
ചെന്നൈ: തമിഴ്നാട്ടില്‍ ഭരണത്തിന്റെ ചെങ്കോലും കിരീടവും വീണ്ടുമൊരു ചലച്ചിത്ര നടനിലേക്ക്. താരസിംഹാസനത്തില്നിന്ന് സെന്റ് ജോര്‍ജ് കോട്ടയിലെ മുഖ്യമന്ത്രിക്കസേരയിലേക്കുള്ള ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്ന വിജയ്യുടെ പടിയേറ്റത്തിനാണ് തമിഴകം സാക്ഷ്യം വഹിക്കുന്നത്. തമിഴക വെട്രി കഴക (ടി.വി.കെ)മെന്ന പാര്‍ട്ടി രൂപീകരിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ സംസ്ഥാന രാഷ്ട്രീയ ഭൂമികയിലെ വമ്പന്മാരെ പിന്തള്ളിയുള്ള 'ഇളയ ദളപതി'യുടെ വരവിന് ഒരു ബ്ലോക് ബസ്റ്റര്‍ ചലച്ചിത്രത്തിന്റെ എല്ലാ ചേരുവകളുമുണ്ട്. മുഖ്യമന്ത്രിപദത്തില്‍ അവരോധിതനാകുന്നപക്ഷം സാക്ഷാല്‍ എം.ജി.ആറിനുശേഷം ആ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ നടന്നെ ഖ്യാതിയും വിജയ്ക്കു സ്വന്തമാകും.
1977-ല്‍ എം.ജി. രാമചന്ദ്രന് മുഖ്യമന്ത്രിസ്ഥാനത്തെത്തി 49 വര്‍ഷത്തിനുശേഷമാണ് വീണ്ടുമൊരു നടന് ആ സ്ഥാനത്തെത്തുന്നത്. ചലച്ചിത്രലോകത്ത് ആരാധകവൃന്ദത്തിന്റെ മനസുകീഴടക്കിയശേഷമായിരുന്നു എം.ജി. രാമചന്ദ്രന് രാഷ്ട്രീയത്തിലേക്കു ചുവടുമാറിയത്. താരാരാധന വോട്ടായി മാറിയ 1977-ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് മുഖ്യമന്ത്രിയായ എം.ജി.ആര്, 1987-ല്‍ മരിക്കുന്നതുവരെ ഒരു പതിറ്റാണ്ട് തമിഴ്നാട് ഭരിച്ചു. ജനക്ഷേമ പദ്ധതികളെ വോട്ടര്‍മാരുമായുള്ള വൈകാരിക കരാറായി ഉറപ്പിച്ചതിനൊപ്പം വ്യക്തിപ്രഭാവവും രാഷ്ട്രീയ നയങ്ങളും എങ്ങനെ ഒത്തുചേരുന്നു എന്നതിന്റെയും തെളിവായിരുന്നു പത്തുവര്‍ഷത്തെ എം.ജി.ആര്. ഭരണം.
എം.ജി.ആറിനുശേഷം അദ്ദേഹത്തിന്റെ പാര്‍ട്ടിയായ അണ്ണാ ഡി.എം.കെയെ നയിച്ച് ജയലളിത മുഖ്യമന്ത്രിയായതു ചരിത്രം. പക്ഷേ, സിനിമയുടെ വെള്ളിവെളിച്ചത്തില്‍നിന്ന് രാഷ്ട്രീയതട്ടകത്തിലേക്കു ഭാഗ്യപരീക്ഷണം നടത്തിയ നടന്മാര്ക്കൊന്നും എം.ജി.ആറിനെപ്പോലെ സംസ്ഥാനഭരണ തലപ്പത്തെത്താനായില്ല. പുതിയകാലത്ത് ശിവാജി ഗണേശനും വിജയ്കാന്തും ഉലകനായകന് കമല്‍ഹാസനും നെപ്പോളിയനും ഉള്‍പ്പെടെയുള്ളവര്‍ ഉദാഹരണം.
ഈ ഭാഗ്യദോഷം മായ്ച്ചാണ് വിജയ് തമിഴ്നാടിന്റെ ഭരണതലപ്പത്തേക്ക് രാഷ്ട്രീയനിരീക്ഷകരെ അമ്പരപ്പിച്ച് പറന്നിറങ്ങുന്നത്. എം.കെ. സ്റ്റാലിന്റെ ഡി.എം.കെയും എടപ്പാടി പളനിസ്വാമിയുടെ അണ്ണാ ഡി.എം.കെയും ഉള്‍പ്പെടെയുള്ള ദ്രാവിഡ രാഷ്ട്രീയപ്പാര്‍ട്ടികളെ കടപുഴക്കിയാണ് വെറും രണ്ടുവയസു മാത്രമുള്ള ടി.വി.കെയുമായെത്തി വിജയ് 'ജനനായക' നായത്. ഒറ്റയ്ക്കു കേവലഭൂരിപക്ഷം നേടാനായില്ലെങ്കില്ക്കൂടി ബാലാരിഷ്ടതകള്‍ മാറാത്ത പാര്‍ട്ടിക്കു ലഭിച്ച ഓരോ സീറ്റും വിജയ്ക്കു നേട്ടമാണെന്നതാണു വസ്തുത.
ഒരുപാദം സിനിമയിലും മറുപാദം രാഷ്ട്രീയത്തിലും ഉറപ്പിച്ച് പയറ്റിയ മുന്‍ഗാമികളുടെ പാതയില്‍നിന്ന് വ്യത്യസ്തനായതാണ് വിജയ്്ക്ക് ഇത്രവലിയ വിജയം സമ്മാനിച്ചതെന്നാണു വിലയിരുത്തപ്പെടുന്നത്. 'വിജയ് മക്കള്‍ ഇയക്കം' എന്നപേരില്‍ സ്വന്തം ആരാധകവൃന്ദത്തെ ഒരുമിച്ചുകൂട്ടി 2009-ല്‍ത്തന്നെ വിജയ് രാഷ്ട്രീയക്കളത്തില്‍ കരുനീക്കിത്തുടങ്ങിയിരുന്നു. സേവനപ്രവര്‍ത്തനങ്ങളുമായാണ് തുടക്കത്തില്‍ സംഘടന ജനങ്ങളിലേക്കിറങ്ങിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെയും വിദ്യാഭ്യാസ സഹായങ്ങളിലൂടെയും പ്രാദേശികതലത്തില്‍ അവര്‍ ചെലുത്തിയ സ്വാധീനം വലുതായിരുന്നു. 2011-ല്‍ അണ്ണാ ഡി.എം.കെയെ പരസ്യമായി പിന്തുണച്ചതിലൂടെ 'താരാരാധന' വോട്ടാക്കി മാറ്റാന്‍ കഴിയുമോയെന്ന പരീക്ഷണത്തിനാണു വിജയ് മക്കള്‍ ഇയക്കം മുതിര്‍ന്നത്. ഇതിനിടയില്‍ പുറത്തുവന്ന സ്വന്തം ചിത്രങ്ങളിലൂടെ ഇദയ ദളപതി രാഷ്ട്രീയപ്രവേശ സൂചനകള്‍ സജീവമാക്കി. സിനിമയിലെ പഞ്ച് ഡയലോഗുകളിലൂടെ സ്വന്തം നിലപാടുകള്‍തന്നെ ആരാധകവൃന്ദവുമായി വിജയ് പങ്കുവച്ചു.
2020-കളുടെ തുടക്കത്തില്‍ വിജയ്യുടെ ചലച്ചിത്ര സംബന്ധിയായ പൊതുപരിപാടികള്‍ക്ക് രാഷ്ട്രീയ സ്വഭാവം കൈവന്നു. 2019-ലെ പൗരത്വ നിയമ ഭേദഗതിയെ വിമര്‍ശിച്ചത് സിനിമയ്ക്കപ്പുറം നിലപാടുകള്‍ സ്വീകരിക്കാന്‍ തയാറാണെന്നതിന്റെ സൂചനയായിരുന്നു. തൊഴിലില്ലായ്മ, അഴിമതി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ താരത്തിന്റെ ചിത്രങ്ങളുടെ ഓഡിയോ ലോഞ്ചുകളിലും ആരാധകവൃന്ദത്തിന്റെ യോഗങ്ങളിലും ചര്‍ച്ചയായി. ഇത് യുവ വോട്ടര്‍മാരെയും നഗരവാസികളെയും ആകര്‍ഷിച്ചു.
ഔദ്യോഗിക പാര്‍ട്ടി പ്രഖ്യാപനത്തിന് മുമ്പേ സംഘടനയുടെ ശക്തി തെളിയിക്കപ്പെട്ടത് 2021-ലെ തദ്ദേശ തെരഞ്ഞെടുപ്പിലായിരുന്നു. വിജയ് മക്കള്‍ ഇയക്കം സ്ഥാനാര്‍ഥികള്‍ മത്സരിച്ച ഭൂരിഭാഗം സീറ്റുകളും നേടി ജനപ്രീതിയെ വോട്ടാക്കി മാറ്റാന്‍ സാധിക്കുമെന്നു തെളിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് നല്കിയ ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തില്‍ 2024 ഫെബ്രുവരിയില്‍ തമിഴക വെട്രി കഴകം (ടി.വി.കെ) രൂപീകരിച്ച് വിജയ് സജീവരാഷ്ട്രീയക്കാരനായി. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടി.വി.കെ. ഒറ്റയ്ക്കു മത്സരിക്കുമെന്നും അഴിമതിരഹിത ഭരണമാണു വാഗ്ദാനമെന്നുമുള്ള വിജയ്്യുടെ പ്രഖ്യാപനത്തിനു വലിയ സ്വീകാര്യതയാണു ലഭിച്ചത്. ഒപ്പം മൂന്ന് പതിറ്റാണ്ടത്തെ സിനിമാ ജീവിതം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനത്തിലൂടെ രാഷ്ട്രീയം പാര്‍ട്ട് ടൈം ജോലിയല്ലെന്ന സന്ദേശവും അദ്ദേഹം നല്കി.
തുടര്‍ന്നുള്ള രണ്ടു വര്‍ഷം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണു വിജയും അനുചരവൃന്ദവും ശ്രമിച്ചത്. പരമ്പരാഗത രാഷ്ട്രീയക്കാരെപ്പോലെ പ്രസംഗങ്ങളിലൂടെയല്ല, മറിച്ച് ജനങ്ങളെ കേള്‍ക്കുന്ന നേതാവാകാനാണു വിജയ് ശ്രമിച്ചത്. അപകടം മണത്ത ഡി.എം.കെയും അണ്ണാ ഡി.എം.കെയും തീര്‍ത്ത പ്രതിരോധത്തെ മറികടക്കാനുള്ള തന്ത്രജ്ഞതയും വിജയ് പുലര്‍ത്തി. അതിനിടയില്‍ കഴിഞ്ഞവര്‍ഷം പാര്‍ട്ടിപരിപാടിക്കിടെ കരൂരിലുണ്ടായ തിക്കിലും തിരക്കിലും ആളുകള്‍ മരിച്ചത് വിജയ്യെ പ്രതിസന്ധിയിലാക്കി. പക്ഷേ, ഈ വിഷയം വിജയ് കൈകാര്യം ചെയ്ത രീതി ഭരണാധികാരിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പക്വതയുടെ സൂചനയാണെന്നു രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തി.
വളര്‍ച്ചയുടെ ഗ്രാഫ് മേലോട്ടുതന്നെയാണെന്നു വ്യക്തമാക്കിയാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ ടി.വി.കെയുടെ പ്രകടനം. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും 110 സീറ്റുകള്‍ നേടുന്നത് വിജയിയെ സര്‍ക്കാര്‍ രൂപീകരണത്തിന്റെ കേന്ദ്രബിന്ദുവാക്കും. ദ്രാവിഡ പാര്‍ട്ടികളുടെ ആധിപത്യത്തിന് തിരശീലയിട്ട് മൂന്നാം കക്ഷിയായി ടി.വി.കെ. ഉയരുന്നത് തമിഴക രാഷ്ട്രീയ ഘടനയില്‍ത്തന്നെ പ്രകടമായ മാറ്റം വരുത്തുമെന്ന് ഉറപ്പ്.
രാഷ്ട്രീയ യാത്രയില്‍ എം.ജി.ആറുമായി വിജയ്യെ താരതമ്യം ചെയ്യുന്നത് സ്വാഭാവികമാണ്. പക്ഷേ, രണ്ടുപേരുടെയും വരവില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ട്. ജനകീയ തരംഗത്തിലൂടെയായിരുന്നു എം.ജി.ആറിന്റെ വരവെങ്കില്‍ ഭരണവിരുദ്ധ വികാരത്തിലും മാറ്റത്തിനായുള്ള ദാഹത്തിലുമൂന്നിയാണ് വിജയ് കടന്നെത്തുന്നത്. കൂട്ടുകക്ഷി ഭരണത്തിലൂടെയാണെങ്കിലും ചെങ്കോല്‍ വിജയ് കൈയിലേന്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 'താര'മെന്ന നിലയില്അവസാനചിത്രത്തിന്റെ പേര് അന്വര്‍ഥമാക്കി യഥാര്‍ഥ 'ജനനായക'നായാണ് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കുള്ള വിജയ്്യുടെ സ്ഥാനാരോഹണമെന്നതും ഇനി ചരിത്രം.






