പരാതിപ്പെട്ടു... എന്റെ കൈവശം ധാരാളം പിക്സലുകളും വീഡിയോകളും ഉണ്ട്....’’ കെവിൻ വീഡിയോ പങ്കിട്ട് കുറിച്ചു.
കെവിന് പങ്കിട്ട വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി. സംഭവം വിവാദമായതോടെ യുണൈറ്റഡ് എയർലൈൻസ് അധികൃതർ കെവിനെ ബന്ധപ്പെടുകയും ടിക്കറ്റ് തുകയുടെ ഭാഗികമായ റീഫണ്ട് (167 ഡോളർ) അല്ലെങ്കില്‍ ഫ്ലൈറ്റ് ക്രെഡിറ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ വാഗ്ദാനം കെവിന് നിരസിച്ചു. യാത്രയുടെ മുഴുവൻ തുകയും റീഫണ്ട് ചെയ്യണമെന്നും മതിയായ നഷ്ടപരിഹാരം വേണമെന്നും കെവിന് ആവശ്യപ്പെട്ടു. വിമാനത്തിലെ സാങ്കേതിക തകരാറുകളും യാത്രക്കാരോടുള്ള ജീവനക്കാരുടെ മനോഭാവവും ഈ സംഭവത്തോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്.






