
നഗരങ്ങളിൽ ജോലി ആവശ്യങ്ങൾക്കായി താമസിക്കേണ്ടി വരുകയും സ്വന്തം വീട് ഗ്രാമ പ്രദേശങ്ങളിൽ നിലനിൽക്കുകയും ചെയ്യുന്നവർക്ക് രണ്ട് പാചകവാതക കണക്ഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡൊമസ്റ്റിക് ഗ്യാസ് കൺസ്യൂമർ അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ആധാർ നമ്പരും മൊബൈൽ നമ്പറും മാത്രം പരിശോധിച്ച് ഉപഭോക്താക്കളുടെ ഗ്യാസ് കണക്ഷനുകൾ കമ്പനികൾ നിയമവിരുദ്ധമായി ബ്ലോക്ക് ചെയ്യുന്നുവെന്നാണ് അസോസിയേഷന്റെ ആരോപണം.
പുതിയ ഗ്യാസ് കണക്ഷൻ ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ, ഉപയോഗിക്കുന്ന ആധാർ നമ്പറോ ഫോൺ നമ്പറോ മുമ്പ് മറ്റൊരു കണക്ഷനുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന കാരണം ചൂണ്ടിക്കാണിച്ച് അപേക്ഷകൾ തടയുന്നതായും സംഘടന ആരോപിച്ചു. ഇത് ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്നും അസോസിയേഷൻ ചൂണ്ടിക്കാണിച്ചു.
ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും താമസ സൗകര്യങ്ങൾ വേർതിരിച്ച് കണക്കാക്കി കണക്ഷനുകൾ നിലനിർത്താൻ ഗ്യാസ് കമ്പനികൾക്ക് നിർദേശം നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് ഡൊമസ്റ്റിക് ഗ്യാസ് കൺസ്യൂമർ അസോസിയേഷൻ പ്രസിഡന്റ് ക്യാപ്റ്റൻ എം ഇ വെട്ടത്തും സെക്രട്ടറി ജിമ്മി ജോർജും ചേർന്നാണ് കത്ത് നൽകിയത്.






