
ആലപ്പുഴ: 2023 ഡിസംബര്‍ 15. നവകേരള യാത്രയുമായി ആലപ്പുഴയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചതിന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസിനെയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസിനെയും മുഖ്യമന്ത്രിയുടെ ഗണ്മാന്മാര് ക്രൂരമായി ആക്രമിച്ചത് അന്നാണ്. ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷനിലായിരുന്നു സംഭവം.
പ്രതിഷേധക്കാരെ പോലീസ് ആദ്യം പിടിച്ചുമാറ്റിയിരുന്നു. അതിനുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു പിന്നാലെ കാറിലെത്തിയ ഗണ്‍മാനും സുരക്ഷാസംഘവും അപ്രതീക്ഷിതമായി പുറത്തിറങ്ങി ഇരുവരെയും തല്ലിച്ചതയ്ക്കുകയായിരുന്നു. ലാത്തികൊണ്ടുള്ള പ്രഹരം ആരോ ഇതിനിടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ക്രൂരതയുടെ വ്യാപ്തി പുറംലോകം തിരിച്ചറിഞ്ഞു. ആക്രമണത്തില്‍ പരുക്കേറ്റ തോമസിന്റെ തലയില്‍ മൂന്നു തുന്നിക്കെട്ടുകള്‍ വേണ്ടിവന്നിരുന്നു. കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഗണ്മാന് അനില്‍കുമാറിനെ ഒന്നാം പ്രതിയും അംഗരക്ഷകന് എസ്. സന്ദീപിനെ രണ്ടാം പ്രതിയുമാക്കി പിന്നീട് പോലീസ് കേസെടുത്തത്. അന്നു റോഡരികില്‍ തല്ലിച്ചതയ്ക്കപ്പെട്ട എ.ഡി തോമസാണ് ആലപ്പുഴ മണ്ഡലത്തില്‍നിന്നു വിജയിച്ച് ഇപ്പോള്‍ നിയമസഭയിലേക്കു പോകുന്നത്. സി.പി.എം നേതാവും സിറ്റിങ് എം.എല്‍.എയുമായ പി.പി. ചിത്തരഞ്ജനെയാണ് 21,015 വോട്ടിന് അദ്ദേഹം അട്ടിമറിച്ചത്.
''കൊല്ലെടാ അവനെയെന്ന് അലറിക്കൊണ്ടാണ് വെള്ളഷര്ട്ടുകാരന് ലാത്തികൊണ്ട് അന്നെന്റെ തലയില്‍ ആഞ്ഞടിച്ചത്. ഞാന്‍ പിന്നോട്ടു വേച്ചുപോയി. അടുത്തുനിന്ന അജയ് ജുവല്‍ കുര്യാക്കോസിനായിരുന്നു അടുത്ത അടി. തലയ്ക്കു നേരേയുള്ള അടി തടഞ്ഞപ്പോള്‍ കൈയില്‍ കൊണ്ട് അജയ്യുടെ ഇടതുകൈയുടെ അസ്ഥിപൊട്ടി.'' എ.ഡി. തോമസ് ആ കറുത്ത ദിനം ഓര്‍ക്കുന്നു.
അന്നത്തെ സംഭവം വലിയ വേദനയുണ്ടാക്കിയെന്ന് തോമസിന്റെ പിതാവ് മാരാരിക്കുളം വടക്ക് അരശര്‍കടവില്‍ ഡൊമിനിക് ജാക്സണും പറഞ്ഞു. മത്സ്യത്തൊഴിലാളിയാണ് ഡൊമിനിക് ജാക്സണ്. ബിരുദാനന്തരബിരുദം നേടിയശേഷം നിയമപഠനത്തിനു പോയ ആളാണെങ്കിലും തോമസും പൊന്തുവള്ളത്തില്‍ മീന്‍പിടിക്കാന്‍ പോയിരുന്നു. ക്രിസ്റ്റിന്, ബോണിഫെയ്സ് എന്നീ രണ്ട് അനുജന്മാര് തോമസിനുണ്ട്. ക്രിസ്റ്റീന്‍ ഇലക്ട്രോണിക്സ് സര്‍വീസ് സെന്റര്‍ നടത്തുന്നതിനാല്‍ തോമസും ബോണിഫെയ്സുമാണ് പിതാവിനൊപ്പം മത്സ്യബന്ധനത്തിനു പോയിരുന്നത്.
വിദ്യാര്‍ഥിയായിരിക്കെ കെ.എസ്.യുവില്‍ സജീവമായ തോമസ് 2015-16 കാലത്ത് ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജില്‍ ചെയര്‍മാനായിരുന്നു. പിന്നീട് പടിപടിയായി വളര്‍ന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാല്‍ ചുവരെഴുത്തുപോലും ആരംഭിച്ച വേളയില്‍ പാര്‍ട്ടിനേതൃത്വത്തിന്റെ തീരുമാനപ്രകാരം മാറിനില്‍ക്കേണ്ടി വന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റു പല പേരുകളാണ് ആദ്യം പരിഗണനയിലുണ്ടായിരുന്നത്.
ജില്ലയില്‍ സി.പി.എമ്മിന് ഏറ്റവും സ്വാധീനമുള്ള ആലപ്പുഴ മണ്ഡലത്തില്‍ മത്സ്യത്തൊഴിലാളി സംഘടനാനേതാവ് കൂടിയായ ചിത്തരഞ്ജനെ നേരിടാന്‍ മത്സ്യത്തൊഴിലാളിയായ ഒരു യുവാവിനെത്തന്നെ രംഗത്തിറക്കാമെന്ന ആശയം വന്നതോടെയാണ് തോമസിന് അവസരം ലഭിച്ചത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും എം.പിയുമായ കെ.സി വേണുഗോപാല്‍ മുന്നോട്ടുവച്ച ഈ ആശയത്തിനൊപ്പം മുതിര്‍ന്ന നേതാക്കളായ എ.എ. ഷുക്കൂറും ബി. ബാബുപ്രസാദുമെല്ലാം ഉറച്ചുനിന്നു. ലാത്തിച്ചാര്‍ജ് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ പ്രചാരണവേളയില്‍ ചര്‍ച്ചയായതോടെ തോമസിന് വോട്ടിന്റെ ചാകരയായി. ജനഹിതം ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമായി സാധാരണക്കാര്‍ക്കൊപ്പം എന്നുമുണ്ടാകുമെന്ന് മുപ്പതുകാരനായ തോമസ് പറയുന്നു.






